മേലൂർ ∙ തിരിച്ചറിയാൻ കഴിയാത്തവിധം നിർമിച്ച വ്യാജസ്വർണം സഹകരണ ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെന്നു പരാതി. ഉരച്ചു നോക്കിയാൽ പിടിക്കപ്പെടാത്ത വിധത്തിൽ സ്വർണം പൂശിയ ആഭരണങ്ങൾ പണയം വച്ച് 10 പേർ ചേർന്ന് 40 ലക്ഷത്തിലേറെ രൂപ തട്ടിയെന്നാണ് പരാതി.
മേലൂർ സഹകരണ ബാങ്ക് അധികൃതർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. സഹകരണ റജിസ്ട്രാർക്കും ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടുണ്ട്.
ബാങ്കിന്റെ ഹെഡ് ഓഫിസിലും പാലപ്പിള്ളി, അടിച്ചിലി, മുരിങ്ങൂർ, പൂലാനി ശാഖകളിലുമാണു വ്യാജ സ്വർണം പണയം വച്ചിട്ടുള്ളത്. ബാങ്കിന്റെ അപ്രൈസർ ഉരച്ചു നോക്കിയാണു പണയമെടുത്തതെങ്കിലും സ്വർണം പൂശിയതിനാൽ തിരിച്ചറിയാനായില്ല.
ഒരേ മാതൃകയിലുള്ള ആഭരണങ്ങൾ പതിവായി പണയത്തിന് എത്തിയതോടെയാണ് സംശയം തോന്നിയത്. പരാതി നൽകിയതിനെത്തുടർന്ന് ഇന്നലെ ഇടപാടുകാരെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു ചോദ്യം ചെയ്തു.
പണയം വച്ചതിൽ സംശയം തോന്നിയ ആഭരണങ്ങളിൽ ഒന്ന് എടുത്ത് ഇടപാടുകാരുടെ സാന്നിധ്യത്തിൽ മുറിച്ചു നോക്കിയതോടെ ഉള്ളിൽ മറ്റൊരു ലോഹം വച്ചു സ്വർണം പൊതിഞ്ഞതാണെന്നു കണ്ടെത്തുകയായിരുന്നു. മറ്റ് ആഭരണങ്ങളും സമാനരീതിയിൽ നിർമിച്ചതാണെന്ന അനുമാനത്തിലാണു ബാങ്ക് അധികൃതർ. പണയം വയ്ക്കാനാവശ്യപ്പെട്ട് ഇടപാടുകാർക്ക് മറ്റൊരാൾ നൽകിയ ആഭരങ്ങളാണിതെന്നാണ് പൊലീസിനു ലഭിച്ച സൂചന. ഈ വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും.
ചാലക്കുടി മേഖലയിലെ മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഇത്തരത്തിൽ വ്യാജ സ്വർണം പണയം വച്ച് കോടികൾ തട്ടിയിട്ടുണ്ടെന്ന സംശയവുമുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമേ കേസ് റജിസ്റ്റർ ചെയ്യൂ എന്ന് പൊലീസ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

