
എൻ ഊരിലെ ഈറ്റക്കാടിന് കോടാലി വീഴുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈത്തിരി ∙ എൻ ഊര് ഭൂമിയിലെ ഈറ്റക്കാടുകളും വന്മരങ്ങളും വെട്ടിമാറ്റാൻ നീക്കം. കാറ്റിലും മഴയിലും അപകടഭീഷണിയുണ്ടാക്കുന്ന വന്മരങ്ങൾ സന്ദർശകരുടെ ജീവനു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയാണു മരങ്ങളും ഈറ്റകളും മുറിച്ചുമാറ്റുന്നത്. എൻ ഊര് സ്ഥിതി ചെയ്യുന്നതു വനഭൂമിയിലായതിനാൽ റവന്യു വകുപ്പാണ് മരങ്ങൾ വെട്ടിനീക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനു കത്തു നൽകിയിരിക്കുന്നത്.
സന്ദർശകരുടെ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നിടത്തുൾപ്പെടെയുള്ള മരങ്ങൾ അപകടഭീഷണിയിലാണെന്നാണ് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. റിസർവ് വനഭൂമിയെന്ന പദവിയുള്ള എൻ ഊര് ഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കുന്നതു നിയമവിരുദ്ധമാണെന്ന ആരോപണവുമായി പ്രകൃതിസംരക്ഷണസമിതി രംഗത്തെത്തിയിട്ടുണ്ട്.
1971ലെ സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും നിയമപ്രകാരം സർക്കാരിൽ നിക്ഷിപ്തമാക്കിയ ഭൂമിയാണിതെന്നും പ്രത്യേക അനുമതിയോടെ ആദിവാസികൾക്കു വിതരണം ചെയ്യാനായി മാത്രം അനുവദിക്കപ്പെട്ടതാണെന്നും പ്രകൃതിസംരക്ഷണസമിതി പ്രസിഡന്റ് എൻ. ബാദുഷ പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള നീക്കങ്ങളാണു നടക്കുന്നത്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മരങ്ങളോ ഈറ്റകളോ മുറിച്ചുമാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ മേപ്പാടി, വൈത്തിരി, തൊണ്ടർനാട് പഞ്ചായത്തുകളിൽ വ്യാപകമായി ഈറ്റ മുറിച്ചു കടത്തിയിരുന്നു. പ്രളയക്കെടുതി തടയാനും പുഴയോര സംരക്ഷണത്തിനുമായി വച്ചുപിടിപ്പിച്ച ഈറ്റകളുൾപ്പെടെയാണു മുറിച്ചെടുത്തു കൊണ്ടുപോയത്. വ്യാവസായികാവശ്യത്തിന് ജൈവവിഭവങ്ങൾ ഉപയോഗിക്കാൻ കേരള ജൈവവൈവിധ്യ ബോർഡിന്റെ മുൻകൂർ അനുമതി വേണമെന്നാണു നിയമം. എന്നാൽ, മിക്കയിടത്തും ഈ നിയമം പാലിക്കുന്നില്ലെന്നാണു പരിസ്ഥിതിസംഘടനകളുടെ ആരോപണം. 2002ലെ ജൈവ വൈവിധ്യ നിയമം അനുസരിച്ച്, വൈത്തിരി പഞ്ചായത്തിൽ ഓട മുറിക്കുന്നതു നിരോധിച്ചിട്ടുണ്ട്.