തൊഴിലുറപ്പ് പദ്ധതി: സംസ്ഥാനത്ത് വയനാട് ഒന്നാമത്; 206.37 കോടി ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ 2024-25 വർഷം 206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങളാണ് വയനാട് ജില്ലയിൽ സൃഷ്ടിച്ചത്. ഇതുവഴി 147.75 കോടി രൂപ കൂലി, 51.47 കോടി രൂപ മെറ്റീരിയൽ എന്നിവ ചെലവഴിച്ച് 61,051 കുടുംബങ്ങൾക്ക് തൊഴിൽ നൽകാനും സാധിച്ചു. 26,358 കുടുംബങ്ങൾ നൂറു ദിനം പൂർത്തീകരിച്ചു. ജില്ലയിൽ 22,442 പട്ടികവർഗ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിലൂടെ 21.23 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും ഇതിൽ 11,452 കുടുംബങ്ങൾ 100 ദിനം പൂർത്തീകരിക്കുകയും ചെയ്തു.
51.47 കോടി രൂപ മെറ്റീരിയൽ ഇനത്തിൽ ചെലവഴിച്ചതിലൂടെ 606 റോഡ്, 28 കള്‍വേർട്ട്, 31 ഓവുചാൽ, 8 സ്കൂളുകള്‍ക്ക് ചുറ്റുമതില്‍, 19 സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് വര്‍ക്ക്ഷെഡ്, 182 ജലസേചന കുളങ്ങള്‍, മൂന്ന് അങ്കണവാടി കെട്ടിടങ്ങൾ തുടങ്ങി ഗ്രാമീണ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയാക്കി. ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് 1633 സോക്ക്പിറ്റുകളും 272 കംമ്പോസ്റ്റ് പിറ്റുകളും 78 മിനി എംസിഎഫുകളും നിര്‍മിച്ചു.
ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് തൊഴിൽ, സമയബന്ധിതമായി കൂലി, പ്രവൃത്തികളുടെ പൂര്‍ത്തീകരണം, ജിയോടാഗിങ്, നാഷനൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം (എൻഎംഎംഎസ്), മെറ്റീരിയൽ ഘടകം കൂടുതൽ വിനിയോഗിക്കൽ, വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കൽ, സുഭിക്ഷ കേരളം ശുചിത്വ കേരളം പദ്ധതിയിലുള്ള പുരോഗതി, കുടുംബശ്രീ ഗ്രൂപ്പുകൾക്കുള്ള വർക്ക്ഷെഡ് നിർമാണം, അടിസ്ഥാന ഗ്രാമീണ സൗകര്യങ്ങൾ സൃഷ്ടിക്കൽ തുടങ്ങി പദ്ധതിയിലെ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോഴാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭ്യമായത്.
മണ്ണ്-ജല സംരക്ഷണത്തിന് ഊന്നല്‍ നല്കി കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്താനും പദ്ധതി സഹായിച്ചു. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന 1200 ഓളം കുടുംബങ്ങള്‍ക്ക് തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, തീറ്റപുല്‍കൃഷി തുടങ്ങിയ വ്യക്തിഗത ആസ്തികള്‍ നല്‍കുന്നതിനും ഇതിലൂടെ സാധിച്ചു.