
മൂന്നു മുന്നണികൾക്കും എംപിമാരുള്ള ജില്ല, മൂന്നു മന്ത്രിമാരുള്ള ജില്ല; മൂക്കത്തു വിരൽ വയ്ക്കാതെ വയ്യ, കഷ്ടം!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി ∙ ഇന്നു കലക്ടർ എത്തുമെന്നാണു പറഞ്ഞിരിക്കുന്നത്, ദേശീയപാതയിലെ അപാകതകൾ പരിശോധിക്കാൻ. മാസങ്ങളായി നൽകിക്കൊണ്ടിരിക്കുന്ന നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്നു കണ്ടറിയുകയും ചെയ്യും. എന്നാൽ സ്ഥിതി 5 മാസം മുൻപുള്ളതിനെക്കാൾ വഷളാകുകയല്ലാതെ പരിഹാരമൊന്നും ഇതുവരെയില്ല.ഇന്നലെ മുരിങ്ങൂരിലെ അടിപ്പാത നിർമാണ സ്ഥലത്ത് ആരംഭിച്ച ഗതാഗതക്കുരുക്ക് 3 കിലോമീറ്റർ അകലെ ചാലക്കുടി മേൽപാലവും കടന്നു നീണ്ടു. ചിറങ്ങരയിലെ കുരുക്ക് ജില്ല വിട്ട് കറുകുറ്റിയിലേക്കും നീണ്ടു.
മണിക്കൂറുകളാണു യാത്രക്കാർ നിശ്ചലമായിപ്പോയ വാഹനങ്ങൾക്കകത്തു ദുരിതം അനുഭവിച്ചത്. സ്കൂളുകളിലും കോളജുകളിലും പോയ വിദ്യാർഥികളും ആശുപത്രികളിലേക്ക് ആംബുലൻസിലും മറ്റും പോയിരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളും റോഡ് എന്ന് വിളിക്കാനാകാത്ത വിധം തകർന്നു തരിപ്പണമായി കിടന്നിരുന്ന വഴിയിൽ മണിക്കൂറുകളോളം കാത്തുകിടക്കുകയായിരുന്നു.
നൂറിലേറെ കുഴികളാണ് 6 മീറ്റർ ദൂരത്തിൽ എണ്ണിയെടുക്കാൻ ഉണ്ടായിരുന്നത്. മറ്റിടങ്ങളും കുഴികളാൽ ‘സമൃദ്ധം’. പൈപ്പ് പൊട്ടി ഇരു ദിശകളിലേക്കുമുള്ള റോഡുകളിൽ വെള്ളം നിറഞ്ഞ സ്ഥിതി. മഴ പെയ്താൽ ഇരട്ടി ദുരിതമായി ചെളിയും വെള്ളവും റോഡിൽ. മഴ മാറി നിന്നാൽ അതിരൂക്ഷമായ പൊടിശല്യം. പലരും റോഡിൽ വീഴുന്നു. വാഹനങ്ങൾക്കു കേടുപാടുണ്ടാകുന്നു. ആളുകൾക്കു പരുക്കേൽക്കുന്നു. മണിക്കൂറുകൾ വാഹനം ഓഫ് ചെയ്യാനാകാതെ പാതയിൽ നിശ്ചലം കിടക്കുമ്പോൾ വേണ്ടിവരുന്ന അധിക ഇന്ധനച്ചെലവ് സാധാരണക്കാരുടെ കുടുംബബജറ്റ് താളം തെറ്റിക്കുന്നു.
വിലയേറിയ സമയം നഷ്ടപ്പെടുത്തുമ്പോഴും സുരക്ഷിതവും സുഗമവുമായ യാത്ര സാധ്യമാകുമെന്നു പ്രതീക്ഷിച്ചു സഹിച്ചവർക്കു മാസങ്ങൾക്കു ശേഷവും യാത്രാദുരിതം കൂടിയതല്ലാതെ കുറയാത്തതു സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചെറുതല്ല. വഴിയിൽ കുടുങ്ങി ജീവനക്കാർ സമയത്തിന് എത്താതെ വന്നതോടെ പല സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിന്റെ താളംതെറ്റി.
ഡ്രെയ്നേജിനായി താഴ്ത്തിയിട്ടിരിക്കുന്നതിനാൽ കടകളിലേക്കു കയറാനാകാതെ വന്നതോടെ പല സ്ഥാപനങ്ങൾ അടച്ചുപൂട്ടിപ്പോയി. ശേഷിച്ചവയിൽ കച്ചവടം സാരമായി കുറഞ്ഞു. പലരുടെയും വീടുകളിലേക്കു കടക്കാനാകാതെ വഴിയടഞ്ഞതു മറ്റൊരു ദുരിതം. റോഡുകളിൽ നിന്ന് കുത്തിയൊലിച്ച് വെള്ളം വീട്ടുപറമ്പിലേക്ക് മാലിന്യസഹിതം ഒഴുകിയെത്തുന്നത് തീരാദുരിതം.
ഓടി എത്താനാകാതെ സ്വകാര്യ ബസുകൾ പലതും ട്രിപ്പുകൾ മുടക്കി. ദുരിതം തുടരുന്നതിനാൽ ബസ് സർവീസുകൾ നിർത്തി വച്ചു സമരത്തിന് ഒരുങ്ങുകയാണ് ഉടമകൾ. ആദ്യം ആരംഭിച്ച ഡ്രെയ്നേജിന്റെ നിർമാണം പോലും ഇനിയും പൂർത്തിയായില്ല. ഇതിനു പുറമേയാണ് നിലവിലുണ്ടായിരുന്ന റോഡിലെ ടാറിങ് മുഴച്ചു പൊന്തി റോഡ് അപകടാവസ്ഥയിലായത്.
അനാസ്ഥയാണ് ഉടനീളം മുഴച്ചു നിൽക്കുന്നത്. കാണേണ്ടവർ കണ്ണടച്ചാൽ ഇതു തന്നെയാകും സ്ഥിതി. 5 തവണ ഉന്നതതല യോഗം നടത്തി നൽകിയ പ്രധാന നിർദേശങ്ങളൊന്നും കരാറുകാരോ ദേശീയപാത അതോറിറ്റിയോ പാലിച്ചില്ല. അതുകൊണ്ടു തന്നെ കലക്ടറുടെ നേതൃത്വത്തിൽ ഇന്നു നടത്തുന്ന സന്ദർശനവും പരിശോധനയും പ്രഹസനമാകുമോയെന്ന ആശങ്കയിലാണു ജനം. പ്രശ്നങ്ങളെല്ലാം കലക്ടറെയും സർക്കാർ പ്രതിനിധികളെയും പലവട്ടം അറിയിച്ചിട്ടും ഇതുവരെ പരിഹാരമില്ലാത്തതിനാൽ പൊറുതി മുട്ടിയ നിലയിലാണു ജനം.