മുണ്ടക്കൈ– ചൂരൽമല ഉരുൾദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ നായ്ക്കളെ വിഷംകൊടുത്ത് കൊന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചൂരൽമല ∙ ഉരുൾദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ നായ്ക്കളെ അജ്ഞാതർ വിഷംകൊടുത്തു കൊന്നു. ചൂരൽമലയിലും സമീപപ്രദേശങ്ങളിലും വിഹരിച്ചിരുന്ന നായ്ക്കളെയാണ് ഇറച്ചിക്കുള്ളിൽ വിഷം കലർത്തി കൊന്നത്. ദുരന്തമേഖലയിൽ ഒറ്റപ്പെട്ട വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു ഭക്ഷണം കൊടുക്കാനായി കഴിഞ്ഞദിവസം എത്തിയ മുണ്ടക്കൈ സ്വദേശി വിനുലാൽ ആണു രണ്ടു നായ്ക്കൾ പിടഞ്ഞു ചാവുന്ന കാഴ്ച ആദ്യം കണ്ടത്.കോഴി ഇറച്ചിയുടെ മാലിന്യത്തിനുള്ളിൽ കാഞ്ഞിരത്തിന്റെ തൊലി അരച്ചുചേർത്തു വേവിച്ചു നൽകിയാണു നായ്ക്കളെ കൊന്നതെന്നു കരുതുന്നതായി വിനുലാൽ പറഞ്ഞു.
ദുരന്തത്തിനുശേഷം പ്രദേശത്തു നായ്ക്കളും പൂച്ചകളും പശുക്കളുമെല്ലാം ഒറ്റപ്പെട്ടുപോയിരുന്നു. പശുക്കളെയെല്ലാം ഉടമസ്ഥർ കൊണ്ടുപോവുകയോ മറ്റ് അഭയകേന്ദ്രങ്ങൾ ലഭിക്കുകയോ ചെയ്തെങ്കിലും നായ്ക്കൾക്കും പൂച്ചകൾക്കും ആരുമില്ലാതായി.കൂട്ടത്തിൽ തെരുവുനായ്ക്കളും ഉണ്ടായിരുന്നു. ചൂരൽമല ടൗണിൽ ആളൊഴിഞ്ഞതോടെ ഇവ ഭക്ഷണത്തിനു പോലും ഏറെ ബുദ്ധിമുട്ടിലായിരുന്നു. നാട്ടിലേക്കു തിരിച്ചെത്തുന്നവരെയോ ദുരന്തഭൂമിയിലെ സന്ദർശകരെയോ നായ്ക്കൾ ഉപദ്രവിച്ചിരുന്നില്ല. പെറ്റുപെരുകി മനുഷ്യർക്കു ഭീഷണിയായതുമില്ല.
എന്നിട്ടും ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. വിഷം ഉള്ളിൽച്ചെന്ന നായ്ക്കൾ മണിക്കൂറുകളോളം നിലത്തുകിടന്ന് ചോരതുപ്പിയും പിടിഞ്ഞും ഇഴഞ്ഞുനീങ്ങിയും അതിദാരുണമായാണു ചത്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കൽപറ്റയിൽനിന്നു മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും നായ്ക്കളെ രക്ഷിക്കാനായില്ല. അതിനിടെ, ഇന്നലെ ചൂരൽമലയ്ക്കടുത്ത് നീലിക്കാപ്പിലും സമാനരീതിയിൽ ഒരു നായയെക്കൂടി ചത്ത നിലയിൽ കണ്ടെത്തിയതായി വിനുലാൽ പറഞ്ഞു.