
ചൂരൽമലയിലെ സുരക്ഷിത സ്ഥാനങ്ങളിലും മലവെള്ളം പാഞ്ഞെത്തുന്നു; അടയാളപ്പെടുത്തലുകൾക്ക് പിന്നിലെന്ത്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല ദുരന്തമേഖലയിൽ സുരക്ഷിതസ്ഥാനങ്ങൾ (ഗോ സോൺ) നിർണയിച്ചതിലെ ആശയക്കുഴപ്പം പരിഹരിക്കാൻ നടപടിയില്ല. ജൂൺ 25നും മേയ് 28നും ചൂരൽമലയിലെ പുന്നപ്പുഴയിലുണ്ടായ കുത്തൊഴുക്കിൽ, സുരക്ഷിതസ്ഥാനങ്ങളിലും വെള്ളമെത്തിയതായാണു നാട്ടുകാർ പറയുന്നത്. അട്ടമല റോഡിനോടു ചേർന്നു സുരക്ഷിതസ്ഥാനം അടയാളപ്പെടുത്തി വിദഗ്ധസമിതി സ്ഥാപിച്ച കല്ലിനു മുകളിലൂടെപ്പോലും മലവെള്ളപ്പാച്ചിലുണ്ടായതായി തോട്ടം തൊഴിലാളികൾ ആരോപിച്ചു. ടൗൺഷിപ്പിലേക്കു മാറ്റിത്താമസിപ്പിക്കേണ്ട കുടുംബങ്ങളുടെയും ദിനബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കേണ്ടവരുടെയും എണ്ണം പരമാവധി കുറയ്ക്കുന്നതിനായാണു ദുരന്തസാധ്യതാ പ്രദേശങ്ങളെപ്പോലും സുരക്ഷിത സ്ഥാനമായി അടയാളപ്പെടുത്തിയതെന്ന സംശയവും അവർ ഉന്നയിക്കുന്നു.
വിദഗ്ധസംഘം വീണ്ടും സ്ഥലപരിശോധന നടത്തി സുരക്ഷിതസ്ഥാനങ്ങൾ പുനർനിർണയിക്കണമെന്ന ആവശ്യം ശക്തമാണ്. പുഴയിലൂടെ ഉരുൾജലം ഒലിച്ചെത്തിയ അതിരിൽനിന്ന് 30 മുതൽ 50 മീറ്റർ അകലെയുള്ള പ്രദേശങ്ങൾ വരെ വാസയോഗ്യമാണെന്നായിരുന്നു ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. 107.5 ഹെക്ടർ സ്ഥലം വാസയോഗ്യമല്ലെന്നും കണ്ടെത്തി. ദുരന്തമേഖലയോടു ചേർന്ന് 123 ഇടങ്ങൾ സുരക്ഷിതസ്ഥാനമായി കണക്കാക്കി സർവേ കല്ല് ഇടുകയും ചെയ്തു.
വരും കാലത്ത് മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാവുകയാണെങ്കിൽ ആഘാതം എത്രത്തോളമെത്തുമെന്നു കണക്കാക്കിയാണു കല്ലുകൾ സ്ഥാപിച്ചത്. കല്ലിട്ട സ്ഥലങ്ങൾക്കു തൊട്ടടുത്ത പല കുടുംബങ്ങൾക്കും ഇതോടെ ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടായി. ദുരന്തമേഖലയിൽ വിദഗ്ധസമിതിയുടെ കല്ലിടൽ വ്യാപക ആശയക്കുഴപ്പമാണുണ്ടാക്കിയതെന്നും മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്നും ദുരന്തബാധിതർ ആവശ്യപ്പെടുന്നു.
എന്നാൽ, സുരക്ഷിതസ്ഥാനങ്ങളെന്ന് അടയാളപ്പെടുത്തിയിടത്ത് മലവെള്ളം ഒലിച്ചെത്താൻ നിലവിലെ സാഹചര്യത്തിൽ സാധ്യതയില്ലെന്നും അങ്ങനെയുണ്ടെങ്കിൽ രണ്ടാമതൊരു പരിശോധന വേണ്ടിവരുമെന്നും ജോൺ മത്തായി പറയുന്നു. നേരത്തേ ഉരുൾപൊട്ടിയിടത്ത് പുഴയുടെ അരിക് ഇടിഞ്ഞുവീണ് മണ്ണൊലിപ്പുണ്ടാകാനുള്ള സാധ്യതയുണ്ട്. ആ മണ്ണെല്ലാം പുഴയിൽ കലങ്ങിവന്നതാണെന്നാണു നിഗമനം– അദ്ദേഹം അഭിപ്രായപ്പെട്ടു.
തെറ്റായ വാർത്ത നൽകിയാൽ നടപടി: കലക്ടർ
തെറ്റായ വാർത്ത നൽകുന്നവർക്കെതിരെ നടപടിയെടുക്കുമെന്നു കലക്ടർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും വിലയിരുത്തുന്നുണ്ടെന്നും ജില്ലാ ഭരണകൂടം പൂർണ സജ്ജമാണെന്നും കലക്ടർ പറഞ്ഞു. 26 മുതൽ ചൂരൽമലയിലേക്കുള്ള പ്രവേശനത്തിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തസാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനം വിലക്കി.
നോ ഗോ സോണിലേക്കു പ്രവേശനമില്ല; ചൂരൽമലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
കൽപറ്റ ∙ കനത്ത മഴയുടെ സാഹചര്യത്തിൽ മുണ്ടക്കൈ , ചൂരൽമല പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു ജില്ലാ ഭരണകൂടം. നോ ഗോ സോണിലേക്കു പ്രദേശവാസികളുൾപ്പെടെയുള്ളവരുടെ പ്രവേശനം നിരോധിച്ചു. ബെയ്ലി പാലത്തിലൂടെയുള്ള ഗതാഗതവും തോട്ടം തൊഴിലാളികളുടെ സഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചു. തോട്ടം തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല പ്ലാന്റേഷൻ ഇൻസ്പെക്ടർക്കും ലേബർ ഓഫിസർക്കും നൽകി.
അടിയന്തര ആവശ്യങ്ങൾക്കായി ബെയ്ലി പാലത്തിലൂടെ സഞ്ചരിക്കുന്നതിനു ചൂരൽമലയിലെ കൺട്രോൾ റൂമിൽനിന്ന് പ്രതിദിന പാസ് അനുവദിക്കുന്നതും നിർത്തിവച്ചു. ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലെ റിസോർട്ട്, ഹോം സ്റ്റേ, സാഹസിക ടൂറിസം പ്രവർത്തനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്ക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.