
വെള്ളമിറങ്ങിയിട്ടും മടങ്ങാതെ പ്രതിഷേധം; വെള്ളച്ചാൽ നിവാസികൾക്ക് പുനരധിവാസ സ്ഥലം 10 ദിവസത്തിനകം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ മഴ മാറി ഊരിലെ വെള്ളമിറങ്ങിയിട്ടും ദുരിതാശ്വാസ ക്യാംപിൽ നിന്ന് മാറാൻ കൂട്ടാക്കാതെ വെള്ളച്ചാൽ ഊരുനിവാസികൾ പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും ചേർന്നു നടത്തിയ ചർച്ചയിൽ ഈ മാസം 10നകം പ്രശ്നപരിഹാരം കാണാൻ തീരുമാനം. പർച്ചേസ് കമ്മിറ്റി ചേർന്ന് പുനരധിവസിപ്പിക്കേണ്ട സ്ഥലം 10 ദിവസത്തിനകം കണ്ടെത്തി നടപടികൾ സ്വീകരിക്കും. 12ന് അകം സ്ഥലം സംബന്ധിച്ച വിവരങ്ങളെല്ലാം ഊരുനിവാസികളെ അറിയിക്കും. ഈ മഴക്കാലത്ത് ഇനിയും വെള്ളപ്പൊക്കമുണ്ടായാൽ ഊരു നിവാസികളെ വീടുകൾ വാടകയ്ക്കെടുത്തു താമസിപ്പിക്കുന്നതിന് തനതു ഫണ്ടിൽ നിന്ന് തുക കണ്ടെത്തി നടപ്പാക്കാമെന്ന് പഞ്ചായത്ത് അറിയിച്ചു.
ഇതിന്റെ അനുമതിക്കായി കലക്ടർക്ക് അപേക്ഷ നൽകും. സ്ഥലം വിട്ടു നൽകാൻ തയാറുള്ളവർ ഉടൻ അപേക്ഷ നൽകും. അപേക്ഷ പരിശോധിച്ച് വരും ദിവസങ്ങളിൽ തന്നെ റവന്യു ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തും.ഡപ്യൂട്ടി കലക്ടർ മിനി.കെ. തോമസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച ഇന്നലെ രാത്രി 8.15 വരെ നീണ്ടു. തോട്ടിൽ വെള്ളമുയർന്ന് ഊരിലെ വീടുകളിൽ കയറിയതിനാൽ കല്ലിൻകര യുപി സ്കൂളിലേക്കാണ് 10 കുടുംബങ്ങളിലെ 34 പേരെ മാറ്റിപ്പാർപ്പിച്ചത്. വെള്ളം കയറുന്നത് എല്ലാ വർഷവും ആവർത്തിക്കുകയും മാറ്റിപ്പാർപ്പിക്കാമെന്ന വാഗ്ദാനം എപ്പോഴും ഇവർക്കും നൽകുകയും ചെയ്തിരുന്നെങ്കിലും നടപ്പായിരുന്നില്ല. തുടർന്നാണ് ഇത്തവണ വെള്ളമിറങ്ങിയാലും ദുരിതാശ്വാസ ക്യാംപിൽ തന്നെ തുടരുമെന്നു ഊരു നിവാസികൾ വ്യക്തമാക്കിയത്.
ഇന്നലെ റവന്യു ഉദ്യോഗസ്ഥരെത്തി ഇവരോട് ഊരിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. ക്യാംപിൽ തന്നെ തുടരുമെന്നായിരുന്നു വെള്ളച്ചാലുകാരുടെ നിലപാട്. തുടർന്ന് തഹസിൽദാർമാരായ ശിവദാസൻ, കെ.വി. ഷാജി, ബി. പ്രശാന്ത്, വില്ലേജ് ഓഫിസർ മനു എന്നിവർ സ്ഥലത്തെത്തി ചർച്ച നടത്തി. വൈകിട്ട് ആറേകാലോടെ ഡപ്യൂട്ടി കലക്ടർ മിനി.കെ. തോമസ് സ്ഥലത്തെത്തി. നെൻമേനി പഞ്ചായത്തു പ്രസിഡന്റ് ബിന്ദു അനന്തൻ, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, സിപിഎം നേതാക്കളായ സി. ശിവശങ്കരൻ, എം.എസ്. ഫെബിൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗം വി.ടി. ബേബി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മണിക്കൂറുകൾ നീണ്ട ചർച്ചയിൽ സിപിഎം നേതാക്കളും ഭരണസമിതിയും തമ്മിൽ ഏറെ നേരം തർക്കമുണ്ടായി.
ക്യാംപിലുണ്ടായിരുന്ന 34 പേർക്കു പുറമെ ബന്ധു വീടുകളിലേക്ക് പോയ 2 കുടുംബങ്ങളിലെ 5 പേർ കൂടി ഊരിലുണ്ട്. ആകെ 12 കുടുംബങ്ങളിലെ 39 പേർക്കാണ് പുനരധിവാസത്തിനുള്ള സ്ഥലം കണ്ടെത്തുക. കല്ലിൻകര യുപി സ്കൂളിലെ ക്യാംപിൽ ജനറൽ വിഭാഗത്തിൽ നിന്നുള്ള 2 പേർ കൂടിയുണ്ടായിരുന്നു. അവർ വീട്ടിലേക്ക് മടങ്ങി. തമിഴ്നാട് അതിർത്തിയിൽ നെൻമേനി പഞ്ചായത്തിലെ 11,13 വാർഡുകളിലായാണ് മഴ പെയ്താൽ വെള്ളം കയറുന്ന പുഴ പുറമ്പോക്കിലെ വെള്ളച്ചാൽ ഊര് സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാത്രി ക്യാംപിൽ തന്നെ കഴിഞ്ഞ ഊരു നിവാസികൾ ഇന്നു രാവിലെ വീടുകളിലേക്ക് മടങ്ങും.