
എങ്ങനെ തോന്നി ഈ പിഞ്ചുകുഞ്ഞിനെ…!! രണ്ടു തവണ കയറി വന്നെങ്കിലും വീണ്ടും കുളത്തിലേക്ക് തള്ളിയിട്ടു, മരണമുറപ്പാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുഴൂർ ∙ ആറു വയസ്സുകാരൻ ഏബലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി കുളത്തിൽ ചവിട്ടിത്താഴ്ത്തി. പ്രതി ജോജോ കുളത്തിലേക്കു തള്ളിയിട്ട ഏബൽ രണ്ടു തവണ കയറി വന്നെങ്കിലും പ്രതി വീണ്ടും തള്ളിയിട്ടു. പിന്നീട് മരണമുറപ്പാക്കും വരെ വെള്ളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. സംഭവത്തിൽ കൈതാരത്ത് ജോജോയെ (19) പൊലീസ് അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. ലൈംഗികപീഡന ശ്രമം ഏബൽ ചെറുത്തതിലെ ദേഷ്യമാണ് കൊലപാതകത്തിനു കാരണമായതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകനാണ് യുകെജി വിദ്യാർഥിയായ ഏബൽ.
10ന് വൈകിട്ട് 6.08ന് ജോജോയുടെ ഒപ്പം വീടിനു സമീപത്തുള്ള പാടശേഖരത്തിലേക്ക് പോയ ഏബൽ തിരിച്ചുവരാതായതോടെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോജോയുടെ ഒപ്പം കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനിടെ നാട്ടുകാർക്ക് ലഭിച്ചിരുന്നു. ഈ സമയത്തെല്ലാം തിരച്ചിൽ നടത്തുന്നവർക്കൊപ്പം ജോജോയും ഉണ്ടായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ഇയാൾ മൊഴി നൽകിയതു പ്രകാരം കുളത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചാമ്പയ്ക്ക തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ജോജോ പാടത്തിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിലേക്ക് ഏബലിനെ കൊണ്ടുപോയത്. അവിടെ വച്ച് ഇയാൾ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനാക്കാൻ ശ്രമിച്ചു. കുട്ടി ഇതു തടയുകയും കരയാൻ തുടങ്ങുകയും ചെയ്തതോടെയാണ് ഇയാൾ കുളത്തിലേക്ക് തള്ളിയിട്ടതും തുടർന്ന് ചവിട്ടിത്താഴ്ത്തിയതും. കൊലപാതകം, പോക്സോ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രോഷാകുലരായ നാട്ടുകാർ പലവട്ടം ജോജോയെ ആക്രമിക്കാൻ ശ്രമിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് തെളിവെടുപ്പ് പൂർത്തീകരിച്ചത്. മോഷണക്കേസിൽ പ്രതിയായ ഇയാൾ നേരത്തെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യം.
എസ്പി ബി.കൃഷ്ണകുമാർ, ഡിവൈഎസ്പി കെ.ജി.സുരേഷ്, എസ്എച്ച്ഒമാരായ സജിൻ ശശി, ഇ.ആർ.ബൈജു, എസ്ഐമാരായ സി.കെ.സുരേഷ്, എം.അഫ്സൽ, മുഹമ്മദ് ബാഷി, കെ.ആർ.സുധാകരൻ, കെ.വി.ജസ്റ്റിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഏബലിന്റെ മൃതദേഹം തൃശൂർ ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി വൈകിട്ട് വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം തെക്കൻ താണിശേരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ സംസ്കാരം നടത്തി.
പ്രതിക്കുനേരെ പാഞ്ഞടുത്ത് നാട്ടുകാർ
സ്വർണപ്പള്ളത്ത് 6 വയസ്സുകാരൻ ഏബലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൈതാരത്ത് ജോജോയെ (19) പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് രാവിലെ മുതൽ നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്ന് സ്ഥലത്ത് പൊലീസ് രാവിലെ മുതൽ നിരീക്ഷണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 1.15നാണ് തെളിവെടുപ്പിനെത്തിച്ചത്. രോഷാകുലരായ നാട്ടുകാർ പൊലീസ് വലയം ഭേദിച്ച് പ്രതിയെ കയ്യേറ്റം ചെയ്യാൻ പാഞ്ഞടുത്തു. പൊലീസ് ബലം പ്രയോഗിച്ച് ഇവരെ വകഞ്ഞുമാറ്റിയാണ് പ്രതിയെ കൃത്യം നടത്തിയ കുളത്തിനു സമീപമെത്തിച്ചത്.
മുക്കിക്കൊന്ന കുളവും കൊലപ്പെടുത്തിയ വിധവും ഇയാൾ പൊലീസിനോട് വിശദീകരിച്ചു. ഇതിനിടെ നാട്ടുകാർ പ്രദേശത്ത് സംഘടിച്ചു. പ്രതിയെ വിട്ടുതരണമെന്നാവശ്യപ്പെട്ട് അവർ പൊലീസിന് നേരെ തിരിഞ്ഞതോടെ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രതിയെ പൊലീസ് വാഹനത്തിൽ കയറ്റി. വാഹനം മുന്നോട്ടെടുക്കാൻ കഴിയാത്തവിധം നാട്ടുകാർ സംഘടിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് അവരെ നീക്കി മുന്നോട്ടുപോകുകയായിരുന്നു.