
പഞ്ചാരക്കൊല്ലിയിൽ കാട്ടാനയ്ക്ക് പിന്നാലെ കാട്ടുപോത്തും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙ നഗരസഭാ പരിധിയിലെ ചിറക്കര, പിലാക്കാവ് പഞ്ചാരക്കൊല്ലി പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായി. 15ൽ ഏറെ കാട്ടുപോത്തുകളാണ് ഒന്നിച്ചെത്തി പഞ്ചാരക്കൊല്ലി വനാതിർത്തിയിൽ നിലയുറപ്പിച്ചത്. ഇവ റോഡ് കുറുകെ കടക്കുന്നത് യാത്രക്കാരിൽ ഭീതി നിറയ്ക്കുകയാണ്. വിശേഷിച്ചും ഇരുചക്ര വാഹനയാത്രക്കാർക്ക്. കൂട്ടമായെത്തുന്ന കാട്ടുപോത്തുകൾ പ്രദേശത്ത് ഭീതി വിതയ്ക്കുകയാണെന്നും ഇവയെ തുരത്താൻ നടപടി സ്വീകരിക്കണമെന്നും കൗൺസിലർ ടി.എ.പാത്തുമ്മ പറഞ്ഞു.സമീപ പ്രദേശമായ ചിറക്കരയിൽ ഒരാഴ്ചയോളമായി കാട്ടാനപ്പേടി തുടരുകയാണ്.
നിരന്തരമായ ആന ശല്യം മൂലം പ്രദേശവാസികൾ ദുരിതത്തിലാണ്. പ്രായത്തിന്റെ അവശതകൾ ഉള്ള ആനയാണ് പതിവായി ജനവാസ മേഖലയിൽ എത്തുന്നത് എന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചാം നമ്പർ പാടി, മുനീശ്വരൻ കുന്നിന്റെ താഴ്ഭാഗം എന്നിവിടങ്ങളിലും ആന ഇറങ്ങി.
പ്രദേശവാസിയായ മാമ്പറ ഷംസുവിന്റെ കൃഷിയിടവും ആന നശിപ്പിച്ചു. നാട്ടുകാരും വനപാലകരും ചേർന്ന് ആനയെ വനത്തിലേക്ക് തുരത്തി എങ്കിലും വീണ്ടും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുകയാണ്.കഴിഞ്ഞ ദിവസം ഈ ആന കാട് കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാരെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഒരാഴ്ചയ്ക്കിടയിൽ 3 തവണയാണ് ആന ജനവാസ മേഖലയിൽ എത്തിയത്.