
വടക്കാഞ്ചേരിയിൽ റെയിൽവേ ട്രാക്കിലെ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കാഞ്ചേരി ∙ അകമല മേൽപാലത്തിനു സമീപം റെയിൽവേ ട്രാക്കിലെ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തെക്കോട്ടുള്ള ഷൊർണൂർ – തൃശൂർ പാതയുടെ താഴത്തെ കല്ലും മണ്ണും സമീപത്തെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുമാണ് ഇന്നലെ വൈകിട്ട് അഞ്ചിന് തകർന്നത്. ഇതേ തുടർന്ന് തെക്കോട്ടുള്ള ട്രെയിനുകൾ വള്ളത്തോൾ നഗർ, ഷൊർണൂർ, ഒറ്റപ്പാലം തുടങ്ങി വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ട്രാക്ക് മാറ്റി കടത്തിവിട്ടു. ട്രാക്കിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി രാത്രി ഒൻപതു മണിയോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.
മുള്ളൂർക്കര– വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ അകമല മേൽപാലത്തിനു സമീപം കഴിഞ്ഞ പ്രളയത്തിൽ വലിയ മണ്ണിടിച്ചിലുണ്ടായ ഭാഗത്താണു വീണ്ടും ട്രാക്കിൽ മണ്ണിടിഞ്ഞത്. എന്നാൽ വടക്കോട്ടുള്ള ട്രെയിൻ ഗതാഗതത്തെ അപകടം ബാധിച്ചില്ല. കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിച്ച് മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ലോക്മാന്യതിലക്– കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ വള്ളത്തോൾ നഗറിലും നിലമ്പൂർ– കോട്ടയം എക്സ്പ്രസ് ഷൊർണൂരിലും പാലക്കാട്– പുനലൂർ പാലരുവി എക്സ്പ്രസ് മാന്നന്നൂരിലും പിടിച്ചിട്ടു.
ഷൊർണൂരിൽ പിടിച്ചിട്ട വന്ദേഭാരതിനെ പിന്നീട് താഴത്തെ ട്രാക്കിലൂടെ കടത്തിവിടുകയായിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കി രാത്രി ഒനപതു മണിയോടെ ലോക്മാന്യതിലക്– കൊച്ചുവേളി എക്സ്പ്രസാണ് ആദ്യം കടത്തിവിട്ടത്. ട്രാക്കിനടിയിലെ മെറ്റലും മണ്ണും ഒലിച്ചു പോയതിനാൽ ശരിയാക്കാൻ ഏറെ സമയം വേണ്ടിവന്നു. യാത്രക്കാരുടെ സൗകര്യത്തിനായി പാലരുവി എക്സ്പ്രസിന് വള്ളത്തോൾ നഗറിലും വടക്കാഞ്ചേരിയിലും അധികമായി ഇന്നലെ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.