
വയസ്സ് 100 കഴിഞ്ഞിട്ടും നാലാംതരത്തിൽ തന്നെ; ചേകാടി എൽപി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തണമെന്ന ആവശ്യം ശക്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി ∙ ജില്ലയിലെ പ്രഥമ സ്കൂളുകളിലൊന്നായ ചേകാടി എൽപിസ്കൂൾ ഹൈസ്കൂളാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമായി. നാട്ടുകാരനായ മച്ചിമൂല ദാസൻചെട്ടി വനഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാൻ ദാനമായി നൽകിയ 1.15 ഏക്കറിൽ 1924ൽ ബാസൽമിഷനാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. പിന്നീട് വർഷങ്ങൾക്കുശേഷമാണ് സർക്കാർ ഏറ്റെടുത്തത്. ഗ്രാമത്തിലെ എല്ലാവരും പ്രാഥമികവിദ്യാഭ്യാസം നേടിയതും ഇവിടെനിന്നു തന്നെ. ഗോത്രവിഭാഗക്കാരായ വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
പുൽപള്ളി പ്രദേശത്തേക്ക് കുടിയേറ്റം കടന്നുവരുമ്പോൾ ചേകാടിയായിരുന്നു പ്രധാനകേന്ദ്രം. മേഖലയിലെ ആദ്യസ്കൂളായ ഇവിടെയാണ് പൊളിങ്ബൂത്തുകളും പ്രവർത്തിച്ചത്. ഇപ്പോൾ 4 ഡിവിഷനുകളിലായി 119 കുട്ടികൾ ഇവിടെപഠിക്കുന്നു. ആദ്യതലമുറകൾക്ക് തുടർവിദ്യാഭ്യാസം നേടാൻ കഴിയാത്തതിനാൽ ഒരുകാലത്ത് ചേകാടി നാലാംക്ലാസുകാരുടെ നാടായിരുന്നു. മൂന്നുഭാഗവും റിസർവ് വനവും ഒരുഭാഗം കബനിപ്പുഴയാലും ചുറ്റപ്പെട്ട ചേകാടി പ്രദേശത്തുകാർക്ക് അടുത്തകാലംവരെ പുറത്തേക്കു പോകാൻ സൗകര്യങ്ങളില്ലായിരുന്നു. നിബിഡ വനത്തിലൂടെ നടന്നും തോണിയിൽ പുഴകടന്നുമാണ് ഗ്രാമവാസികൾ പുറത്തുപോയത്.
ചേകാടിയിൽ നാലാംക്ലാസ് കഴിയുന്നവർക്ക് പിന്നെയാശ്രയം ബാവലി, വേലിയമ്പം, പുൽപള്ളി, മുള്ളൻകൊല്ലി എന്നിവിടങ്ങളിലെ സ്കൂളുകളെയാണ്. 7 കിലോമീറ്റർ ചുറ്റളവിലൊന്നും ഹൈസ്കൂളില്ല. ഈ സാഹചര്യത്തിൽ ചേകാടിയിൽ ഹൈസ്കൂൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. യുപി പ്രവർത്തനത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഇവിടെ നിലവിലുണ്ട്. ജൂബിലി സ്മാരകമായി ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 50 ലക്ഷം മുടക്കി പുതിയ സ്കൂൾകെട്ടിടം നിർമിച്ചിരുന്നു.
ഇപ്പോൾ ക്ലാസുകളെല്ലാം പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഴയ ക്ലാസ്മുറികൾ, കളിസ്ഥലം, പാചകപ്പുര തുടങ്ങിയവയെല്ലാം ഉപയോഗിക്കാവുന്നതാണ്. നാലാംക്ലാസ് പഠനത്തിനുശേഷം ഗ്രാമത്തിനുപുറത്ത് പഠിക്കാൻപോയ കുട്ടികളിൽ പലരും പഠനംനിർത്തി വീട്ടിലിരിക്കുന്നു. ഇവരെ കണ്ടെത്തി തുടർവിദ്യാഭ്യാസം നൽകാനും ശ്രമങ്ങളില്ല. ഇവിടെ യുപി, ഹൈസ്കൂൾ സൗകര്യമുണ്ടെങ്കിൽ കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തേണ്ടിവരില്ലെന്ന് നാട്ടുകാർ പറയുന്നു. സർക്കാരിന്റെ സ്പെഷൽ റിക്രൂട്മെന്റിൽ ഗോത്രമേഖലയിലെ യുവതീയുവാക്കൾക്ക് വിവിധ വകുപ്പുകളിൽ ജോലിനൽകുന്നുണ്ട്. പത്താംക്ലാസ് പഠനമെങ്കിലും ഇതിനു നിർബന്ധവുമാണ്.