
വൈരാഗ്യം തീർക്കാന് അരുംകൊല; പ്രവീണയുടെ കൊലപാതകത്തില് ഞെട്ടി വാകേരി ഗ്രാമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙ വാകേരി ഗ്രാമം ഇന്നലെ ഉണർന്നതു ഞെട്ടിക്കുന്ന അരുംകൊലയുടെ വാർത്തയിലേക്കാണ്. വനത്തോടു ചേർന്ന തോട്ടത്തിൽ ഏറക്കുറെ ഒറ്റപ്പെട്ട നിലയിൽ താമസിച്ചിരുന്ന പ്രവീണ എന്ന യുവതിയെയും 2 പെൺമക്കളെയും ഇടയ്ക്കിടെ ഈ വീട്ടിൽ വന്നുപോയിരുന്ന പിലാക്കാവ് തറയിൽ ദിലീഷിനെയും നാട്ടുകാർക്ക് വലിയ പരിചയം ഉണ്ടായിരുന്നില്ല. കണ്ണൂർ സ്വദേശിയുടെ തോട്ടത്തിലുള്ള വീട്ടിൽ ഇവർ താമസമാക്കിയിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. ഞായറാഴ്ച രാത്രി വിവരം പ്രവീണയുടെ മൂത്ത മകൾ അനർഘയാണു കൊലപാതക വിവരം അയലത്തെ വീട്ടിലെത്തി അറിയിച്ചത്. കഴുത്തിനും ചെവിക്കും പരുക്കേറ്റ അനർഘയെ സമീപത്തു താമസിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതിയുടെ നേതൃത്വത്തിലാണ് രാത്രി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വിവരം അറിഞ്ഞു നാട്ടുകാർ എത്തിയപ്പോഴേക്കും ദിലീഷ്, പ്രവീണയുടെ ഇളയ മകൾ അബിനയെയും കൂട്ടി രക്ഷപ്പെട്ടിരുന്നു.
കനത്ത മഴയും കാറ്റും അവഗണിച്ച് നാട്ടുകാരും വനപാലകരും പൊലീസും ചേർന്ന് രാത്രി വനത്തിലടക്കം തിരച്ചിൽ നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല.ഇന്നലെ രാവിലെ മുതൽ കൂടുതൽ പൊലീസ് എത്തി തിരച്ചിൽ പുനരാരംഭിച്ചു. വന്യമൃഗ ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തുളള വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത് ഏറെ ആശങ്ക ഉയർത്തി. പ്രതികൂല കാലാവസ്ഥയും തിരച്ചിലിനു തടസ്സമായി. ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്ത് എത്തി. മാനന്തവാടി ഡിവൈഎസ്പി വി.കെ.വിശ്വംഭരൻ, തിരുനെല്ലി ഇൻസ്പെക്ടർ ലാൽ സി.ബേബി, മാനന്തവാടി ഇൻസ്പെക്ടർ ടി.എ.അഗസ്റ്റിൻ, തലപ്പുഴ ഇൻസ്പെക്ടർ എം.ടി.ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസിനൊപ്പം വനപാലകരും നാട്ടുകാരും തിരച്ചിലിൽ പങ്കു ചേർന്നു. അഗ്നിരക്ഷാസേനയുടെയും ഡ്രോണിന്റെയും സഹായം പ്രയോജനപ്പെടുത്തി. പ്രതി കർണാടകയിലേക്ക് കടക്കുന്നത് തടയാൻ ഞായറാഴ്ച രാത്രി തന്നെ പൊലീസ് സംസ്ഥാന അതിർത്തിയിൽ പരിശോധന ശക്തമാക്കിയിരുന്നു.
