
ഫയർ എൻജിനും ആംബുലൻസുകളും വഴിയിൽ കിടക്കുമ്പോൾ ഓർക്കുക ദേശീയപാതയിലെ പോരായ്മകൾ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി/ചാലക്കുടി∙ നെടുനീളൻ കുരുക്കുകൾ പരമ്പരയായി ദിവസവും ഉണ്ടാകുന്നതോടെ ദേശീയപാതയിലെ യാത്ര ജനത്തിനു വൻദുരിതമാകുന്നു. വിഐപികൾക്കു പോകാൻ വഴിയൊരുക്കുന്ന തിരക്കിൽ ജനത്തെ മറക്കുന്ന ഭരണസംവിധാനം ദേശീയപാതയിലെ പോരായ്മകൾ പരിഹരിക്കാൻ കാലതാമസം വരുന്നതു കണ്ട മട്ടില്ല. ആംബുലൻസുകളും രക്ഷാവാഹനങ്ങളും പോലും കുരുക്കിൽപെട്ടു വലയുമ്പോഴും പരിഹാരം അകലെത്തന്നെ. ദേശീയപാത അടച്ചു കെട്ടിയും പകരം സർവീസ് റോഡുകളിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടും നടത്തിയ ഗതാഗതസംവിധാനം പര്യാപ്തമല്ലെന്നു അടിപ്പാതകളുടെ നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ പരാതി ഉയർന്നിരുന്നു. അടിപ്പാത നിർമാണം തുടങ്ങും മുൻപേ സർവീസ് റോഡുകൾ സജ്ജമാക്കണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു. ബദൽ റോഡുകൾ കുഴികളും തോടും പോലെയായി മാറി യാത്രായോഗ്യമല്ലാതായിട്ടു മാസങ്ങളോളം പരിഹാരമില്ലാതെ കിടന്നു. മഴക്കാലം കൂടി വന്നതോടെ ഉഴുതിട്ട പാടം പോലെയായി റോഡ്.
കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത നൽകിയതോടെ ഇന്നലെ പാറമട അവശിഷ്ടവും ടാറിങ് അവശിഷ്ടവും ഇട്ടു റോഡിലെ കുഴികൾ നികത്താൻ ശ്രമം നടത്തിയെങ്കിലും പല ഭാഗത്തും കുഴികൾ ബാക്കിയായി. ദേശീയപാതയിൽ ചിറങ്ങരയിൽ ഓട നിർമാണം തുടങ്ങിയതു 2023 ഡിസംബറിലാണ്. അതേ സമയത്തു തന്നെ കൊരട്ടിയിൽ ഓട നിർമാണം ആരംഭിച്ചെങ്കിലും കേസ് വന്നതോടെ തുടരാനായില്ല. 2024 സെപ്റ്റംബറിലാണു വീണ്ടും കൊരട്ടിയിൽ ഓട നിർമാണം ആരംഭിച്ചത്.
2024 നവംബറിൽ ചിറങ്ങരയിൽ അടിപ്പാത നിർമാണം ആരംഭിച്ചു. ഈ വർഷം മാർച്ചിലാണു മുരിങ്ങൂരിൽ അടിപ്പാത നിർമാണം ആരംഭിച്ചത്. കൊരട്ടിയിൽ മേൽപാലമാണു നിർമിക്കുകയെന്നാണു ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചത്. സർവീസ് റോഡ്, ഓട എന്നിവയുടെ നിർമാണം പൂർത്തിയാക്കാത്തതിനാൽ മേൽപാലം നിർമാണം ആരംഭിക്കാനായിട്ടില്ല. കഴിഞ്ഞ മാർച്ചിൽ ചിറങ്ങര, മുരിങ്ങൂർ എന്നിവിടങ്ങളിലെ അടിപ്പാതകൾ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
ആഴ്ചകളായി വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന മുടിക്കോടുള്ള അടിപ്പാത നിർമാണ സ്ഥലത്ത് മന്ത്രി കെ.രാജൻ സന്ദർശനം നടത്തുന്നു. കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരോടൊപ്പമായിരുന്നു മന്ത്രിയുടെ സന്ദർശനം. ചിത്രം: മനോരമ
പിന്നീടു കരാർ കാലാവധി ഡിസംബർ 30 വരെ നീട്ടി നൽകി. കുരുക്കിൽ നിന്നു രക്ഷപ്പെടാൻ വാഹനങ്ങൾ സമാന്തര റോഡുകൾ വഴി തിരിച്ചു വിടുകയാണ്. ഗ്രാമീണ റോഡുകളിലൂടെ ഭാരവാഹനങ്ങൾ ഉൾപ്പെടെ പോകാൻ തുടങ്ങിയതോടെ അവയും പല ഭാഗത്തും തകർന്നു. വാഹനങ്ങളുടെ ബാഹുല്യം കൂടിയായതോടെ സമാന്തര റോഡുകളിലും ഗതാഗതക്കുരുക്കു പതിവായി.
