
വിവരാവകാശ നിയമം ശക്തിപ്പെട്ടാൽ മനുഷ്യാവകാശ ലംഘനം കുറയും: അബ്ദുൽ ഹക്കീം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ മനുഷ്യവകാശങ്ങൾ നേടിയെടുക്കാൻ വിവരങ്ങൾ അറിഞ്ഞേ മതിയാകൂ എന്നും വിവരാവകാശ നിയമം ശക്തിപ്പെട്ടാൽ മനുഷ്യാവകാശ ലംഘനം കുറയുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിലുള്ള ‘വിവരാവകാശം മനുഷ്യാവകാശ സംരക്ഷണത്തിന്’ എന്ന ക്യാംപെയ്നിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
‘വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനിടെ നിയമം ദുരുപയോഗം ചെയ്യുന്നവർ യഥാർഥ മനുഷ്യാവകാശ, വിവരാവകാശ പ്രവർത്തകർക്ക് ശത്രുക്കളെയാണ് നേടിക്കൊടുക്കുന്നതെന്ന് തിരിച്ചറിയണം. ഈ രണ്ടു നിയമങ്ങളെയും ശക്തിപ്പെടുത്തുന്നതിൽ ആക്ടിവിസ്റ്റുകൾ വലിയ സേവനങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഈ രംഗത്തെ പതിരുകളെ തിരിച്ചറിഞ്ഞ് നിരുത്സാഹപ്പെടുത്തണം’ – അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ എന്ന പോലെ ജനപ്രതിനിധികൾ രാജിവയ്ക്കുമ്പോഴും പിരിഞ്ഞുപോകുമ്പോഴും ആസ്തി വിവരങ്ങൾ പരസ്യമാക്കുന്നത് നല്ലതാണെന്നും ഉദ്യോഗസ്ഥരുടെ വാർഷിക ആസ്തി പ്രഖ്യാപനം വേണ്ടിവന്നാൽ പ്രസിദ്ധീകരിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരാവകാശ നിയമ സേവനങ്ങൾ ഓഡിറ്റിന് വിധേയമാക്കണമെന്ന് എറണാകുളം ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി.ബി.ബിനു പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രതപുലർത്തണമെന്നും അവ മനുഷ്യാവകാശ കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും മനുഷ്യാവകാശ കമ്മിഷൻ മുൻ ചെയർമാൻ പി.മോഹനദാസ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അഡ്വ. സി.ശിവരാജൻ അധ്യക്ഷനായി. സെക്രട്ടറി ജോയ് കൈതാരത്ത്, ജോസഫ് സി. മാത്യു, പ്രഫ. കെ.ബി. വേണുഗോപാൽ, ആർ.മുരളീധരൻ, എം.ജി.ബാബു, രുഗ്മിണി ശശികുമാർ എന്നിവർ സംസാരിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെ സമ്മേളനത്തിൽ ആദരിച്ചു.