
വന്ധ്യംകരിക്കാനുണ്ട് 6500 തെരുവുനായ്ക്കളെ; 31 മുതൽ നടപടി തുടങ്ങും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ ജില്ലയിൽ വന്ധ്യംകരിക്കേണ്ടത് 6500 തെരുവുനായ്ക്കളെ. നാളെ മുതൽ ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വന്ധ്യംകരണ നടപടികൾ തുടങ്ങും. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങുന്ന എബിസി സെന്ററിലെത്തിച്ചാണ് തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്തുക.
ഓരോ പഞ്ചായത്തിലെയും സ്കൂൾ പരിസരം, മാർക്കറ്റുകൾ, ടൗണുകൾ എന്നിങ്ങനെ പൊതുജനങ്ങൾ കൂടുതൽ ഒത്തുകൂടുന്നതും തെരുവുനായ്ക്കൾ കൂടുതൽ കാണപ്പെടുന്നതുമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.സജി ജോസഫ് എന്നിവർ അറിയിച്ചു.
പിടികൂടുന്ന തെരുവുനായ്ക്കളുടെ എണ്ണവും സ്ഥലവും വാർഡ് അംഗം സാക്ഷ്യപ്പെടുത്തണം. പിടികൂടുന്ന നായ്ക്കളെ എബിസി കേന്ദ്രത്തിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തും. ശസ്ത്രക്രിയയ്ക്ക് വിധേയരായ തെരുവുനായ്ക്കളെ 3 ദിവസം മുതൽ 5 ദിവസം വരെ എബിസി സെന്ററിലെ ഷെൽറ്ററിൽ താമസിപ്പിക്കും. ആരോഗ്യം ഉറപ്പുവരുത്തിയ ശേഷം റേബീസ് പ്രതിരോധ കുത്തിവയ്പ് നൽകിയ ശേഷം, പിടികൂടിയ പഞ്ചായത്തിൽത്തന്നെ തുറന്നു വിടും. ശസ്ത്രക്രിയ കഴിഞ്ഞ തെരുവുനായ്ക്കളെ തിരിച്ചറിയുന്നതിനായി വലതു ചെവിയിൽ ‘വി’ അടയാളം രേഖപ്പെടുത്തും.
നായ ഒന്നിന് മരുന്ന് ഇനത്തിൽ 600 രൂപയും യാത്രാചെലവ് ഇനത്തിൽ 200 രൂപയും ആഹാരത്തിന് 400 രൂപയും 300 രൂപ നിരക്കിൽ നായപിടുത്തക്കാർക്കും നൽകണം. ഇതെല്ലാം ഉൾപ്പെടെ ഒരു തെരുവുനായയുടെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് 1500 രൂപ ചെലവ് വരും. ബത്തേരി നഗരസഭയിലെയും ബത്തേരി, പനമരം ബ്ലോക്ക് പരിധികളിലെ പഞ്ചായത്തുകളിലെയും തെരുവു നായ്ക്കളുടെ വന്ധ്യംകരണമാണ് ആദ്യഘട്ടത്തിൽ നടത്തുക.