
കനത്ത തീയും കറുത്ത പുകയും; കരിഞ്ഞത് കോടികൾ, കരയിക്കുന്ന കാഴ്ചകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി∙ നോർത്ത് ജംക്ഷനിൽ ഉൗക്കൻസ് ഷോപ്പിങ് കോംപ്ലക്സിലെ പെയ്ന്റ്–ഹാർഡ്വെയർ വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം. മുൻ നഗരസഭാ കൗൺസിലർ യു.വി. മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഊക്കൻസ് പെയ്ന്റ്സ് ആൻഡ് കളേഴ്സ്, ഊക്കൻസ് ബിൽഡോൺ–ഹാർഡ്വെയർ ആൻഡ് സാനിറ്ററി എന്നീ സ്ഥാപനങ്ങളിലാണ് രാവിലെ എട്ടരയോടെ തീപിടിത്തമുണ്ടായത്.
ചാലക്കുടി, ഇരിങ്ങാലക്കുട, മാള, പുതുക്കാട്, തൃശൂർ, വടക്കൻ പറവൂർ, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള വാഹന യൂണിറ്റുകളെത്തി രണ്ടു മണിക്കൂറിനു ശേഷം തീ നിയന്ത്രണ വിധേയമാക്കി.5 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തൽ. ആളപായമില്ല. ഷോർട് സർക്കീറ്റാണു തീപിടിത്ത കാരണമെന്നു കരുതുന്നു. ഉച്ചയോടെയാണു തീ പൂർണമായും അണച്ചത്.
രാവിലെ 8നു ജീവനക്കാരെത്തി സ്ഥാപനം തുറന്ന ശേഷം പ്രധാന ഇലക്ട്രിക് സംവിധാനം (മെയിൻ സ്വിച്ച്) പ്രവർത്തിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തീ പടരുന്നത് ശ്രദ്ധയിൽപെട്ടത്. അഗ്നിരക്ഷാസേന എത്തും മുൻപേ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു.തീ കൂടുതൽ വ്യാപിക്കും മുൻപ് പെയ്ന്റ് ടിന്നുകളും മറ്റും പുറത്തേക്കു മാറ്റി. പൊലീസ്, വ്യാപാരികൾ, ഓട്ടോ–ചുമട്ടു തൊഴിലാളികൾ, സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളായി.
പ്രധാന റോഡിലെ ഗതാഗതം പൊലീസ് നിരോധിച്ചു. മൂന്ന് പ്രധാന നിലകളാണു ഷോപ്പിങ് കോംപ്ലക്സിനുള്ളത്. ഇതിന്റെ പിൻവശത്തായുള്ള ഒറ്റനില കെട്ടിടത്തിലായിരുന്നു തീപിടിത്തം. പെയ്ന്റ്–ഹാർഡ്വെയർ ഷോറൂമും ഗോഡൗണും ഇവിടെ തന്നെയായിരുന്നു. കോംപ്ലക്സിലെ ഫർണിച്ചർ, കർട്ടൻ വ്യാപാര സ്ഥാപനങ്ങളിലേക്കു തീ പടരുന്നത് ഒഴിവാക്കാനായി. ആളിക്കത്തിയ തീ ഇവിടേക്കു പടരും മുൻപ് അണച്ചു. പെയ്ന്റും തിന്നർ, പോളിഷ് തുടങ്ങിയ അനുബന്ധ സാമഗ്രികളുമാണ് പ്രധാനമായും കത്തിനശിച്ചത്.
മേൽക്കൂരയും സ്ഥാപനത്തിലുണ്ടായിരുന്ന ഫർണിച്ചറും വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു.സനീഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, ഡിവൈഎസ്പി പി.സി.ബിജുകുമാർ, തൃശൂർ ഫയർ സ്റ്റേഷൻ ഓഫിസർ പി.വൈശാഖ്, ചാലക്കുടി ഫയർ സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് പി.ഒ.വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
കനത്ത തീയും കറുത്ത പുകയും
തീപിടിത്തമുണ്ടായി മിനിറ്റുകൾക്കകം കറുത്ത പുകയും തീനാളങ്ങളും മൂടിക്കെട്ടിയ ആകാശത്തേക്ക് ഉയർന്നു. കിലോമീറ്ററുകൾക്കപ്പുറത്ത് ഇതു കാണാമായിരുന്നു. തീ വ്യാപിച്ചതിനു പിന്നാലെ വലിയ ശബ്ദത്തോടെ പെയ്ന്റ് ടിന്നുകളും മറ്റും പൊട്ടിത്തെറിച്ചു. അടുത്തടുത്തായി സൂക്ഷിച്ചിരുന്ന തിന്നർ, ടർപന്റൈൻ തുടങ്ങിയവ പെട്ടെന്നു കത്തിപ്പിടിച്ചു. തീ പിടിച്ചു പൊട്ടിയ ടിന്നുകളിൽ നിന്ന് പെയ്ന്റ് പരിസരമാകെ ഒഴുകി.
