
ദേശീയപാത 544 ലെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ; വാഹനങ്ങൾ തരംതിരിച്ചു വിട്ട് പ്രശ്ന പരിഹാരത്തിന് ശ്രമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ ദേശീയപാത 544 ലെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടരുന്നു. കുരുക്കിനു കുറവു വരുത്താനായി കൂടുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താനായി ഡിവൈഎസ്പി പി.സി.ബിജുകുമാറിന്റെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. ദേശീയപാത അതോറിറ്റി, റോഡ് നിർമാണ കമ്പനിയുടെ പ്രതിനിധികൾ, കൺസൾറ്റന്റ് സ്ഥാപനത്തിലെ എൻജിനീയർമാർ, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, കൊരട്ടി, കൊടകര, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ, നിർമല കോളജ് പ്രിൻസിപ്പൽ സി.വി.ബിജു എന്നിവരാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്.
ഗതാഗതക്കുരുക്ക് പരമാവധി കുറയ്ക്കാനാവശ്യമായ നിർദേശങ്ങൾ നിർമല കോളജ് പ്രിൻസിപ്പൽ സി.വി.ബിജു അവതരിപ്പിച്ചു. തുടർന്നു ഗതാഗതക്കുരുക്ക് രൂക്ഷമായ മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ സന്ദർശിച്ച് റോഡ് സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമായി നടത്താനും കർശന നടപടികൾക്കു തീരുമാനിച്ചു.
വാഹനങ്ങൾ തരംതിരിച്ചു വിടും
നിർമാണം നടത്തുന്ന ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിൽ ഡൈവേർഷൻ നടക്കുന്ന പ്രധാന റോഡിൽ നിന്നു സർവീസ് റോഡിലേക്ക് കയറുന്ന ഭാഗത്തു നിന്നു 100 മീറ്റർ മുന്നിലായി വാഹനങ്ങൾ ഹെവി, ലൈറ്റ് എന്നിങ്ങനെ തരം തിരിച്ചുവിടും. രണ്ടു വരി റോഡിന്റെ ഇടതു വശത്തോടു ചേർന്നു ചെറു വാഹനങ്ങളും തുടർന്ന് ഹെവി വാഹനങ്ങളും വരാവുന്ന വിധം റോഡിൽ ബാരിക്കേഡുകൾ വച്ചു തിരിക്കും.
വിവിധ ഭാഷയിലുള്ള റിഫ്ലക്ടീവ് സൈൻ ബോർഡുകൾ സ്ഥാപിക്കും. നിർമാണം നടക്കുന്ന ഇടങ്ങളിൽ സർവീസ് റോഡിന്റെ വശങ്ങളിൽ മതിയായ സംരക്ഷണ ബാരിക്കേഡുകൾ ശരിയായ വിധത്തിൽ സ്ഥാപിക്കും. ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നീ സ്ഥലങ്ങളിൽ ജനങ്ങൾക്ക് അപകടരഹിതമായി റോഡ് കുറുകെ കടക്കാനായി പെഡസ്ട്രിയൻ ക്രോസിങ് പാത്ത് സജ്ജമാക്കും. ആമ്പല്ലൂരിൽ വാഹനങ്ങളുടെ ബ്ലോക്ക് ഒഴിവാക്കുന്നതിനായി ഫ്ലാഗ്മാനെ നിയോഗിക്കും.
മുരിങ്ങൂർ ജംക്ഷനിൽ മേലൂരിൽ നിന്നു വരുന്ന റോഡും ദേശീയപാത സർവീസ് റോഡും ചേരുന്ന സ്ഥലത്ത് റോഡ് താറുമാറായി കിടക്കുന്നത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും.
സർവീസ് റോഡുകളിലെ കുഴികൾ മൂടും
ശക്തമായ മഴയെ തുടർന്ന് ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നീ സ്ഥലങ്ങളിലെ ഡൈവേർഷൻ നടക്കുന്ന സർവീസ് റോഡുകളിൽ രൂപപ്പെട്ട കുഴികൾ ഉടൻ മൂടാനും തീരുമാനിച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന പല റോഡുകളും പാടേ തകർന്ന സ്ഥിതിയിലാണ്. ആറ്റപ്പാടം റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടു. ചില ഭാഗത്തു കാൽനടയാത്ര പോലും അസാധ്യമായി. ദേശീയപാതയോടു ചേർന്നും വലിയ കുഴികൾ രൂപപ്പെട്ടു. മുരിങ്ങൂരിൽ 2 അടിയിലേറെ താഴ്ചയുള്ള കുഴിയാണുള്ളത്. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ വശമൊതുക്കിയാൽ ഈ കുഴിയിൽ വീണ് അപകടമുണ്ടാകാൻ സാധ്യതയുണ്ട്.