ഇന്നലെ രാവിലെ റോഡരികിലെ വനപ്രദേശത്ത് പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതു വഴിത്തിരിവായി. പ്രതി സമീപത്തു തന്നെ ഉണ്ടെന്നു ഉറപ്പിച്ച പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ആളൊഴിഞ്ഞ വീടിനു സമീപത്തെ ഷട്ടർ മുറിയുടെ ടെറസിൽ കത്തിവീശി നിൽക്കുകയായിരുന്ന ദിലീഷിനെ വനപാലകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന് 14 മണിക്കൂറിനകം പ്രതിയെ പിടികൂടാനായി. പ്രവീണയുടെ 2 മക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയാലേ ദിലീഷ് കൊല നടത്താൻ ഇടയാക്കിയ കാരണങ്ങൾ വ്യക്തമാകൂ. തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജയേഷ് ജോസഫ്, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ തുടങ്ങിയവരും തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നു.അ റസ്റ്റ് നടപടികൾ ഇന്നലെ പൂർത്തീകരിച്ചു. പ്രതിയെ ഇന്ന് കൽപറ്റയിലെ കോടതിയിൽ ഹാജരാക്കുമെന്ന് സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി ഹിദായത്തുല്ല മാമ്പ്ര പറഞ്ഞു.
യുവതിയുടെ കൊലപാതകം; കാണാതായ ആൾ പിടിയിൽ
മാനന്തവാടി ∙ തിരുനെല്ലി അപ്പപ്പാറ വാകേരിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. എടയൂർക്കുന്ന് കോക്കണ്ടം വീട്ടിൽ പ്രവീണ (34) മരിച്ച കേസിലാണ് പിലാക്കാവ് തറയിൽ ദിലീഷിനെ (37) മരണം നടന്ന വീട്ടിൽനിന്ന് 500 മീറ്റർ മാറി ആളൊഴിഞ്ഞ വീടിനു സമീപം ഇന്നലെ രാവിലെ കണ്ടെത്തിയത്. ഓടു മേഞ്ഞ വീടിനോടു ചേർന്നുള്ള മുറിയുടെ ടെറസിൽ നിൽക്കുകയായിരുന്ന ദിലീഷിനെ വനപാലകരുടെ സഹായത്തോടെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രവീണയുടെ കാണാതായ മകളെയും ദിലീഷിനൊപ്പം കണ്ടെത്തി. പൂട്ടിയിട്ടിരുന്ന വീടിന്റെ ഓടിളക്കിയാണു ദിലീഷ് കുട്ടിയുമായി ഒളിച്ചുതാമസിച്ചതെന്നാണു കരുതുന്നത്. കുട്ടിയെ പിന്നീട് തിരുനെല്ലി പൊലീസ് ആശുപത്രിയിലേക്കു മാറ്റി.
ഭർത്താവുമായി അകന്നു കഴിയുന്ന പ്രവീണ സുഹൃത്തായ ദിലീഷിനൊപ്പം കുറച്ചുകാലം താമസിച്ചിരുന്നു. തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യം തീർക്കാനാണു കൊല നടത്തിയതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു. കഴിഞ്ഞ ദിവസം ഇതെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നു കരുതുന്നതായി വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞു. പ്രതിയെ മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡിന് കൈമാറി. എസ്എംഎസ് ഡിവൈഎസ്പി ഹിദായത്തുല്ല മാമ്പ്രയ്ക്കാണ് അന്വേഷണ ചുമതല.
ഞായർ രാത്രി ഏഴരയോടെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആക്രമണത്തിൽ പരുക്കേറ്റ പ്രവീണയുടെ മൂത്ത മകളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അമ്മാവൻ നോക്കിനടത്തുന്ന കണ്ണൂർ സ്വദേശിയുടെ തോട്ടത്തിലെ വീട്ടിലാണു പ്രവീണയും മക്കളും താമസിച്ചിരുന്നത്. പ്രവീണയ്ക്കൊപ്പം താമസിച്ചിരുന്ന ദിലീഷ് ഒരു മാസമായി ഇവിടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴായിരുന്നു വാക്കുതർക്കവും കൊലപാതകവും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.