
പുഴമീൻ മാത്രമല്ല, ഓഫ് ഡ്രൈവിനും കൊളവള്ളി ബെസ്റ്റാ!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി ∙ പുഴമീൻ ചാകരയിൽ വൈറലായ കൊളവള്ളി പുഴയോരം ഇപ്പോൾ ഓഫ് റോഡുകാരുടെ ഇഷ്ടസങ്കേതമാകുന്നു. കറുത്ത കളിമണ്ണു നിറഞ്ഞ പുഴയോരത്തെ പാടങ്ങളിലാണ് വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഓഫ്റോഡ് വാഹനങ്ങൾ ചീറിപ്പായുന്നത്. കൊളവള്ളിയിൽ നിന്നു പുഴയോരത്തേക്കുള്ള പാതയാകെ ചെളിക്കുളമായി. മീൻപിടിത്തക്കാരുടെയും മീൻവാങ്ങാനെത്തുന്നവരുടെയും വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുള്ള ഓട്ടത്തിൽ റോഡാകെ ചെളിയായി. മനുഷ്യനു നടന്നുപോകാനാവാത്ത ഈ വഴി ശരിക്കും ഓഫ് റോഡായി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു ഒട്ടേറെ വാഹനങ്ങൾ ദിവസവും ഇവിടെയെത്തുന്നുണ്ട്.നെൽകൃഷിയാരംഭിക്കുംവരെ ഇനി കൊളവള്ളിയിൽ ഓഫ്റോഡ് വാഹനങ്ങൾ കുതിക്കും. കബനീതീരത്തെ പാടങ്ങളും പാഴായി കിടക്കുന്ന സ്ഥലങ്ങളും ഓഫ്റോഡ് യാത്രയ്ക്ക് അനുയോജ്യമാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. സാഹസിക ടൂറിസത്തിന് കൊളവള്ളി മികച്ച സ്ഥലമാണ്. ഇവിടം കേന്ദ്രീകരിച്ച് കൊട്ടത്തോണി സഞ്ചാരം, മീൻപിടിത്തം, മഡ്ഫുട്ബോൾ തുടങ്ങിയവ നടത്താനാവും. ഇവിടെ പഞ്ചായത്ത്, വനം ഉടമസ്ഥതയിലുള്ള ഏക്കറു കണക്കിനു ഭൂമി കാടുപിടിച്ചുകിടക്കുന്നു.
പണ്ട് കർണാടകയിലേക്ക് കൊണ്ടുപോയിരുന്ന തേക്ക് മരങ്ങൾ അട്ടിവയ്ക്കാനാണ് കൊളവള്ളിയിൽ 30 ഏക്കറോളംസ്ഥലം വനംവകുപ്പ് തിരിച്ചിട്ടത്. പതിറ്റാണ്ടുകളായി ഈസ്ഥലം വെറുതേ കിടന്നുനശിക്കുന്നു. ഇവിടം വികസിപ്പിച്ചാൽ ഇക്കോടൂറിസം പദ്ധതികൾ ആരംഭിക്കാവുന്നതാണ്. കുറുവ മാതൃകയിൽ ഇവിടെ വനസംരക്ഷണ സമിതിയുണ്ടാക്കിയാൽ പ്രദേശത്തെ ഗോത്രജനങ്ങൾക്ക് തൊഴിൽ നൽകാനാവും. ഇവിടെ നിരീക്ഷണ ഗോപുരം സ്ഥാപിക്കാൻ മുൻപ് 10 ലക്ഷം രൂപ വനംവകുപ്പ് അനുവദിച്ചിരുന്നു. എന്നാൽ നിർമാണം നടന്നില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ ദേശാടന പക്ഷികളെത്തുന്ന സ്ഥലമാണ് കൊളവളളി.
മൈസൂരുവിലെ രങ്കനതിട്ടു പക്ഷിസങ്കേതത്തിലെത്തുന്ന ദേശാടനക്കിളികളിൽ മുഖ്യപങ്കും ഇരതേടുന്നത് കബനിപ്പുഴയിലും സമീപത്തെ വയൽപ്രദേശങ്ങളിലുമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു പോയിവരുന്ന പക്ഷിക്കൂട്ടങ്ങളെ വൈകുന്നേരങ്ങളിൽ ഇവിടെകാണാം. കബനിപ്പുഴയുടെ മുകളിലൂടെയുള്ള ഇവയുടെ സഞ്ചാരം കൗതുകകാഴ്ചയാണ്. പരിസ്ഥിക്കനുസൃതമായുള്ള ഒട്ടേറെ ടൂറിസം പദ്ധതികൾ ഇവിടെ നടത്താനാവും. കൊളവള്ളിയിലെ മീൻപിടിത്തവും കൊട്ടത്തോണിയാത്രയും അതിൽ പ്രധാനമാണ്. കൊളവള്ളി കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കണമെന്ന് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.