
ദേശീയപാത: ഡ്രെയ്നേജ് നിർമാണം തോന്നുംപടി; വെള്ളം റോഡിൽ തന്നെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി ∙ ദേശീയപാതയിലെ മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലെ അടിപ്പാതയും കൊരട്ടി ജംക്ഷനിലെ മേൽപാലവും നിർമിക്കുന്നതിന്റെ ഭാഗമായുള്ള ഡ്രെയ്നേജ് നിർമാണം ഇനിയും പൂർത്തിയായില്ല. ഈ സ്ഥലങ്ങളെല്ലാം പല വട്ടം ഡ്രെയ്നേജ് നിർമാണത്തിലെ അപാകത കാരണം പൊളിച്ചു നിർമിച്ചു. ഡ്രെയ്നേജിന് മുകളിൽ സ്ഥാപിച്ച സ്ലാബുകളും പലവട്ടം തകരുകയും ചെയ്തു. ചിറങ്ങര, മുരിങ്ങൂർ, കൊരട്ടി, എന്നിവിടങ്ങളിലും ദേശീയപാതയുടെ ഇരുവശത്തും ഡ്രെയ്നേജ് പൂർത്തിയാക്കാനുണ്ട്.
മഴ പെയ്താൽ ദേശീയപാതയിൽ രൂക്ഷമായ വെള്ളക്കെട്ടിന് ഇതു കാരണമാകുന്നുണ്ട്. ഡ്രെയ്നേജിന്റെ നിർമാണം പൂർത്തിയാക്കിയ ഭാഗത്താകട്ടെ അപാകതയുണ്ടെന്ന ആരോപണവും ശക്തമാണ്. താഴ്ന്ന ഭാഗത്തു നിന്നു വെള്ളം വാർന്നു പോകാനാകാത്ത നിലയിലാണ് നിർമാണം. റോഡിൽ നിന്നു വെള്ളം കാനയിലേക്ക് ഒഴുകിപ്പോകാനും തടസ്സമുണ്ട്. സ്ലാബിനു മുകളിലാണ് ഇതിനായി ദ്വാരം ഇട്ടിട്ടുള്ളത്. എന്നാൽ ഇതു പല ഭാഗത്തും റോഡ് നിരപ്പിനേക്കാൾ ഉയരത്തിലാണ്.
ഡ്രെയ്നേജിന്റെ അഭാവവും അപാകതയും കാരണം വെള്ളം ഒഴുകിയെത്തി റോഡ് താറുമാറായിരിക്കുകയാണ്. വലിയ കുഴികൾ രൂപപ്പെട്ടിട്ടും റോഡ് തോടു പോലെയായിട്ടും അവ പരിഹരിക്കാത്തതിലും പ്രതിഷേധം ശക്തമാണ്. ഇതിനിടെ മുരിങ്ങൂരിൽ അടിപ്പാതയുടെ പ്രധാന ഭാഗമായ ബോക്സിന്റെ രണ്ടാം ഭാഗത്തിന്റെ കോൺക്രീറ്റിങ് ഇന്നലെ ആരംഭിച്ചു. ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കു തുടരുകയാണ്.
ഒരേ സമയം പല ഭാഗത്തായി ആരംഭിച്ച അടിപ്പാത, മേൽപാല നിർമാണത്തിന്റെ ഭാഗമായുള്ള പണികൾ കൃത്യമായ മാസ്റ്റർ പ്ലാനില്ലാതെയും ആസൂത്രമണമില്ലാതെയും ഓരോ ഘട്ടത്തിലും വിലയിരുത്തലില്ലാതെയുമാണ് നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.അവധിദിനങ്ങൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായേക്കും. സമാന്തര റോഡുകളും കുരുക്കിൽ പെടുന്നതിനാൽ ജനത്തിന് ആ വഴിയുള്ള യാത്രയും ദുരിതം നിറഞ്ഞതാണ്.