
പാവറട്ടി തിരുനാൾ: ഭക്തിനിർഭരമായി കൂടു തുറക്കൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാവറട്ടി ∙ തിരുനാളിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കൂടുതുറക്കലിന് വിശുദ്ധ യൗസേപ്പിതാവിനെ വണങ്ങാൻ പതിനായിരങ്ങൾ പ്രാർഥനകളുമായി സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിലെത്തി. രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ടിന്റെ കാർമികത്വത്തിൽ നടന്ന സമൂഹ കുർബാനയ്ക്ക് ശേഷമായിരുന്നു കൂടുതുറക്കൽ.അൾത്താരയുടെ മുകളിൽ സ്ഥാപിച്ച വിശുദ്ധന്റെ രൂപക്കൂട് റെക്ടർ ഫാ. ആന്റണി ചെമ്പകശേരി തുറന്നതോടെ പള്ളിയകവും പരിസരവും ‘വിശുദ്ധ യൗസേപ്പിതാവെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ’ എന്ന പ്രാർഥനയാൽ മുഖരിതമായി. കൂടുതുറക്കലിന് ശേഷം വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ പത്രോസ് ശ്ലീഹയുടെയും തിരുസ്വരൂപങ്ങൾ പള്ളി വാതിൽ വരെ എഴുന്നള്ളിച്ച് മുഖമണ്ഡപത്തിൽ പ്രത്യേകം തയാറാക്കിയ രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചു.നൊവേനയിലും ഏറെ പേർ പങ്കെടുത്തു.
തുടർന്ന് തിരുനാൾ സൗഹൃദവേദിയുടെ നേതൃത്വത്തിൽ നടന്ന നടയ്ക്കൽ മേളം ആയിരങ്ങൾക്ക് ഹരമായി. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ 101 വാദ്യ കലാകാരന്മാർ ചേർന്നാണ് വാദ്യം ഒരുക്കിയത്. തുടർന്ന് നടന്ന പള്ളിവക വെടിക്കെട്ട് വർണക്കാഴ്ചയൊരുക്കി. മാനേജിങ് ട്രസ്റ്റി ഒ.ജെ.ഷാജൻ, മറ്റു ട്രസ്റ്റിമാരായ കെ.ജെ.വിൻസന്റ്, പിയൂസ് പുലിക്കോട്ടിൽ, വിൽസൺ നീലങ്കാവിൽ വെടിക്കെട്ട് കമ്മിറ്റി കൺവീനർ സുബിരാജ് തോമസ് എന്നിവർ വെടിക്കെട്ടിന് നേതൃത്വം നൽകി. വളയെഴുന്നള്ളിപ്പുകൾ രാത്രി ദേവാലയത്തിലെത്തി സമാപിച്ചു.ഇന്ന് രാവിലെ 9 വരെ തുടർച്ചയായി കുർബാനകളുണ്ട്. 9ന് ഇംഗ്ലിഷ് കുർബാന. 10ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ.പോൾ തേക്കാനത്ത് കാർമികനാകും. ഫാ.അലക്സ് മരോട്ടിക്കൽ സന്ദേശം നൽകും. വൈകിട്ട് 5ന് തിരുനാൾ പ്രദക്ഷിണം. രാത്രി 8ന് വടക്കു ഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെടിക്കെട്ട് ഉണ്ടാകും.