
തൊണ്ട നനയ്ക്കാൻ വഴിയില്ല; പരാതിക്ക് വിലയില്ല!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ സെന്റ് മേരീസ് കോളജ് റോഡിൽ കോർപറേഷൻ ശുദ്ധജല വിതരണം മുടങ്ങിയിട്ട് 2 മാസം. കോർപറേഷന്റെ ജലവിതരണ വിഭാഗത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരം ആയില്ല. പരാതി കൊടുത്തപ്പോൾ 4 ദിവസത്തിനകം നടപടി ഉണ്ടാകുമെന്നു ജലവിതരണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. കൊടുത്ത പരാതിക്കും മറുപടി ഇല്ല. 20 വീടുകളാണ് ഈ ഭാഗത്ത് ഉള്ളത്. കാത്തലിക് സിറിയൻ ബാങ്കും പ്രവർത്തിക്കുന്നുണ്ട്. കോർപറേഷൻ കുടിവെള്ളം നിലച്ചതിൽ പിന്നെ കുഴൽകിണറിലെ വെള്ളമാണ് ഈ വീട്ടുകാർ ഉപയോഗിക്കുന്നത്. എന്നാൽ കുഴൽകിണറിലെ വെള്ളത്തിൽ ഇകോളിയുടെ സാന്നിധ്യം സംശയിക്കുന്നുണ്ട്.
കാനയിൽ നിന്ന് അധികം അകലെയല്ലാതെയാണു മിക്ക കുഴൽകിണറുകളും ഉള്ളത്. 100 വർഷം മുൻപു പണിതീർത്ത കാനകൾ കരിങ്കല്ല് പാകിയവയാണ്. അതിനാൽ തന്നെ കാനകളിൽ നിന്നു മലിനജലം ചോർന്നു സമീപത്തെ കുടിവെള്ള സ്രോതസ്സുകളിലേക്കു വ്യാപിക്കാൻ സാധ്യതയുണ്ട്. ഇതുമൂലം ആരോഗ്യത്തിനും ഭീഷണി നേരിടുന്നതായി ഉപഭോക്താക്കൾ പറഞ്ഞു. ചിലർ മിനറൽ വാട്ടർ വാങ്ങി ഉപയോഗിക്കുന്നുണ്ട്. കുടിവെള്ള പൈപ്പിൽ മണ്ണ് അടിഞ്ഞതാകാം വെള്ളം വരാതിരിക്കാൻ കാരണമെന്നു സംശയിക്കുന്നു. സെന്റ് തോമസ് കോളജ് മുതൽ സെന്റ് മേരീസ് കോളജ് വരെയുള്ള 350 മീറ്റർ പരിധിയിലാണു രണ്ടു മാസമായി വെളളം ലഭിക്കാത്തത്.