
സ്റ്റോപ് ഇറ്റ്! വയനാട്ടിൽ അനധികൃത ഈറ്റമുറി വ്യാപകം; കടത്തിയത് ആയിരക്കണക്കിന് മെട്രിക് ടൺ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ വയനാട്ടിൽ അനധികൃത ഈറ്റമുറി വ്യാപകം. വൈത്തിരി, മേപ്പാടി, തൊണ്ടർനാട് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണു പുഴയോരങ്ങളിലേതുൾപ്പെടെയുള്ള ഈറ്റ മുറിച്ചെടുത്തു കടത്തുന്നത്. ഇതു നിയമവിരുദ്ധമായാണെന്നാരോപിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്തെത്തിയിട്ടുണ്ട്. പ്രളയക്കെടുതി തടയാനും പുഴയോരസംരക്ഷണത്തിനുമായി വച്ചുപിടിപ്പിച്ച ഈറ്റകളുൾപ്പെടെ മുറിച്ചെടുത്തു കൊണ്ടുപോവുകയാണ്. വയനാട്ടിൽ തമ്പടിക്കുന്ന ഈറ്റക്കച്ചവടക്കാർ ഇതിനോടകം ആയിരക്കണക്കിന് മെട്രിക് ടൺ കടത്തിയതായി പ്രകൃതിസംരക്ഷണസമിതി പ്രസിഡന്റ് എൻ. ബാദുഷ ആരോപിച്ചു.
വൈത്തിരി, മേപ്പാടി, തൊണ്ടർനാട് പഞ്ചായത്തുകൾക്കു പുറമേ ഈറ്റകൾ വ്യാപകമായുള്ള പനമരം, മാനന്തവാടി, ബത്തേരി, മൂപ്പൈനാട് തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളിലെ ഈറ്റകളിലും കടത്തുകാർ കണ്ണുവച്ചുകഴിഞ്ഞു. വ്യാവസായികാവശ്യത്തിന് ജൈവവിഭവങ്ങൾ ഉപയോഗിക്കാൻ കേരള ജൈവവൈവിധ്യ ബോർഡിന്റെ മുൻകൂർ അനുമതി വേണമെന്നാണു നിയമം. എന്നാൽ, മിക്കയിടത്തും ഈ നിയമം പാലിക്കുന്നില്ലെന്നാണു പരിസ്ഥിതിസംഘടനകളുടെ ആരോപണം. 2002ലെ ജൈവ വൈവിധ്യ നിയമം അനുസരിച്ച്, വൈത്തിരി പഞ്ചായത്തിൽ ഓട മുറിക്കുന്നതു നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ ഈറ്റമുറി നടക്കുന്നതും വൈത്തിരിയിലാണ്.
വനംവകുപ്പിലെ ഉന്നതരും പഞ്ചായത്ത് അധികൃതരും രാഷ്ട്രീയനേതാക്കളും വൻതോതിൽ കൈക്കൂലി വാങ്ങിയാണ് ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്നതെന്ന് ബാദുഷ ആരോപിച്ചു. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവുകളിലെ കുത്തനെയുള്ള മലഞ്ചരിവുകളിൽ നിന്നുദ്ഭവിക്കുന്ന തോടുകളുടെയും നീരരുവികളുടെയും കരകളിലായാണ് ഈറ്റക്കാടുകൾ വളരുന്നത്. കൊല്ലത്തിൽ 7000 മില്ലി മീറ്റർ മഴ പെയ്യുന്ന പ്രദേശത്തെ മണ്ണിടിച്ചിലിൽനിന്നു സംരക്ഷിക്കുന്നതും പ്രളയത്തെ നിയന്ത്രിക്കുന്നതും ഈറ്റക്കാടുകളാണ്. 2018 ലെയും 2019ലെയും പ്രളയകാലത്ത് പുഴയുടെ ഇരുവശത്തുമുള്ള കരഭൂമിയെ ഈറ്റക്കാടുകളാണു സംരക്ഷിച്ചതെന്ന് വൈത്തിരി പഞ്ചായത്തിന്റെ പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പുഴയോര ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്ന ഈറ്റക്കാടുകളാണു വെള്ളത്തിന്റെ തണുപ്പും ഗുണനിലവാരവും നിലനിർത്തുന്നത്. അപൂർവമായ ഒട്ടേറെ മത്സ്യങ്ങളുടെയും ജീവികളുടെയും പ്രജനനകേന്ദ്രം കൂടിയാണ് ഈറ്റക്കാടുകൾ. ഈറ്റക്കടത്തുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മേധാവിക്ക് പ്രകൃതിസംരക്ഷണസമിതി പരാതി നൽകിയിട്ടുണ്ട്.