
ഒഴുകി വന്ന കണ്ടെയ്നറിൽ പൊളിക്കാത്ത കശുവണ്ടിയും മരത്തടികളും; ശേഖരിച്ച് പ്രദേശവാസികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ മൺസൂൺ മേഘങ്ങൾ മാറി നിന്നെങ്കിലും തീരദേശത്ത് ഇന്നലെയും ആധിയൊഴിഞ്ഞില്ല. കണ്ടെയ്നർ അവശിഷ്ടങ്ങൾ ഇന്നലെ രാവിലെ മുതൽ വിഴിഞ്ഞം മുതൽ പൂവാർ വരെയുള്ള തീരമേഖലയിലാണ് അടിഞ്ഞത്. വിഴിഞ്ഞം ഫിഷിങ് ഹാർബറിനു സമീപം ഒഴുകിയെത്തിയ കണ്ടെയ്നർ പിന്നീട് വിഴിഞ്ഞം വലിയ കടപ്പുറത്ത് വലിച്ച് അടുപ്പിച്ചു. ഇത് രണ്ടായി പിളർന്ന നിലയിലായിരുന്നു. കോവളം ഭാഗത്തും കണ്ടെയ്നർ അവശിഷ്ടം ലഭിച്ചു. അടിമലത്തുറ, പുല്ലുവിള ഭാഗത്തു അടിഞ്ഞ പോളിപ്രൊപ്പിലിൻ തരികളുടെ ചാക്ക് കെട്ടുകൾ മത്സ്യത്തൊഴിലാളികൾ കരയിൽ കൂട്ടിയിട്ടു.
പുല്ലുവിള ഭാഗത്തും അടിമലത്തുറ പൊഴിക്കപ്പുറത്തും ധാരാളം ചാക്കുകെട്ടുകളാണ് ഉണ്ടായിരുന്നത്. രാവിലെ പൂവാർ പൊഴിക്കരയിൽ കണ്ട തകർന്ന കണ്ടെയ്നർ കോസ്റ്റൽ പൊലീസും ഫയർ ഫോഴ്സും സെൽഫ് ഡിഫൻസ് ടീം അംഗങ്ങളും ചേർന്നു കയർ കെട്ടി വലിച്ചു നീക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തിരയടിക്കുമ്പോൾ മണൽ കയറി കണ്ടെയ്നറിൽ നിറഞ്ഞതോടെ വലിച്ചു കയറ്റാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. പിന്നീട് പൊഴിയുടെ ഭാഗത്തു വച്ചു പൊളിഞ്ഞ കണ്ടെയ്നർ രണ്ടായി പിളർന്നതോടെ ഒരു ഭാഗം മാത്രമാണു കരയിൽ വലിച്ചു കയറ്റാൻ കഴിഞ്ഞത്.
വശങ്ങൾ മുഴുവൻ ഇളകിയ നിലയിലുള്ള ബ്രൗൺ നിറത്തിലുള്ള കണ്ടെയ്നറിൽ കശുവണ്ടിയായിരുന്നെന്നു സംശയിക്കുന്നു. രാവിലെ തീരത്തു നിന്നു ധാരാളം പേർ കശുവണ്ടി ശേഖരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നു കേരളത്തിലെ ഏതോ ഫാക്ടറിയിലേക്കുള്ള കശുവണ്ടിയാണു തീരങ്ങളിൽ അടിഞ്ഞത്. കുട്ടികൾ രാവിലെ മുതൽ കശുവണ്ടി കവറിൽ ശേഖരിച്ചുവെന്നു പൂവ്വാർ സ്വദേശിയായ ഫ്രാൻസിസ് പറഞ്ഞു. കരിങ്കുളം കല്ലുമുക്ക് ഭാഗത്തു തുറക്കാത്ത കണ്ടെയ്നറാണു തീരത്തുണ്ടായിരുന്നത്. കണ്ടെയ്നറുകളിൽ നിന്ന് ഒഴുകി വന്ന തടികഷ്ണങ്ങൾ പലതും ആളുകൾ എടുത്തു കൊണ്ടു പോയി.
