
ഇനിയെങ്കിലും ശരിയാക്കുമോ? റോഡിന്റെ ടാറിങ് വൈകുന്നതിൽ പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അന്നമനട ∙ പൊതുറോഡിൽ നിന്ന് സബ് റജിസ്ട്രാർ ഓഫിസ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്തേക്കുള്ള റോഡിന്റെ ടാറിങ് വൈകുന്നതിൽ പ്രതിഷേധം. വി.ആർ.സുനിൽകുമാർ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ റോഡിന്റെ നിർമാണത്തിനായി അനുവദിച്ചിരുന്നു. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതല്ലാതെ മറ്റു നടപടികൾ എങ്ങുമെത്താത്തത് പരാതിക്ക് കാരണമായിട്ടുണ്ട്. അന്നമനട-മാള റോഡിൽ നിന്ന് ഏകദേശം അരക്കിലോമീറ്ററോളം ദൂരത്തിലാണ് സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത്. കൃഷിഭവൻ, ഓട്ടിസം സെന്റർ എന്നിവ ഇവിടെ നേരത്തെ മുതൽ പ്രവർത്തിക്കുന്നുണ്ട്. ഓട്ടിസം സെന്ററിനു മുൻപിലാണ് റോഡ് അവസാനിക്കുന്നത്.
മഴക്കാലത്ത് ചെളി നിറഞ്ഞും മഴ കഴിഞ്ഞാൽ വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞും വാഹനയാത്ര പോലും ക്ലേശകരമാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്ര വാഹനങ്ങളിൽ ഇതിലെ സഞ്ചരിക്കുന്നവർ വീണു പരുക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ടെന്നും ഇവർ പറഞ്ഞു. പ്രദേശവാസിയായ പൊഴേലിപ്പറമ്പിൽ മാർട്ടിനും കുടുംബാംഗങ്ങളും വിട്ടു നൽകിയ ഭൂമിയിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. റോഡിനായുള്ള ആദ്യഘട്ട ജോലികൾ നടത്തിയാണ് ഉടമ ഭൂമി വിട്ടു നൽകിയിരുന്നത്. പഞ്ചായത്തിന്റെ ഇൻഡോർ സ്റ്റേഡിയത്തിനും ആയുർവേദ ആശുപത്രിക്കും വിട്ടു നൽകിയ ഭൂമിയും ഇവിടെ തന്നെയാണ്.