മന്ത്രിയും അധികൃതരും സ്ഥലത്തെത്തി
മുടിക്കോട് (മണ്ണുത്തി)∙ ദേശീയപാതയിൽ ഒരു മാസമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മുടിക്കോട്ടെ അടിപ്പാത നിർമാണം നടക്കുന്നയിടം സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.രാജൻ ഇന്നലെ സന്ദർശിച്ചു. കലക്ടർ അർജുൻ പാണ്ഡ്യൻ, കമ്മിഷണർ ആർ.ഇളങ്കോ എന്നിവരോടൊപ്പമായിരുന്നു മന്ത്രി എത്തിയത്. ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസനും സംഘത്തെ അനുഗമിച്ചു.
പണി നടക്കുന്നയിടങ്ങളിൽ രണ്ടു വരിയായി വാഹനം കടത്തിവിടാൻ സൗകര്യമുണ്ടാക്കുമെന്ന് നേരത്തെ യോഗത്തിൽ അറിയിച്ച എൻഎച്ച്എഐ അതു പാലിച്ചില്ലെന്നും മഴ കണക്കുകൂട്ടിയുള്ള ഒരുക്കങ്ങൾ എൻഎച്ച്എഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഇതു കുറ്റകരമായ അനാസ്ഥയാണെന്നും മന്ത്രി പറഞ്ഞു. പണികൾ അനിശ്ചിതമായി നീളുന്നത് അംഗീകരിക്കാനാവില്ല. പണിയുടെ ഓരോ ഘട്ടവും എന്നു തീരും എന്നു കാണിച്ച് വർക്കിങ് കലണ്ടർ കലക്ടർക്ക് പ്രോജക്ട് ഡയറക്ടർ നൽകണം.
എൻഎച്ച്എഐയുടെ ഭാഗത്തു നിന്ന് ഗുരുതരമായ അനാസ്ഥ ഉണ്ടാകുന്നുണ്ട്. ്ല – മന്ത്രി പറഞ്ഞു.സർവീസ് റോഡ് പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പണികൾ ആരംഭിക്കും മുൻപുള്ള യോഗത്തിൽ എൻഎച്ച്എഐക്ക് മുന്നറിയിപ്പു കൊടുത്തതാണെന്നും സർവീസ് റോഡുകൾ ടാർ ചെയ്യുമെന്ന് യോഗത്തിൽ അറിയിച്ചെങ്കിലും അത് ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
മുടിക്കോട്ട് പാലക്കാട് ഭാഗത്തേക്കുള്ള റോഡിൽ ക്ഷേത്രത്തിനു സമീപത്തുള്ള 2 വൈദ്യുതത്തൂണുകൾ മാറ്റാൻ എൻഎച്ച്എഐ ഇന്നു തന്നെ പണമടയ്ക്കുമെന്നും ഇപ്പോൾ വെള്ളം ഒഴുകാത്ത കാന കൂടി ചേർത്ത് റോഡിന്റെ വീതി കൂട്ടി ഇവിടം രണ്ടുവരിയാക്കി പ്രശ്നം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ടെൻഡർ നടപടികളില്ലാതെ വൈദ്യുതത്തൂണുകൾ മാറ്റാൻ കെഎസ്ഇബിക്ക് കലക്ടർ നിർദേശം നൽകും.
തൃശൂർ ഭാഗത്തേക്കുള്ള റോഡിൽ വലിയ കുഴികളാണു പ്രശ്നം. രണ്ടു ദിവസം മഴ മാറി നിന്നാൽ ടാർ ചെയ്തു താൽക്കാലിക പരിഹാരം ഉണ്ടാക്കാം. രൂപപ്പെട്ട് രണ്ടു മൂന്നു ദിവസത്തിനകം മൂടിയില്ലെങ്കിൽ കുഴികൾ വലുതായി കുരുക്കു രൂക്ഷമാകുന്നതായാണു കണ്ടുവരുന്നത്. നിർമാണം നടക്കുന്ന സ്ഥലത്ത് കൂടുതൽ പൊലീസുകാരെ നിയോഗിക്കാമെന്ന് കമ്മിഷണർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരുക്കങ്ങളുണ്ടായില്ല എന്നു പരാമർശം
തൃശൂർ∙ അടിപ്പാത നിർമാണം കൃത്യമായ ഒരുക്കങ്ങളില്ലാതെയാണ് എൻഎച്ച്എഐ ആരംഭിച്ചതെന്ന് കലക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതായി സൂചന. ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഉപഹർജിയിൽ സർക്കാരിനോട് കോടതി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് തേടിയിരുന്നു. കഴിഞ്ഞ 13ന് കലക്ടർ റിപ്പോർട്ട് നൽകി. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് നേരത്തെ ടോൾ പിരിവ് കലക്ടർ നിർത്തലാക്കിയത് ചർച്ചയായിരുന്നു.