
കാട്ടാന ആക്രമണം: വനംവകുപ്പ് ദൗത്യം തുടരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മേപ്പാടി ∙ ആക്രമണകാരികളായ കാട്ടാനകളെ കാടുകയറ്റാനുള്ള വനംവകുപ്പിന്റെ ദൗത്യം 3–ാം ദിനത്തിലേക്ക്. ഇന്നലെ മേപ്പാടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വൈത്തിരി സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്ററും 2 സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരും അടങ്ങുന്ന ടീമുകൾ ചെമ്പ്രമലയടിവാരത്തും പൂളക്കുന്ന്, കടൂർ, പുഴമൂല, അട്ടക്കാട്, കൂട്ടമുണ്ട ഭാഗങ്ങളിലുമാണ് തിരച്ചിൽ നടത്തിയത്. എ ന്നാൽ, കാട്ടാനകളുടെ സാന്നിധ്യം കണ്ടെത്താനാവാത്തതിനാ ൽ ഇന്നലെ കുങ്കിയാനകളെ ഉപയോഗിച്ചുള്ള തിരച്ചിൽ നടന്നില്ല. എളമ്പിലേരി എസ്റ്റേറ്റിന്റെ ഗേറ്റിന് സമീപം കണ്ട കാട്ടാനകളുടെ കാൽപാടുകൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിൽ കാട്ടാനകൾ ഉൾവനത്തിലേക്ക് കടന്നതായി വ്യക്തമായതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.
കുങ്കിയാനകളെ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്ന് രാവിലെ 7ന് പുനരാരംഭിക്കും. കഴിഞ്ഞ ദിവസം എരുമക്കൊല്ലി പൂളക്കുന്ന് ഉൗരിലെ അറുമുഖൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണു വനംവകുപ്പ് ദൗത്യം തുടങ്ങിയത്. മുത്തങ്ങ ആനപ്പന്തിയിലെ വിക്രം, ഉണ്ണിക്കൃഷ്ണൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ആർആർടി സംഘത്തിന്റെ ദൗത്യം.
പൂളക്കുന്ന് ഉൗരിനു സമീപം വീണ്ടും കാട്ടാന
പൂളക്കുന്ന് ഉൗരിന് സമീപം വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞ 24ന് രാത്രിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പൂളക്കുന്ന് ഉൗരിലെ അറുമുഖൻ (67) കൊല്ലപ്പെട്ടിരുന്നു. അന്നു ആക്രമണമുണ്ടായ സ്ഥലത്തിനു സമീപമാണ് വീണ്ടും കാട്ടാനയിറങ്ങിയത്. മുകൾഭാഗത്തെ വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാന തേയിലത്തോട്ടത്തിലൂടെ താഴ്ഭാഗത്തെ എരുമക്കൊല്ലി മേഖലയിലേക്ക് പോയതായി നാട്ടുകാർ പറഞ്ഞു.
കാട്ടാനകളെ തുരത്താനുള്ള വനംവകുപ്പിന്റെ ദൗത്യം തുടരുന്നതിനിടയിലാണു പൂളക്കുന്ന് മേഖലയിൽ വീണ്ടും കാട്ടാനയെത്തിയത്. ഇതോടെ പൂളക്കുന്ന് ഉൗരിലെ ജനജീവിതം വീണ്ടും ആശങ്കയിലായി. ഇതിനിടെ, കഴിഞ്ഞ 19നു പൂളക്കുന്ന് ഉൗരിൽ കാട്ടാനകളിറങ്ങിയതിനെ സിസിടിവി ദൃശ്യം പുറത്തുവന്നു. കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടമാണ് ഉൗരിലിറങ്ങിയത്.