
കാലികൾ പോലെ കാട്ടാനകൾ; പാടന്തുറയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗൂഡല്ലൂർ ∙ കന്നുകാലികൾ മേയുന്ന പോലെ നാട്ടിൽ മേഞ്ഞു കാട്ടാനകൾ. കാട്ടാനകളെ തുരത്താൻ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ജനങ്ങൾ റോഡ് ഉപരോധിച്ചു. പാടന്തുറയിൽ ഗൂഡല്ലൂർ– ബത്തേരി റോഡിൽ രാവിലെ 8 മണിക്ക് ആരംഭിച്ച ഉപരോധം ഉച്ചയ്ക്ക് 2 മണിയോടെയാണ് അവസാനിച്ചത്. ഗൂഡല്ലൂർ എംഎൽഎ പൊൻ ജയശീലന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഉപരോധത്തെ തുടർന്ന് ഗൂഡല്ലൂർ –ബത്തേരി റോഡ് 6 മണിക്കൂർ സ്തംഭിച്ചു. തകർത്തു പെയ്യുന്ന മഴയെ അവഗണിച്ചാണ് നാട്ടുകാർ റോഡിലിരുന്നത്. റോഡ് ഉപരോധം നടക്കുന്നതിനിടയിൽ സമീപ പ്രദേശങ്ങളിൽ നാട്ടുകാരെ കാട്ടാന ഓടിച്ചു.
കാട്ടാന.
ഇന്നലെ പുലർച്ചെ 2 ആനകൾ പാടന്തുറ ടൗണിൽ പള്ളിയുടെ ഗേറ്റ് തകർത്ത് ടൗണിലിറങ്ങി. തുടർന്ന് ഈ രണ്ട് ആനകൾ സമീപത്തുള്ള കർഷകന്റെ തൊഴുത്തിലെ പശുവിനെ ആക്രമിച്ചു പരുക്കേൽപിച്ചാണ് മടങ്ങിയത്. ഇന്നലെ പുലർച്ചയോടെ പാടന്തുറ ഭാഗത്ത് വനത്തിൽ നിന്ന് 8 ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്. ഈ ആനകൾ പാടന്തറ, കമ്പാടി, കോളൂർ, കെണിയംവയൽ, ശങ്കരൻകൊല്ലി ഭാഗങ്ങളിൽ ഓടി നടന്നു കൃഷികൾ നശിപ്പിച്ചു.
നേരത്തേ ഈ പ്രദേശങ്ങളിൽ സ്ഥിരമായി തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിനായി നടപടി സ്വീകരിക്കണമെന്ന വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നാട്ടുകാർ പിരിവിട്ടാണ് ഈ പ്രദേശങ്ങളിൽ കിടങ്ങുകൾ നിർമിച്ചത്. ഫണ്ടില്ലെന്ന നിലപാടിലാണ് വനം വകുപ്പ്. കാട്ടാനയെ തുരത്തുന്നതിനായി പരിശീലനം ലഭിച്ച ജീവനക്കാരുടെ സംഘം തന്നെ വനം വകുപ്പിനുണ്ട്. എന്നാൽ, ചെറിയ ഓലപ്പടക്കം കത്തിച്ചിട്ടാണ് കാട്ടാനയെ തുരത്താനായി ഇവരെത്തുന്നതെന്നും ഇതു ഫലപ്രദമല്ലെന്നും നാട്ടുകാർ പറഞ്ഞു.
കുറച്ച് നേരം ഈ പ്രദേശത്ത് തങ്ങിയ ശേഷം ഇവർ മടങ്ങും. ഗൂഡല്ലൂർ ഭാഗത്ത് രണ്ട് പേരെയാണ് കാട്ടാന 10 ദിവസത്തെ ഇടവേളയ്ക്കുള്ളിൽ ആക്രമിച്ച് കൊലപ്പെടുത്തിയത്. സമരത്തെ തുടർന്ന് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുമായി ചർച്ച നടത്തി.നാട്ടിൽ പുതിയതായി എത്തിയ കാട്ടാനകളെ ഉടൻ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും കാട്ടാന വനത്തിൽ നിന്നു ഇറങ്ങുന്ന ഭാഗത്ത് കിടങ്ങ് നിർമിക്കുമെന്നു ഉറപ്പ് നൽകിയതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. ഗൂഡല്ലൂർ–ബത്തേരി റോഡ് ഗതാഗതം സ്തംഭിച്ചതോടെ വാഹനങ്ങൾ പാട്ടവയൽ ഗൂഡല്ലൂർ ഭാഗങ്ങളിൽ നിന്നായി പൊലീസ് തിരിച്ചു വിട്ടു.