
വേനലവധിയിൽ സഞ്ചാരികൾ നൽകിയത് 6 കോടി; എത്തിയത് 10 ലക്ഷം പേർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്പലവയൽ ∙ ജില്ലയിൽ മധ്യവേനലവധിക്കാലത്ത് എത്തിയത് 10 ലക്ഷം സഞ്ചാരികൾ. ടിക്കറ്റ് ഇനത്തിൽ മാത്രമായി 6 കോടിയോളം രൂപയാണു ലഭിച്ചത്. ഏപ്രിൽ, മേയ് മാസങ്ങളിലെ കണക്കു പ്രകാരം 9.69 ലക്ഷം വിനോദ സഞ്ചാരികളാണ് ജില്ലയിലെത്തിയത്. ടിക്കറ്റിനത്തിൽ 5.79 കോടി വരുമാനവും ലഭിച്ചു. വിനോദ സഞ്ചാരികളെത്തുന്ന അനൗദ്യോഗിക കേന്ദ്രങ്ങളടക്കം കണക്കാക്കുമ്പോൾ 12 ലക്ഷത്തിലേറെ പേർ ഈ അവധിക്കാലത്തു വയനാട്ടിലെത്തിയതായാണു നിഗമനം. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം തകർന്ന ടൂറിസം മേഖലയ്ക്ക് ആശ്വാസമാകുന്നതായി രണ്ട് മാസത്തെ അവധിക്കാലം. റിസോർട്ടുകൾ, വില്ലകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ എന്നിവയിൽ അവധിക്കാലം ആസ്വദിക്കാനെത്തിയവർ ചെലവഴിച്ച പണവും വയനാടിന്റെയാകെ സാമ്പത്തിക മേഖലയ്ക്ക് ഉണർവാകും.
കോടികൾ വാരി ബാണാസുരയും പൂക്കോടും
ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയതും കൂടുതൽ വരുമാനം നേടിയതും കെഎസ്ഇബിക്ക് കീഴിലുള്ള ബാണാസുര സാഗർ ഡാമിൽ ആണ്. 2.28 ലക്ഷം പേരാണു മധ്യവേനലവധിക്കാലത്ത് ഇവിടം സന്ദർശിച്ചത്. 2.21 കോടി രൂപ ടിക്കറ്റ് ഇനത്തിൽ ലഭിച്ചു. ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാമിലും 2.20 ലക്ഷം സന്ദർശകർ ഈ കാലയളവിലെത്തി. 66 ലക്ഷമാണ് ടിക്കറ്റ് വരുമാനം.
ഡിടിപിസി സെന്ററുകളിൽ ഏറ്റവും കൂടുതൽ പേരെത്തിയത് പൂക്കോട് തടാകത്തിലാണ്. രണ്ട് മാസം കൊണ്ട് രണ്ട് ലക്ഷത്തിലേറെ പേരാണെത്തിയത്. 1.35 കോടി ടിക്കറ്റ് ഇനത്തിൽ ലഭിച്ചു. രണ്ടാംസ്ഥാനം എടയ്ക്കൽ ഗുഹയിലാണ്. അറുപത്തിനാലായിരത്തിലേറെ പേർ സന്ദർശിച്ചു. 30 ലക്ഷത്തിലേറെ ടിക്കറ്റ് വരുമാനമായും ലഭിച്ചു. എടയ്ക്കലിൽ നിശ്ചിത സന്ദർശകരെ മാത്രമാണ് പ്രവേശിപ്പിക്കാറുള്ളുവെന്നതിനാൽ ഒട്ടേറെപ്പേർക്കു മടങ്ങിപ്പോകേണ്ട സാഹചര്യവുമുണ്ടായി.
സഞ്ചാരികൾ നിറഞ്ഞ് ഡാമുകൾ
ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത് ബാണാസുര, കാരാപ്പുഴ ഡാമുകളിലാണ്. കഴിഞ്ഞ 2 മാസങ്ങൾ കൊണ്ട് രണ്ടു ഡാമുകളിലുമായി എത്തിയത് നാലര ലക്ഷത്തോളം പേരാണ്. ടിക്കറ്റ് വരുമാനത്തിൽ ഇരു ഡാമുകളിലുമായി മൂന്ന് കോടിയോളം രൂപയും ലഭിച്ചു. കാരാപ്പുഴയിൽ സാഹസിക റൈഡുകൾക്ക് അടക്കം വേറെ ടിക്കറ്റായതിനാൽ പ്രവേശന ടിക്കറ്റ് വരുമാനം മാത്രമാണ് കണക്കിലുൾപ്പെട്ടത്. കാരാപ്പുഴ ഡാമിൽ പാർക്കിങ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ആവശ്യത്തിനില്ലാത്തപ്പോഴാണ് ഇത്രയും സഞ്ചാരികളെത്തുന്നത്.
എൻ ഊരിൽ 48 ലക്ഷം വരുമാനം
പൈതൃക ഗ്രാമമായ എൻ ഊരിൽ അവധിക്കാലത്ത് ഒരു ലക്ഷത്തോളം പേരാണ് സന്ദർശിച്ചത്. 48.63 ലക്ഷം രൂപ വരുമാനമായി ലഭിക്കുകയും ചെയ്തു. മേയ് അവസാനത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സമയത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചതും മഴ ശക്തമായതും എൻഊരിലെ സന്ദർശനത്തിന് തിരിച്ചടിയായെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അനൗദ്യോഗിക കേന്ദ്രങ്ങളിലും ആയിരങ്ങളെത്തി
ജില്ലയിൽ അനൗദ്യോഗിക ടൂറിസം കേന്ദ്രങ്ങളിലും അവധിക്കാലത്ത് സന്ദർശകരുടെ വൻതിരക്കായിരുന്നു. നെല്ലാറച്ചാൽ വ്യൂപോയിന്റിൽ രണ്ടായിരത്തിനും അയ്യായിരത്തിനും ഇടയിൽ സഞ്ചാരികളാണ് അവധിക്കാലത്തിന്റെ അവസാന ദിവസങ്ങളിലെത്തിയത്. മിക്ക ദിവസങ്ങളിലും ആയിരത്തിലേറെ പേർ ഇവിടെയെത്തുന്നുണ്ട്. കുറുമ്പാലക്കോട്ടയിലും ഒട്ടേറെ സഞ്ചാരികളാണ് ദിവസേന എത്തുന്നത്. ഫാന്റം റോക്ക്, മഞ്ഞപ്പാറ തുടങ്ങിയ ഒട്ടേറെയിടങ്ങളിലും സന്ദർശകരുടെ വലിയ തിരക്കായിരുന്നു.