ദുരന്തബാധിതർക്കുള്ള ടൗൺഷിപ്: എൽസ്റ്റൺ എസ്റ്റേറ്റിലെ 4 കെട്ടിടങ്ങൾ ഏറ്റെടുത്തു
കൽപറ്റ ∙ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ് നിർമിക്കാനായി സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത 4 കെട്ടിടങ്ങൾ റവന്യു വകുപ്പ് ഏറ്റെടുത്തു. ഫാക്ടറി, ഓഫിസ് കെട്ടിടം, എസ്റ്റേറ്റ് ബംഗ്ലാവ്, ഒരു ക്വാർടേഴ്സ് എന്നിവയാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ വൈത്തിരി തഹസിൽദാർ വി.കുമാരി ബിന്ദുവിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം ഏറ്റെടുത്തത്.
ആൾത്താമസമുള്ള 4 ക്വാർട്ടേഴ്സുകൾ ഏറ്റെടുക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. ക്വാർട്ടേഴ്സുകൾ ഒഴിഞ്ഞ് താക്കോലുകൾ കൽപറ്റ വില്ലേജ് ഓഫിസർക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 28ന് എസ്റ്റേറ്റ് മാനേജ്മെന്റിന് നോട്ടിസ് നൽകിയിരുന്നു.
കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത തേയില ഫാക്ടറിയും ക്വാർട്ടേഴ്സുകളും ഒഴിപ്പിക്കാനെത്തിയ റവന്യു, പൊലീസ് ഉദ്യോഗസ്ഥരോടു എസ്റ്റേറ്റ് ജീവനക്കാരൻ മുസ്തഫ ഒഴിഞ്ഞു പോകില്ലെന്ന് പറയുന്നു. ആനുകൂല്യങ്ങൾ കിട്ടാതെ ഇറങ്ങില്ലെന്ന് ക്വാർട്ടേഴ്സിലെ തൊഴിലാളികൾ നിലപാടെടുത്തതോടെ നേരിയ വാക്കേറ്റമുണ്ടായി.
ചിത്രം:
മനോരമ
ഇൗ നോട്ടിസുകൾ എസ്റ്റേറ്റിലെ കെട്ടിടങ്ങളിൽ പതിക്കുകയും ചെയ്തിരുന്നു. എന്നാൽ, മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുപ്രതികരണങ്ങളുണ്ടായിരുന്നില്ല. ഇന്നലെ റവന്യു സംഘം എസ്റ്റേറ്റിലെത്തിയപ്പോൾ എസ്റ്റേറ്റിലെ ഫാക്ടറിയും അനുബന്ധ കെട്ടിടങ്ങളും പൂട്ടിയിട്ട നിലയിലായിരുന്നു.
പിന്നീട് പൂട്ട് തകർത്താണ് ഉദ്യോഗസ്ഥർ കെട്ടിടങ്ങൾ ഏറ്റെടുത്തത്. ഇതിനിടെ, ക്വാർട്ടേഴ്സ് ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥർക്കു നേരെ തൊഴിലാളികളുടെ പ്രതിഷേധവുമുണ്ടായി.
ആൾത്താമസമുള്ള കെട്ടിടമാണ് ഏറ്റെടുക്കുന്നതെന്ന് കാണിച്ച് അതിലെ താമസക്കാരായ വാച്ചർ പി.മുസ്തഫ, അക്കൗണ്ടന്റ് കെ.എസ്.രാജേഷ് എന്നിവരാണ് പ്രതിഷേധിച്ചത്. തങ്ങൾ 2 പേരും സ്ഥലത്തില്ലാതിരുന്ന സമയത്താണ് നോട്ടിസ് പതിച്ചതെന്ന് ഇവർ പറഞ്ഞു.
തർക്കം നീണ്ടതോടെ, ഇന്ന് കലക്ടർക്കു മുൻപിൽ രേഖകൾ ഹാജരാക്കണമെന്ന് നിർദേശം നൽകി റവന്യു സംഘം മടങ്ങി. വൈത്തിരി എൽആർ തഹസിൽദാർ വി.മനോജ്, സീനിയർ സൂപ്രണ്ട് കെ.ജി.മോഹനൻ, ഡപ്യൂട്ടി തഹസിൽദാർമാരായ കെ.അശോകൻ, കെ.ജി.രേണുകുമാർ, റവന്യു ഇൻസ്പെക്ടർ എൻ.കെ.ഷിബു, കൽപറ്റ വില്ലേജ് ഓഫിസർ എ.എം.ബാലൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. എൽസ്റ്റൺ എസ്റ്റേറ്റിന് കീഴിലെ പുൽപാറ ഡിവിഷനിലെ 64 ഹെക്ടറാണ് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്തത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]