
മാനന്തവാടി ∙ വയോധികനെ ഇടിച്ചു തെറിപ്പിച്ചു ഗുരുതര പരുക്കേൽപിച്ച ശേഷം നിർത്താതെ കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവറെ പൊലീസ് പഴുതടച്ച അന്വേഷണത്തിനൊടുവിൽ പിടികൂടി. നല്ലൂർനാട് അത്തിലൻ വീട്ടിൽ എ.വി.ഹംസ(49)നെയാണു ദിവസങ്ങൾ നീണ്ട
പരിശ്രമത്തിനൊടുവിൽ മാനന്തവാടി പൊലീസ് പിടികൂടിയത്. അപകടം വരുത്തിയ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം ജൂലൈ 7ന് രാത്രിയാണു കേസിന് ആസ്പദമായ സംഭവം.
അയിലമൂല ഭാഗത്തു നിന്നും മൂളിത്തോട് ഭാഗത്തേക്കു നടന്നു പോകുകയായിരുന്ന മൂളിത്തോട് സ്വദേശി വി.കെ.ജോണി (61)യെയാണ് എതിർദിശയിൽ വന്ന ഓട്ടോറിക്ഷ മൂളിത്തോട് പാലത്തിനടുത്ത് വച്ച് ഇടിച്ചു തെറിപ്പിച്ചത്. റോഡിലേക്കു തെറിച്ചു വീണ ജോണിയെ തിരിഞ്ഞു നോക്കാതെ ഡ്രൈവർ കടന്നുകളഞ്ഞു.
വലതു കാലിന്റെ എല്ലു പൊട്ടി ഗുരുതര പരുക്കേറ്റ ജോണി ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തിനു ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ലായിരുന്നു.
വാഹനത്തെ കുറിച്ചോ ഓടിച്ച ഡ്രൈവറെ കുറിച്ചോ കൂടുതൽ വിവരങ്ങളും ലഭിച്ചിരുന്നില്ല. സംഭവം നടന്നതു രാത്രിയിലായതിനാലും ഗുരുതര പരുക്കേറ്റതിനാലും പരാതിക്കാരനും വാഹനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കൃത്യമായി പൊലീസിന് നൽകാൻ കഴിഞ്ഞില്ല.
മറ്റു ദൃക്സാക്ഷികളും ലഭ്യമായിരുന്നില്ല. ഏകദേശം 150 ഓളം സിസിടിവി ദൃശ്യങ്ങളും ഓട്ടോറിക്ഷകളും പരിശോധിച്ചും, വർക്ഷോപ്പുകളും മറ്റു സ്ഥലങ്ങളും പരിശോധിച്ചും പൊലീസ് അന്വേഷണം നടത്തി.
എന്നിട്ടും കേസിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല.
വീണ്ടും സമീപ പ്രദേശങ്ങളിലെ ഓട്ടോകൾ കേന്ദ്രീകരിച്ചു പല സംഘങ്ങളായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കണ്ടെത്തിയത്. വാഹനത്തിന്റെ സൈഡ് മിറർ പൊട്ടിയതും ഇടിച്ച ഭാഗം ചെറുതായി ചളുങ്ങിയതുമാണ് കേസിൽ തുമ്പായി മാറിയത്. ഇൻസ്പെക്ടർ എസ്എച്ച്ഒ പി.റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അതുൽ മോഹൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.കെ.ജോബി, ബി.ബിജു, സിവിൽ പൊലീസ് ഓഫിസർമാരായ ഷിന്റോ ജോസഫ്, കെ.വി.രഞ്ജിത്ത്, എ.ബി.ശ്രീജിത്ത്, അരുൺ, അനുരാജ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]