
‘ഇനി ഊരിലേക്കില്ല, പുനരധിവാസം ഉടൻ വേണം’: ക്യാംപിൽനിന്നു മടങ്ങില്ലെന്ന് വെള്ളച്ചാൽ ഊരുനിവാസികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ എല്ലാ മഴക്കാലത്തും ക്യാംപിൽ കഴിയേണ്ടിവരുന്ന വെള്ളച്ചാൽ ഊരുനിവാസികൾ പുനരധിവാസ വാഗ്ദാനം നടപ്പിലാക്കാത്ത അധികൃതർക്കെതിരെ കടുത്ത പ്രതിഷേധത്തിൽ. കഴിഞ്ഞ വർഷം ഊരിൽ വെള്ളം കയറിയപ്പോൾ ഊരിലെ ഒരുവിഭാഗം ക്യാംപിലേക്ക് പോകാൻ കൂട്ടാക്കിയില്ല. അടുത്ത മഴക്കാലത്തിനുള്ളിൽ സ്വസ്ഥമായ ജീവിതം ഉറപ്പെന്ന വാഗ്ദാനത്തിനൊടുവിലാണ് അന്നവർ ക്യാംപിലേക്കെത്തിയത്. എന്നാൽ ഒന്നും നടന്നില്ല. ഇത്തവണയും വെള്ളച്ചാൽ ഊര് വെള്ളത്താലൊറ്റപ്പെട്ടു. 5 കുടുംബങ്ങൾ ക്യാംപിലേക്ക് വന്നെങ്കിലും 6 കുടുംബങ്ങൾ വരാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഏറെ നിർബന്ധിച്ചാണ് ഇവരെയും കല്ലിൻകര സ്കൂളിലെ ക്യാംപിലേക്കെത്തിച്ചത്.
പുനരധിവാസം സാധ്യമാകുന്നതു വരെ കല്ലിൻകര സ്കൂളിൽ തന്നെ കഴിയുമെന്ന് അവർ വ്യക്തമാക്കി. തമിഴ്നാട് അതിർത്തിയിൽ നെൻമേനി പഞ്ചായത്തിലെ 11,13 വാർഡുകളിലായാണ് വെള്ളച്ചാൽ ഊര് സ്ഥിതി ചെയ്യുന്നത്. പുഴ പുറമ്പോക്കിലെ കൂരകളിൽ 12 കുടുംബങ്ങളാണ് കഴിയുന്നത്. ആകെ 42 പേർ. മഴ പെയ്തു തുടങ്ങിയാൽ വെള്ളച്ചാൽ നിവാസികളുടെ നെഞ്ചിടിപ്പ് ഉയരും. തോട്ടിൽ വെള്ളമുയർന്നു കഴിഞ്ഞാൽ പിന്നെ വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. വീടിന്റെ തറയും ഉൾഭാഗവുമെല്ലം നനഞ്ഞു കുതിർന്ന് ചവിട്ടിയാൽ കാല് താഴ്ന്നു പോകുന്ന സ്ഥിതിയിലാകും. ഇത്തരം കൂരകളിൽ നിന്നാണ് വീട്ടുകാർ കുഞ്ഞുങ്ങളെ സ്കൂളുകളിലയയ്ക്കുന്നത്.
വെള്ളം കയറുന്നതിനെ തുടർന്ന് വെള്ളച്ചാലിനെ പുനരധിവാസ പട്ടികയിൽ പെടുത്തിയതിനാൽ മറ്റ് ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കാത്ത അവസ്ഥയാണ്. വീടിന്റെ അറ്റകുറ്റപ്പണികളൊന്നും നടത്താൻ കഴിയില്ല. ശുചിമുറി പോലും അനുവദിച്ചു കിട്ടില്ല. ഒന്നുകിൽ വെള്ളം കയറാത്ത വിധം സുരക്ഷിതമായി വീടു നിർമിച്ചു നൽകുകയോ അല്ലെങ്കിലും ഭൂമിയും വീടും നൽകുകയോ വേണമെന്നാണ് വെള്ളച്ചാലുകാരുടെ ആവശ്യം. വെള്ളച്ചാൽ നിവാസികൾക്കായി സ്ഥലം കണ്ടെത്താൻ തീവ്ര ശ്രമം നടത്തി വരികയാണെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.