തൃശൂർ ∙ ആറു പതിറ്റാണ്ടിനിടെ പതിനായിരത്തിലേറെ വേദികളിൽ ഒന്നിച്ച ദമ്പതികൾ – അതായിരുന്നു കലാലയം രാധയുടെയും ജോസ് പായമ്മലിന്റെയും വിലാസം. പായമ്മൽ അന്തരിച്ച് ഒന്നര വർഷത്തിനു ശേഷം ഇന്നലെ രാധയും അരങ്ങൊഴിയുമ്പോൾ നാടകാസ്വാദകരുടെ ഓർമകളിൽ കർട്ടൻ വീഴാത്ത രംഗങ്ങൾ ഒട്ടേറെയുണ്ട്.
പൂരം പ്രദർശന നഗരിയിൽ തൽസമയം അവതരിപ്പിക്കുന്ന ‘ഇൻസ്റ്റന്റ്’ നാടകങ്ങളിലെ കഥാപാത്രങ്ങളായാണ് ജോസും രാധയും തൃശൂർക്കാരുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നത്. എഴുതിത്തയാറാക്കിയ സംഭാഷണങ്ങളോ തിരക്കഥയോ ഇല്ലാതെ വേദിയിൽ കയറിനിന്ന് ഒരു പ്രമേയം തിരഞ്ഞെടുത്ത് ഇരുവരും അഭിനയിച്ച ഈ നാടകങ്ങൾ വെറുതേ കണ്ടുതീർക്കാവുന്നതിനപ്പുറം നാടകപഠിതാക്കൾക്ക് നല്ലൊരു പാഠപുസ്തകം കൂടിയായിരുന്നു.
കേരളത്തിൽ, പ്രത്യേകിച്ച് മധ്യകേരളത്തിൽ എവിടെ അമച്വർ നാടകോത്സവങ്ങൾ നടന്നാലും അവിടെ ഇരുവരെയും കാണാമായിരുന്നു. തന്റെ അഭിനയമികവ് കണ്ട
എൻ.എൻ.പിള്ള ഗംഭീര നടി എന്നു വിശേഷിപ്പിച്ചത് രാധ എന്നും മനസ്സിൽ സൂക്ഷിച്ചിരുന്ന അംഗീകാരമായിരുന്നു.
മികച്ച നടിക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ സംസ്ഥാനതല പുരസ്കാരങ്ങൾ രാധ നേടിയിട്ടുണ്ട്. 2012ൽ അക്കാദമി ഗുരുപൂജ അവാർഡ് നൽകി ആദരിച്ചു.
തന്റെ അമ്മയായും ഭാര്യയായും സഹോദരിയായുമൊക്കെ രാധ നടത്തിയ മികച്ച പ്രകടനങ്ങൾ കഴിഞ്ഞ വർഷം ജന്മനാട് ആദരിച്ച ചടങ്ങിൽ ടി.ജി.രവി പ്രത്യേകം പരാമർശിച്ചിരുന്നു. ചേർത്തല ജൂബിലി തിയറ്റേഴ്സ്, തൃശൂർ കാഞ്ചന തിയറ്റേഴ്സ്.
കുന്നംകുളം ഗീതാഞ്ജലി, കലാകേന്ദ്രം, കഴിമ്പ്രം തിയറ്റേഴ്സ്, കൊരട്ടി രജപുത്ര, തൃശൂർ രംഗഭൂമി, യമുന എന്റർടെയ്നേഴ്സ് തുടങ്ങി കേരളത്തിലെ പേരുകേട്ട മിക്ക നാടകസംഘങ്ങൾക്കൊപ്പം ചേർന്നും രാധ പ്രവർത്തിച്ചിട്ടുണ്ട്.
19–ാം വയസ്സിൽ ശോഭന എന്ന പേരിൽ നൃത്തകലാലയം തുടങ്ങിയ ജോസ് പായമ്മൽ അവിടെ നൃത്തം പഠിക്കാനെത്തിയ രാധാമണിയെ പിന്നീടു ജീവിതത്തിൽ ഒപ്പം കൂട്ടുകയായിരുന്നു.
2024 ഓഗസ്റ്റിലായിരുന്നു ജോസിന്റെ വിയോഗം. അതിന് മാസങ്ങൾക്കു മുൻപ് അനാരോഗ്യം ബാധിക്കുന്നതു വരെ ഇരുവരും നാടകരംഗത്ത് സജീവമായി ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

