
അനസ്തീസിയക്കിടെ രോഗി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ താലൂക്ക് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് അനസ്തീസിയ ലഭിച്ചതിനിടെ രോഗി മരിച്ച സംഭവത്തിൽ നിജസ്ഥിതി അന്വേഷണത്തിന് കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഡിഎംഒയെ ചുമതലപ്പെടുത്തിയതായി കലക്ടർ അറിയിച്ചു.അനസ്തീസിയ ലഭിച്ചതിനെത്തുടർന്നു കുറ്റിച്ചിറ വയലാത്ര വാവൽത്താൻ സിനീഷാണു (34) മരിച്ചത്. ഹെർണിയ ബാധിച്ചതിനെ തുടർന്നു കുറേ നാളായി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്കായി വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിനീഷ് പരിശോധനകൾക്കു ശേഷം വെള്ളിയാഴ്ച രാവിലെ ഓപ്പറേഷൻ തിയറ്ററിലേക്കു പോയതായിരുന്നു. അനസ്തീസിയ നൽകിയതോടെ രോഗി അസ്വസ്ഥത പ്രകടിപ്പിച്ചു.
ആരോഗ്യനില വഷളായ രോഗിയെ പിന്നീടു സമീപത്തെ സെന്റ് ജയിംസ് ആശുപത്രിയിൽ രാവിലെ പത്തോടെ എത്തിച്ചെങ്കിലും രാവിലെ 10.55 ന് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.താലൂക്കാശുപത്രിയിൽ വച്ചു സിനീഷിനു ഹൃദയാഘാതം സംഭവിച്ചതായാണു ആശുപത്രി അധികൃതർ പറയുന്നത്. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണു മരണത്തിനു പ്രധാന കാരണമെന്നാണു വീട്ടുകാരുടെ ആരോപണം. താലൂക്ക് ആശുപത്രി അധികൃതർക്കു ചികിത്സാപ്പിഴവും അനാസ്ഥയുമുണ്ടായതായി കാണിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണു കലക്ടർ ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
മൃതദേഹം സ്വീകരിക്കാതെ ബന്ധുക്കൾ
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്താനെത്തിച്ച മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു മോർച്ചറിക്കു മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. മരണത്തിന് ഉത്തരവാദികളായവരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കലക്ടർക്കു പരാതിയും നൽകി. പോസ്റ്റ്മോർട്ടം നടപടികൾ വിഡിയോയിൽ ചിത്രീകരിക്കണം എന്നും ഇവർ ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറിലേറെ പേരുടെ സംഘമാണ് മോർച്ചറിക്കു മുന്നിൽ പ്രതിഷേധിച്ചത്.പൊലീസ് നിയോഗിച്ച വിഡിയോഗ്രഫർ എത്തിയ ശേഷമാണ് ഫൊറൻസിക് വിഭാഗം മേധാവി ഡോ.എ.കെ.ഉന്മേഷിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ആരംഭിച്ചത്. പോസ്റ്റ്മോർട്ടം പുരോഗമിക്കുന്നതിനിടയിൽ കലക്ടറുടെ നിർദേശമനുസരിച്ച് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ശ്രീദേവി, തൃശൂർ തഹസിൽദാർ ജയശ്രീ എന്നിവർ സ്ഥലത്തെത്തി ബന്ധുക്കളും ജനപ്രതിനിധികളുമായി ചർച്ച നടത്തി. രോഗി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് നാളെ അന്വേഷണം ആരംഭിക്കുമെന്ന ഡിഎംഒയുടെ നിർദേശം ബന്ധുക്കൾ തള്ളി.
മരണത്തിന് ഉത്തരവാദിയെന്ന് ആരോപണം നേരിടുന്ന ഡോക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാട് കടുപ്പിച്ചതോടെ സബ്കലക്ടർ അഖിൽ മനോനെ ചർച്ചയ്ക്ക് നിയോഗിക്കുകയായിരുന്നു.ഈ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.ഡിഎംഒയുടെ നേതൃത്വത്തിൽ അന്വേഷണം ഉടനെ ആരംഭിക്കുമെന്നും ജില്ലാ ഭരണ കൂടം ഇത് മോണിട്ടർ ചെയ്യുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സബ് കലക്ടർ ബന്ധുക്കൾക്ക് ഉറപ്പ് നൽകി.സർക്കാർ സഹായം അനുവദിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിച്ച് റിപ്പോർട്ട് സർക്കാരിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാഭരണകൂടം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധ നടപടികൾ അവസാനിപ്പിച്ച് മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ മടങ്ങി.പോസ്റ്റ്മോർട്ടത്തിൽ യുവാവിന്റെ മരണകാരണം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആന്തരികാവയവങ്ങളുടെ സാംപിളുകൾ രാസ പരിശോധനയ്ക്ക് അയച്ചതായി ഫൊറൻസിക് അധികൃതർ അറിയിച്ചു. സംസ്ക്കാരം ഇന്ന് 11ന്.