
തുറവൂർ കുളത്തിന്റെ സംരക്ഷണഭിത്തിക്ക് വിള്ളൽ; പണിതിട്ട് ദിവസങ്ങൾ മാത്രം, സമീപ വീടുകൾക്കും ഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലയിൻകീഴ് ∙ വിളവൂർക്കൽ പഞ്ചായത്ത് പെരുകാവ് തുറവൂർ കുളത്തിന്റെ ദിവസങ്ങൾക്കു മുൻപ് നിർമിച്ച സംരക്ഷണഭിത്തിയിൽ വിള്ളൽ. കുളത്തിന്റെ ഒരു വശത്ത് പണിത 20 അടിയോളം ഉയരമുള്ള കോൺക്രീറ്റ് ഭിത്തിയാണ് രണ്ടിടത്തു വിണ്ടുകീറി ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയായത്. കഴിഞ്ഞ ദിവസമാണ് വിള്ളലുകൾ ഉണ്ടായത്. സമീപത്തെ 2 വീടുകളും അപകടാവസ്ഥയിലായി. ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ടാംഘട്ടമായി 80 അടി നീളത്തിൽ ഭിത്തി പണിതത്.
അശാസ്ത്രീയമായ നിർമാണമാണ് ഭിത്തിയുടെ തകർച്ചയ്ക്കു കാരണമെന്നും ഈ കാര്യം നേരത്തെ ചൂണ്ടിക്കാണിച്ചിട്ടും കരാറുകാരൻ നടപടി എടുത്തില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. കൃത്യമായ അടിസ്ഥാനം ഒരുക്കാത്തതും വേണ്ട രീതിയിലുള്ള മുൻകരുതലും ഇല്ലാതിരുന്നതും ഭിത്തി പൊളിയാൻ കാരണമായെന്നു സൂചന. മാലിന്യവും പുല്ലും നിറഞ്ഞ് ഉപയോഗശൂന്യമായ ഒരേക്കറോളം വരുന്ന കുളത്തെപ്പറ്റി മലയാള മനോരമ ഒട്ടേറെ തവണ വാർത്ത ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നവീകരണത്തിന്റെ ഭാഗമായി സംരക്ഷണഭിത്തി നിർമാണത്തിന് ഫണ്ട് അനുവദിച്ചത്. പഞ്ചായത്തിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
‘കർശന നടപടി’
തുറവൂർ കുളത്തിന്റെ സംരക്ഷണഭിത്തിയിൽ വിള്ളൽ വന്ന സംഭവത്തിൽ പരിശോധന നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാറുകാരന്റെ ഭാഗത്താണ് വീഴ്ചയെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ഭിത്തി ബലപ്പെടുത്തുന്നതിനുള്ള നിർമാണം ആരംഭിക്കുന്നതിനു നിർദേശം നൽകും വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