
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ പൊതുജനാരോഗ്യം തകർന്നുവെന്നതിന് തെളിവ്: കെ.സുധാകരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തൽ കേരളത്തിലെ ആരോഗ്യരംഗം തകർന്നുവെന്നതിന് തെളിവാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സുധാകരൻ എംപി. ഒരുകാലത്ത് ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. കേരളത്തിലെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളുടെയും സ്ഥിതി ഇതുതന്നെയാണ്.
ആരോഗ്യമന്ത്രിയുടെ ഓഫിസിൽ പോയിട്ട് പോലും പ്രശ്നപരിഹാരം ലഭ്യമായിട്ടില്ലെങ്കിൽ പിന്നെ ആ സ്ഥാനത്ത് ഇരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന് അർഹതയില്ല. പാവപ്പെട്ടവരുടെ ഏക ആശ്രയമാണ് സർക്കാർ ആശുപത്രികൾ. അവിടെ മെച്ചപ്പെട്ട സേവനങ്ങളും ചികിത്സയും ലഭ്യമാകുന്നില്ലെങ്കിൽ കേരളത്തിലെ പാവപ്പെട്ട രോഗികൾ ആരെയാണ് ആശ്രയിക്കുക?. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന പലർക്കും ഡോ. ഹാരിസിന്റെ അഭിപ്രായം തന്നെയാണുള്ളത്. എന്നാൽ പലരും ഭരണകൂടത്തെ പേടിച്ച് മിണ്ടാതിരിക്കുന്നു. ഡോ. ഹാരിസ് മുന്നോട്ടുവച്ച വിഷയം സർക്കാർ ഗൗരവമായി കാണണം. കേരളത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സയും സേവനങ്ങളും ലഭ്യമാക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.
ഞെട്ടിക്കുന്ന വാർത്ത: രമേശ് ചെന്നിത്തല
കൊച്ചി ∙ കേരളത്തിലെ പാവപ്പെട്ട മനുഷ്യര്‍ക്ക് അഭയസ്ഥാനമായ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ നിരന്തരം മാറ്റിവയ്ക്കുകയാണെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്ന വാർത്തയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് ഒരു മെഡിക്കല്‍ കോളജിലെ ഒരു ഡിപ്പാര്‍ട്ട്മെന്റിലെ മാത്രം അവസ്ഥയല്ല. കേരളത്തിലെ മറ്റു മെഡിക്കല്‍ കോളജുകളില്‍, ജില്ലാ ആശുപത്രികളില്‍ ഇതുതന്നെയാണ് അവസ്ഥ.
അവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ ഇല്ല, അടിയന്തര ശസ്ത്രക്രിയയ്ക്കു ഉപകരണങ്ങള്‍ ഇല്ല. ഡോ. ഹാരിസിനെ പോലെ ആര്‍ജവമുള്ള മനുഷ്യരല്ലാതെ മറ്റാരും അത് തുറന്നു പറയുന്നില്ല എന്നു മാത്രം. ആരോഗ്യരംഗം ഇത്രയേറെ തകര്‍ന്നുപോയ മറ്റൊരു സന്ദര്‍ഭമുണ്ടായിട്ടില്ല. കേരളം ഭരണപരാജയത്തിന്റെ പടുകുഴിയിലാണ്. സമസ്ത മേഖലകളിലും പരാജയമാണ്. കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സത്യം തുറന്നു പറഞ്ഞതു കൊണ്ടു ബലിമൃഗമാക്കപ്പെടാന്‍ അദ്ദേഹത്തെ വിട്ടുകൊടുക്കില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടത്. ഗുരുതരമായ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.