ദേശീയപാത 66 ൽ വെള്ളക്കെട്ട് രൂക്ഷം
∙ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് രൂക്ഷം. സർവീസ് റോഡുകൾ സഞ്ചാര യോഗ്യമല്ലാതായി. എൻ.കെ.അക്ബർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ ദേശീയപാത അധികൃതർക്കെതിരെ എംഎൽഎ, ജനപ്രതിനിധികൾ എന്നിവരുടെ രൂക്ഷ വിമർശനമുണ്ടായി. യോഗത്തിൽ ദേശീയപാത അധികൃതർ പങ്കെടുക്കാത്തതിലും പ്രതിഷേധം ഉയർന്നു.
കാലവർഷത്തിൽ തകർന്ന വീടുകൾക്ക് ധനസഹായം ലഭ്യമാക്കുമെന്ന് തഹസിൽദാർ യോഗത്തെ അറിയിച്ചു. ചേറ്റുവ ബൈപാസിൽ 85 ലക്ഷം രൂപ ചെലവഴിച്ച് കാന നിർമാണം ആരംഭിക്കും. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി.സുരേന്ദ്രൻ, ബിന്ദു സുരേഷ്, ജാസ്മിൻ ഷഹീർ, എൻ.എം.കെ.നബീൽ, സാലിഹ ഷൗക്കത്ത്, വിജിത സന്തോഷ്, തഹസിൽദാർ കിഷോർകുമാർ എന്നിവർ പ്രസംഗിച്ചു.
മരം വീണ് ഗതാഗതതടസ്സം
ചാലക്കുടി – മലക്കപ്പാറ സംസ്ഥാന പാതയിൽ പലയിടങ്ങളിലും മരം മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെ തൂമ്പൂർമുഴി ഇൻസ്പെക്ഷൻ ബംഗ്ലാവ് പരിസരത്ത് മുളങ്കൂട്ടം മറിഞ്ഞു വൈദ്യുതി ലൈനിലും റോഡിലും വീണു. കണ്ണൻകുഴി മേഖലയിൽ സ്വകാര്യ റിസോർട്ടിനു മുകളിൽ തെങ്ങ് വീണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. അരൂർമുഴി പള്ളിക്കു സമീപം റോഡിലേക്ക് മരം ഒടിഞ്ഞ് വീണു. അതുവഴി വന്ന സഞ്ചാരികൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. വനപാതയിൽ പകൽ കാര്യമായ തടസ്സങ്ങൾ ഉണ്ടായില്ല. ശക്തമായ മഴ തുടരുന്നതിനാൽ വാഴച്ചാൽ– മലക്കപ്പാറ യാത്രയിൽ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.
കുരുക്കിൽ വലഞ്ഞ് ജനം
മണ്ണുത്തി –വടക്കഞ്ചേരി ദേശീയപാതയിലെ മുടിക്കോട് അടിപ്പാത നിർമാണ സ്ഥലത്ത് ഗതാഗതക്കുരുക്ക്. സ്കൂൾ തുറക്കുന്നതിനു മുൻപ് പൂർണമായും സർവീസ് റോഡ് റീടാറിങ് നടത്തിയില്ലെങ്കിൽ ഗതാഗതം നിശ്ചലമാകുമെന്ന് ആശങ്ക. ഇന്നലെ രാവിലെ 7 മുതൽ 9 വരെയാണു രൂക്ഷമായ കുരുക്ക് രൂപപ്പെട്ടത്.വാഹനങ്ങളുടെ നിര കിഴക്കുഭാഗത്തു ചെമ്പൂത്ര വരെയും തൃശൂർ ഭാഗത്ത് ആറാംകല്ല് വരെയും നീണ്ടു. പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ പാണഞ്ചേരി ഭാഗത്ത് ഒറ്റവരി ഗതാഗതം പോലും സുഗമമായി നടക്കുന്നില്ല. മുടിക്കോട്ടെ അടിപ്പാതക്കുള്ളിലെ ചെളി നീക്കം ചെയ്യാനും ഇതുവരെ നടപടിയില്ല.