
വീണ്ടും മഴ, കാറ്റ്: ഓടുന്ന ബസിന് മുകളിലേക്ക് 3 മരങ്ങൾ വീണു; 11 പേർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാട്ടാക്കട ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്ക് റോഡരികിലെ മരങ്ങൾ കടപുഴകി വീണു. പൂവച്ചൽ നക്രാംചിറയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. ഡ്രൈവർ സീറ്റിനു മുകളിലേക്കാണ് കൂറ്റൻ മരം ആദ്യം വീണത്. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ബസിന്റെ മുൻ ഭാഗം പൂർണമായി തകർന്നു. പിന്നിലും വശങ്ങളിലും മരം പതിച്ച് സാരമായ കേടുപാടുണ്ടായി.ബസ് യാത്രക്കാരായ 11 പേർക്ക് പരുക്ക്. കണ്ടക്ടർ സുനിൽ ദാസ്(40), യാത്രികരായ കുറ്റിച്ചൽ സ്വദേശികളായ ശ്രീക്കുട്ടി(20) ഷൈലജ(56), തങ്കമണി(61), ശ്രീജ(44), സിന്ധു(49), കൊക്കോട്ടേല സ്വദേശി ഉഷ(52), പേഴുംമൂട് സ്വദേശി സുജ(16), ഉത്തരംകോട് സ്വദേശി ഉദയകുമാർ(50), അരുകിൽ സ്വദേശി സബീന(25) എന്നിവർക്കാണ് പരുക്കേറ്റത്. കണ്ടക്ടർ സുനിൽ ദാസിനു മൂക്കിനാണ് പരുക്ക്. അപകടത്തെ തുടർന്ന് ബസിനുള്ളിൽ യാത്രക്കാർ താഴെ വീണു. വീഴ്ചയിൽ തലയ്ക്കും മുഖത്തും കൈയ്ക്കുമൊക്കെ പരുക്കേറ്റത്.
പരുക്കേറ്റവരെ കാട്ടാക്കട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ഇന്നലെ വൈകിട്ട് 4ന് കാട്ടാക്കട ഡിപ്പോയിൽ നിന്നും കോട്ടൂർ ചോനംപാറ യിലേക്ക് പുറപ്പെട്ട ബസ് നക്രാംചിറ എത്തിയപ്പോൾ സമീപത്തെ കുളം പുറമ്പോക്കിൽ നിന്നിരുന്ന കൂറ്റൻ പാഴ്മരങ്ങൾ ബസിലേക്ക് മറിയുകയായിരുന്നു. പൂവച്ചൽ ഖാദർ പാർക്ക് നിർമാണത്തിന്റെ ഭാഗമായി കുളത്തിനു സമീപം നിർമാണ ജോലികൾ നടക്കുകയാണ്. മരങ്ങൾ നിന്നിരുന്ന ഭാഗത്തുള്ള മണ്ണ് മഴയിൽ കുതിർന്ന് വേരോടെ കടപുഴകുകയായിരുന്നു. രണ്ട് വലിയ മരങ്ങളും ഒരു ചെറിയ മരവുമാണ് ബസിലേക്ക് പതിച്ചത്.ബസ് സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കിയ ശേഷം യാത്ര തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ബസിലേക്ക് മരം വീണു.
ബസിന് വേഗത കുറവായിരുന്നതിനാലും ഈ സമയം മറ്റ് വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതിനാലും വലിയൊരു അപകടം ഒഴിവായി. മരം ബസിലേക്ക് പതിച്ച് സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ് വൈദ്യുതി കമ്പികളും പൊട്ടി. കാട്ടാക്കട അഗ്നിരക്ഷാസേനയും പൊലീസുമെത്തി മരം മുറിച്ച് നീക്കി. മണിക്കൂറുകളോളം നെടുമങ്ങാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ബസിന്റെ മുൻ ഭാഗവും വശങ്ങളും പൂർണമായി തകർന്നു.നക്രാംചിറ കുളത്തിനു സമീപം അപകടാവസ്ഥയിലുള്ള മരങ്ങൾ ഉടൻ മുറിച്ച് നീക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ പറഞ്ഞു. പാർക്ക് നിർമാണത്തിന്റെ ഭാഗമായി കുളത്തിനു ചുറ്റും ചെറിയ തോതിൽ മണ്ണ് നീക്കി. എന്നാൽ മരങ്ങൾ സംരക്ഷിച്ച് നിർത്താനാണ് ശ്രമിച്ചത്. അപകടകരമായ സ്ഥിതിയാണെന്നു മനസിലാക്കിയിരുന്നില്ല. ഇന്നലെ മരങ്ങൾ ബസിനു മുകളിലേക്ക് മറിഞ്ഞ പശ്ചാത്തലത്തിൽ പ്രദേശത്ത് അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിച്ച് മാറ്റമെന്ന് പ്രസിഡന്റ് പറഞ്ഞു.