
കരമന– കളിയിക്കാവിള പാത ഇപ്പോഴും ഇരുട്ടിൽ; ഉറപ്പ് മറന്ന് അധികൃതർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാലരാമപുരം∙ കരമന– കളിയിക്കാവിള പാതയിലെ വെളിച്ചക്കുറവു മൂലം രണ്ടാഴ്ച മുൻപ് 2 അപകടങ്ങളിലായി 4 പേർ മരിക്കാനിടയായ സംഭവത്തെത്തുടർന്ന് തെരുവു വിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം റൂറൽ എസ്പിയും നെയ്യാറ്റിൻകര ഡിവൈഎസ്പിയും നാട്ടുകാർക്ക് നൽകിയ ഉറപ്പ് പാഴായി. സന്ധ്യയായാൽ ബാലരാമപുരം കൊടിനട മുതൽ പ്രാവച്ചമ്പലം വരെ 5 കിലോമീറ്റർ ദൂരം ഇരുട്ടിലാണ്. മീഡിയനിൽ സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതാണു കാരണം. റോഡിന് ഇരുവശത്തെയും കടകൾ അടയ്ക്കുന്നതോടെ ഇത്രയും ദൂരം കൂരിരുട്ടിലാവും. തെരുവു വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായി.
ഈ പാതയിൽ മുടവൂർപാറയ്ക്കു സമീപം നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് അതിൽ സഞ്ചരിച്ചിരുന്ന 3 പേരാണ് മരിച്ചത്.ഇതേ തുടർന്ന് സ്ഥലം സന്ദർശിച്ച റൂറൽ എസ്പി കെ.എസ്.സുദർശനും ഡിവൈഎസ്പി എസ്.ഷാജിയും നൽകിയ ഉറപ്പാണ് പാഴായിരിക്കുന്നത്. ഈ മാസം 19ന് ഡിവൈഎസ്പി വിളിച്ച നാട്ടുകാരുടെ യോഗത്തിലും ഈ ഉറപ്പ് ആവർത്തിച്ചിരുന്നു. എന്നാൽ അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും സ്ഥിതി പഴയപടി തന്നെ. മീഡിയനിൽ വളർന്നു കിടന്ന മരച്ചില്ലകൾ കുറച്ചുഭാഗം മുറിച്ചുമാറ്റിയതു മാത്രമാണ് ഏക നടപടി.മുടവൂർപാറ ജംക്ഷന് സമീപം ദിശാബോർഡ് മറച്ച് ഇപ്പോഴും പാഴ്ച്ചെടികൾ മീഡിയനിൽ നിൽക്കുകയാണ്. ഇനിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് പൊലീസ് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അധികൃതരുടെ വിശദീകരണം
∙എലി കടിച്ചും വാഹനങ്ങൾ ഇടിച്ചും മറ്റും വയറിങ് തകരാറായതാണ് തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനു കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ഇതിനുള്ള എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നിന്ന് ഊരാളുങ്കൽ കമ്പനിയാണ് പരിപാലനം നടത്തിയിരുന്നത് ഇതിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ട്. അതുകാരണം അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിന്റെ പരിപാലനചുമതല കൈമാറാൻ ശ്രമം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.