
മുൻജീവനക്കാരന് ആനുകൂല്യം നൽകണം; കെഎസ്ആർടിസി തീരുമാനം പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ കെഎസ്ആർടിസിയിൽ നിന്നും രാജിവച്ച ജീവനക്കാരന് നിയമപ്രകാരം അർഹതയുള്ള 72 ദിവസത്തെ ആർജിതാവധി (സറണ്ടർ) അംഗീകരിച്ച് 2 മാസത്തിനകം തുക നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ലെന്ന് കെഎസ്ആർടിസി കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്.
സർക്കാർ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യം നൽകാനാവില്ലെന്ന്കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് തീരുമാനിക്കാൻ കഴിയുമോ എന്നത് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം ആനുകൂല്യം നൽകാൻ കഴിയില്ലെങ്കിൽ സർക്കാരിനെ അറിയിച്ച് സർക്കുലറിൽ മാറ്റം വരുത്തേണ്ടതായിരുന്നുവെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കെഎസ്ആർടിസിയുടെ തൃശൂർ ഡിപ്പോയിൽ നിന്നും 2013 ജൂണിൽ രാജി വച്ച് സിവിൽ സപ്ലൈസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ച തൃശൂർ സ്വദേശി ടി. ഒ. ജോജു സമർപ്പിച്ച പരാതിയിലാണ് നടപടി. ആർജിത അവധി സംബന്ധിച്ച് 2021 മേയ് 3 ന് ഇറക്കിയ ഉത്തരവ് പ്രകാരം തനിക്ക് ആനുകൂല്യത്തിന് അർഹതയുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.
എന്നാൽ, പ്രസ്തുത സർക്കുലർ രാജിവച്ച ഉദ്യോഗസ്ഥർക്ക് നടപ്പാക്കേണ്ടതില്ലെന്ന് ഭരണസമിതി യോഗം തീരുമാനിച്ചതായി കെഎസ്ആർടിസി നിയമവിഭാഗം മേധാവി കമ്മീഷനെ അറിയിച്ചു. ധനവകുപ്പ് സർക്കുലർ ഇറക്കിയത് 2021 മേയ് 3 നാണെങ്കിലും കെഎസ്ആർടിസി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഉത്തരവ് തീയതി 2022 മേയ് 3 എന്നാണ്. പരാതിക്കാരൻ രാജി വച്ചത് 2021 ഏപ്രിൽ 5 നാണ്. എന്നാൽ ആർജിതാവധി ആനുകൂല്യം നൽകേണ്ടതില്ലെന്ന് കെഎസ്ആർടിസി തീരുമാനിച്ചത് 2022 ജൂലൈ 7 നാണ്. പരാതിക്കാരൻ ജോലി രാജിവച്ച ദിവസം ആനുകൂല്യം നൽകേണ്ടതില്ലെന്ന തീരുമാനം നിലവിലില്ലാത്തതിനാൽ പരാതിക്കാരൻ ആനുകൂല്യത്തിന് അർഹനാണെന്നും ഉത്തരവിൽ പറയുന്നു.
ഈ സാഹചര്യത്തിലാണ് പരാതിക്കാരന് അർഹമായ ആർജിതാവധി 2 മാസത്തിനകം അനുവദിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത, കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. സർക്കാർ ഇറക്കിയ സർക്കുലറിലെ തീയതിയും കമ്മീഷനിൽ സമർപ്പിച്ച കെ.എസ്.ആർ.റ്റി.സി. റിപ്പോർട്ടിലെ സർക്കുലർ തീയതിയും തമ്മിൽ വ്യത്യാസം വന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കി ഒരു റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.