ഇവ അഗ്നിരക്ഷാ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവർത്തകരുടെയും ബൂട്ടുകളിലും ചെരിപ്പിലും വസ്ത്രങ്ങളിലും ഒട്ടിപ്പിടിച്ചു. തീ പടർന്ന സമയത്ത് മഴയില്ലാഞ്ഞതും തിരിച്ചടിയായി. വെള്ളത്തിനൊപ്പം ദ്രാവകങ്ങൾ മൂലമുള്ള തീപിടിത്തങ്ങൾ വളരെപ്പെട്ടെന്നു കെടുത്താൻ സഹായിക്കുന്ന ഫോം ഉപയോഗിച്ചാണ് അഗ്നിരക്ഷാ സേന തീ നിയന്ത്രിച്ചത്. രക്ഷാപ്രവർത്തനത്തിനായി കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ചുമർ ഇളക്കി മാറ്റി. ആദ്യഘട്ടത്തിൽ വെള്ളം തീർന്നപ്പോൾ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ നിന്ന് പമ്പ് ചെയ്തും തീ അണയ്ക്കാൻ ശ്രമമുണ്ടായി.
കരിഞ്ഞത് കോടികൾ, കരയിക്കുന്ന കാഴ്ചകൾ
ചാലക്കുടി ∙ തീപിടിത്തത്തെ തുടർന്നു കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായ ഊക്കൻസ് ഷോപ്പിങ് കോംപ്ലക്സിന്റെ ഉടമ, മുൻ നഗരസഭാ കൗൺസിലർ യു.വി. മാർട്ടിൻ സംഭവമറിഞ്ഞു പൊട്ടിക്കരഞ്ഞു. മാർട്ടിന്റെയും സഹോദരന്മാരുടെയും ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിലായിരുന്നു തീപിടിത്തം. ഇതിൽ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഊക്കൻസ് പെയ്ന്റ്സ് ആൻഡ് കളേഴ്സ്, ഊക്കൻസ് ബിൽഡോൺ–ഹാർഡ് വെയർ ആൻഡ് സാനിറ്ററി സ്ഥാപനങ്ങളിലാണു തീ പടർന്നത്.
പെയ്ന്റിനു പുറമേ വിലപിടിപ്പുള്ള താഴുകൾ, സാനിറ്ററി, ബാത്ത്–റൂം ഫിറ്റിങ്സ്, ക്ലോസറ്റ്, ഫ്ലഷ് ടാങ്ക്, റാക്കുകൾ, മേശ, ഫാൻ, സീലിങ് എന്നിവ കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയും പൂർണമായി നശിച്ചു. ഇന്നലെ രാവിലെ 8നാണ് ജീവനക്കാരെത്തി ഷോറൂം തുറന്നത്. തുടർന്നു മെയിൻ സ്വിച്ച് ഓൺ ചെയ്തതോടെയാണു തീപിടിത്തമുണ്ടായതെന്നു കരുതുന്നു.
10 മിനിറ്റിനകം തീ പടരുന്നതു ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടു. കെട്ടിടത്തിലുണ്ടായിരുന്ന ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ചു ജീവനക്കാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മിനിറ്റുകൾക്കകം തീ ആളിപ്പടർന്നു. ഉടൻ ഉടമസ്ഥനെയും അഗ്നിരക്ഷാ സേനയെയും അറിയിക്കുകയായിരുന്നു. ഈ സമയം തന്നെ കെട്ടിടത്തിൽ നിന്നു മുകളിലേക്കു പുക ഉയരുന്നതു കണ്ട മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടനും അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
ഇതോടൊപ്പം വ്യാപാരികളെയും നാട്ടുകാരെയും ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കാനായി. 8.40ന് ആദ്യ അഗ്നിരക്ഷാസേന യൂണിറ്റ് എത്തി. ഇതോടെ തീയണയ്ക്കാനുള്ള ശ്രമങ്ങൾക്കു വേഗമേറി. തുടർന്ന് പതിനൊന്നോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 12 വരെ പല ഭാഗത്തും പുകയുന്നുണ്ടായിരുന്നു. പിന്നാലെ പുകയും അണച്ചു. വൈകിട്ടു മൂന്നു വരെ രക്ഷാപ്രവർത്തനം നീണ്ടു.