
റോഡ് ഉഴുതിട്ട പോലെ, പൈപ്പ് പൊട്ടിയ ഭാഗം പ്ലൈവുഡ് ഷീറ്റ് വച്ച് മൂടി; ബദൽ റോഡ് ടാർ ചെയ്യുന്നില്ല, എന്തുകൊണ്ട്..?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ ദേശീയപാതയിലെ അടിപ്പാതകളുടെ നിർമാണത്തിന്റെ ഭാഗമായി നടപ്പാക്കിയ ഗതാഗതക്രമീകരണം കാരണമുണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട ബദൽ റോഡുകളുടെ ടാറിങ് നടത്താത്തതിൽ പ്രതിഷേധം ശക്തം. മുരിങ്ങൂരിൽ റോഡ് ഉഴുതിട്ട പോലെയായിട്ടും അൽപം പാറമട അവശിഷ്ടങ്ങൾ തള്ളുക മാത്രമാണ് ചെയ്തത്. മണിക്കൂറുകൾക്കകം ആ ഭാഗം കൂടുതൽ ശോച്യാവവസ്ഥയിലായി. ഇവിടെനിന്നുള്ള ചെളി തെറിക്കുന്നതിനാൽ പാതയോടു ചേർന്നുള്ള കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനാകാതെ പൂട്ടിയിട്ടിരിക്കുകയാണ്. കാൽനടക്കാർ ഇതുവഴി പോയാൽ വാഹനങ്ങൾ പോകുമ്പോൾ ദേഹത്തും വസ്ത്രങ്ങളിലും ചെളി തെറിക്കുമെന്ന് ഉറപ്പ്.
ദേശീയപാതയിലും ബദൽ റോഡിലും കുഴികൾ ഏറെയുണ്ട്. എറണാകുളം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ ബദൽ റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് കുഴിയുള്ളതിനാൽ ട്രാഫിക് കോൺ വച്ചു വാഹനങ്ങൾ കുഴിയിൽ പെടാതെ നിയന്ത്രിച്ചിരിക്കുകയാണ്. ദേശീയപാതയോരത്തെ ഡ്രെയ്നേജുകൾക്കു മുകളിലെ സ്ലാബുകൾ പലതും തകർച്ചയുടെ വക്കിലാണ്. ചിലത് ഇളകിക്കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഭാരവാഹനങ്ങൾ ഉൾപ്പെടെ കയറുന്ന സ്ലാബുകളുടെ ബലക്കുറവു കാരണം പലതും നേരത്തെ തകർന്നിരുന്നു. ഇതിനിടെ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിലേക്ക് ഒലിച്ചെത്തുകയാണ്. പ്ലൈവുഡ് ഷീറ്റ് വച്ച് മൂടിയിട്ടിരിക്കുകയാണ് പൈപ്പ് പൊട്ടിയ ഭാഗം.
വെള്ളം ബദൽ റോഡിലേക്ക് ഒഴുകി പാഴാകാൻ തുടങ്ങിയിട്ടു നാളേറെയായെങ്കിലും അടയ്ക്കാൻ അധികൃതർ കൂട്ടാക്കിയില്ല.അടിപ്പാത നിർമാണം ആരംഭിക്കും മുൻപേ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സുരക്ഷിതമായി മാറ്റി സ്ഥാപിക്കാൻ നിർദേശമുണ്ടായെങ്കിലും പാലിക്കപ്പെട്ടില്ല. സമാന്തര റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വാഹനങ്ങൾ പല വഴി തിരിച്ചു വിട്ടിട്ടും ഇന്നലെയും കുരുക്കു തുടർന്നു. ബദൽ റോഡ് പൂർണമായും ടാർ ചെയ്യുകയും ഡ്രെയ്നേജിനു മുകളിലെ അപകടസ്ഥിതിയിലുള്ള സ്ലാബുകൾ മാറ്റി സ്ഥാപിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്. ഈ സ്ലാബുകളും ബദൽ റോഡും തമ്മിലുള്ള നിരപ്പു വ്യത്യാസം പരിഹരിക്കാത്തതും കുരുക്കിനു കാരണമാണ്.