
കാരാപ്പുഴ ഡാമിൽനിന്ന് വൈദ്യുതി റിപ്പോർട്ടിന് കറന്റടിച്ചോ? പദ്ധതി തുടർനടപടികളില്ലാതെ ഇഴയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്പലവയൽ ∙കാരാപ്പുഴ ഡാമിൽ നിന്നുള്ള വൈദ്യുതി ഉൽപാദന പദ്ധതി തുടർനടപടികളില്ലാതെ ഇഴയുന്നു. ജലസമൃദ്ധമായ ഡാമിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ സാധ്യതാ റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും തുടർനപടികളില്ല.കഴിഞ്ഞ വർഷമാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് കെഎസ്ഇബി സർക്കാരിന് സമർപ്പിച്ചതെങ്കിലും പിന്നീട് ഒരു നടപടിയുമുണ്ടായില്ല.കെഎസ്ഇബി കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് റിപ്പോർട്ട് തയാറാക്കിയതും സമർപ്പിച്ചതും.ഡാമിലെ വെള്ളം ഉപയോഗിച്ച് പമ്പ്ഡ് സ്റ്റോറേജ് സംവിധാനത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുകയെന്നതായിരുന്നു പദ്ധതി. 180 കോടിയോളം ചെലവ് കണക്കാക്കുന്നു.കാരാപ്പുഴ ഡാമിൽ നിന്ന് 30 മെഗാവാട്ട് വൈദ്യുതി അനായാസം ഉൽപാദിപ്പിക്കാൻ കഴിയുമെന്ന പഠന, കണ്ടെത്തലിനു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഡാമിലുള്ള ജലം മഞ്ഞപ്പാറയിലെ ഉപയോഗശൂന്യമായി കിടക്കുന്ന ക്വാറിക്കുളങ്ങളിലേക്ക് എത്തിച്ച് തിരികെ ഡാമിലേക്ക് തന്നെ ഒഴുക്കി വൈദ്യുതി ഉൽപാദിപ്പിക്കുന്നതായിരുന്നു പദ്ധതി.
ഡാമിലെ വെള്ളം കൊണ്ടുപോകുന്നതിനാവശ്യമായ വൈദ്യുതി ജലശായത്തിന് മുകളിൽ ഫ്ലോട്ടിങ് സോളർ സ്ഥാപിച്ച് അതിൽ കണ്ടെത്തുകയും ചെയ്യുമെന്ന് പദ്ധതിയിലുണ്ട്.നിലവിൽ ജലസേചനം, ടൂറിസം എന്നിവയാണ് ഡാമുമായി ബന്ധപ്പെട്ട് നടക്കുന്നത്. വേനൽക്കാലത്ത് സമീപത്തെ കനാലിലൂടെ പാടശേഖരങ്ങളിലും കർഷകർക്കും വെള്ളമെത്തിക്കുന്നുണ്ട്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതലാളുകളെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ് കാരാപ്പുഴ.നിലവിൽ ജലസേചന വകുപ്പിന്റെ കൈവശമാണ് ഡാമുള്ളത്. ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന മഞ്ഞപ്പാറയിലെ ക്വാറിക്കുളങ്ങൾ റവന്യു വകുപ്പിന്റെ കീഴിലുള്ളതാണ്.പദ്ധതിക്ക് അനുമതി ലഭിച്ചാൽ ഇൗ വകുപ്പുകളുടെ അനുമതിയും പദ്ധതിക്കായി വേണ്ടി വരും. അനുമതി ലഭിച്ചാൽ 3 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.എന്നാൽ ഇതുവരെ റിപ്പോർട്ട് പരിഗണിക്കപ്പെടാത്തതിനാൽ ഇനി എപ്പോൾ അനുമതി ലഭിക്കുമെന്നോ പദ്ധതി എപ്പോൾ ആരംഭിക്കാൻ കഴിയുമെന്നോ വിവരമില്ല.