
ദേശീയപാതയിലെ വെള്ളക്കെട്ട് ദുരിതത്തിന് ഒരു വയസ്സ്; അൻപതോളം കുടുംബങ്ങളുടെ ദുരിതത്തിനു പരിഹാരമായില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുന്നയൂർ ∙ ദേശീയപാത മന്ദലാംകുന്ന് പ്രദേശത്തെ അൻപതോളം കുടുംബങ്ങളുടെ വെള്ളക്കെട്ട് ദുരിതത്തിനു ഒരു വർഷമായിട്ടും പരിഹാരമായില്ല. കനോലി കനാലിലേക്ക് വെള്ളം ഒഴുക്കിവിടാൻ റോഡ് നിർമാണ കമ്പനി പൈപ്പ് എത്തിച്ചിരുന്നെങ്കിലും മാസങ്ങൾക്കു മുൻപ് തിരിച്ചുകൊണ്ടുപോയി. മഴ കനത്താൽ എകെജി, അൽ അമീൻ, ചക്കോലയിൽ റോഡുകളും ദേശീയപാത സർവീസ് റോഡും വെള്ളക്കെട്ടിലാണ്. പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. റോഡിൽ വെള്ളം നിറയുന്നതിനാൽ മറ്റു വീടുകളിലേക്ക് എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയും ഉണ്ട്.
സർവീസ് റോഡിലെ ഗതാഗതം സ്തംഭിക്കും. കഴിഞ്ഞവർഷം വെള്ളക്കെട്ട് ഉണ്ടായപ്പോൾ ദേശീയപാത നിർമാണ കമ്പനി 2 ആഴ്ചയോളം രാപകലില്ലാതെ കനോലി കനാലിലേക്ക് വെള്ളം പമ്പ് ചെയ്താണ് പ്രശ്നം പരിഹരിച്ചത്. ശാശ്വത പരിഹാരത്തിനായി മന്ദലാംകുന്ന് പാലം റോഡരികിലൂടെ കനോലി കനാലിലേക്ക് കാന നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനു ചെലവ് കൂടുതലായതിനാൽ ചക്കോലയിൽ റോഡ് പൊളിച്ച് പൈപ്പ് ഇടാമെന്ന് എൻഎച്ച്ഐ അധികൃതർ കഴിഞ്ഞവർഷം ഉറപ്പുനൽകിയിരുന്നു. ഇതിനായി 10 അടി നീളവും 25 ഇഞ്ച് വ്യാസവും ഉള്ള 35 കോൺക്രീറ്റ് പൈപ്പുകൾ എത്തിച്ചെങ്കിലും പിന്നീട് എടുത്തുകൊണ്ടുപോയി.
റോഡ് പൊളിക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയിരുന്നു. സർവീസ് റോഡ് മുതൽ കനോലി കനാൽ വരെ കാന നിർമിക്കാനായിരുന്നു നിർദേശം. വീണ്ടും മഴക്കാലമെത്തിയെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ പ്രദേശം വീണ്ടും വെള്ളത്തിലായി. പതിവുപോലെ എൻഎച്ച് ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ, തഹസിൽദാർ, ദേശീയപാത അധികൃതർ എന്നിവർ എത്തി. ഇവരുടെ നിർദേശപ്രകാരം വെള്ളം പമ്പ് ചെയ്യുന്നുണ്ട്. എന്നാൽ റോഡ് പണി കഴിഞ്ഞ് നിർമാണക്കമ്പനി പോയാൽ ആര് വെള്ളം വറ്റിക്കും എന്നാണ് നാട്ടുകാരുടെ ചോദ്യം.