പൊഴിയൂർ തീരത്തടിഞ്ഞതിൽ പൊളിക്കാത്ത കശുവണ്ടിയും
പാറശാല ∙ കണ്ടെയ്നറിൽ നിന്നുള്ള ചാക്കുകെട്ടുകൾ പൊഴിയൂർ തീരത്ത് അടിഞ്ഞു. ഇന്നലെ രാവിലെയാണ് വെള്ള നിറത്തിലുള്ള 150 ഒാളം ചാക്കുകളും പൊളിക്കാത്ത കശുവണ്ടിയും തീരത്ത് എത്തിയത്. പ്ലാസ്റ്റിക് നിർമാണത്തിനു ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ആണ് ചാക്കിൽ ഉണ്ടായിരുന്നത്. നിർദേശം ലഭിക്കാത്തതിനാൽ പൊലീസ് ചാക്കുകൾ തീരത്തേക്ക് മാറ്റി. ചാക്കുകൾ പൊട്ടി വൻതോതിൽ പ്ലാസ്റ്റിക് തരികൾ തീരത്ത് നിറഞ്ഞത് വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്കു ഇടയാക്കും. അടിഞ്ഞ കശുവണ്ടിയിൽ ഭൂരിഭാഗവും എത്തിയവർ ശേഖരിച്ചു. കൂടുതൽ സാധനങ്ങൾ എത്തുമെന്ന നിഗമനത്തിൽ തീരത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
ശക്തമായ തിര: അവശിഷ്ടങ്ങൾ നീക്കാനായില്ല
തിരുവനന്തപുരം ∙ കണ്ടെയ്നറിൽ നിന്നുള്ള മാലിന്യങ്ങളും കണ്ടെയ്നർ ഭാഗങ്ങളും ഒഴുകിയെത്തിയ വർക്കല മുതൽ വലിയ വേളി വരെയുള്ള തീരമേഖലയിൽ ഇന്നലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനായില്ല. ശക്തമായ തിരയേറ്റത്തിൽ ഇടവ ഭാഗത്ത് പാറയിടുക്കിൽ തങ്ങി നിന്ന വസ്തുക്കൾ തിരികെ കടലിലേക്കു തന്നെ ഒഴുകിപ്പോയി. ഇന്നലെ രാവിലെ പാപനാശം തീരം ശുചീകരിക്കാൻ നാട്ടുകാരും ചുമട്ടു തൊഴിലാളികളും രംഗത്തിറങ്ങി. പൊലീസിന്റെ നേതൃത്വത്തിൽ തീരത്താകെ പതിച്ച പോളിപ്രൊപ്പലീൻ തരികൾ നീക്കം ചെയ്യാൻ ശ്രമം തുടങ്ങി. കെട്ടിട നിർമാണത്തിനു ഉപയോഗിക്കുന്ന അരിപ്പ സഹിതം ഇതിനായി കൊണ്ടുവന്നു.
രാവിലെ തുടങ്ങിയ ശുചീകരണം കലക്ടറുടെ ഉത്തരവ് അനുസരിച്ചു ഇടയ്ക്കു നിർത്തി വച്ചു. മാലിന്യം ചിതറിക്കിടക്കുന്ന സ്ഥലങ്ങളുടെയെല്ലാം ഡ്രോൺ സർവേ പൂർത്തിയാക്കണമെന്നും അതുവരെ തൽസ്ഥിതി തുടരണമെന്നാണ് നിർദേശം. തീരത്ത് മാലിന്യം അടിഞ്ഞതിന്റെ വ്യാപ്തി കൃത്യമായി തിട്ടപ്പെടുത്തിയ ശേഷമാകും തുടർ നടപടികൾ. കണ്ടെത്തിയ 2 കണ്ടെയ്നറുകളിൽ ഒരെണ്ണം പാപനാശത്തും മറ്റൊന്നു ഇടവ മാന്തറ തീരത്തുമുണ്ട്. എന്നാൽ പ്ലാസ്റ്റിക് ഗ്രാന്യൂൾസ് നീക്കം ചെയ്യാത്തത് തിരയടിച്ച് ഇവ വീണ്ടും കടലിലെത്തുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്.
തുമ്പ, സെന്റ് ആൻഡ്രൂസ്, സെന്റ് ഡൊമിനിക് വെട്ടുകാട് ബീച്ചുകളിൽ എത്തിയ കണ്ടെയ്നറുകളും പ്ലാസ്റ്റിക് ചാക്കുകളും ഇനിയും മാറ്റിയിട്ടില്ല. സെന്റ് ഡൊമിനിക് തുമ്പയിൽ ചൊവ്വ വൈകുന്നേരത്തോടെ എത്തിയ ചെറിയ കണ്ടെയ്നർ രാത്രിയോടെ ഒഴുകി തുമ്പ ദേവാലയത്തിനു സമീപം തീരക്കടലിൽ മണലിൽ ഉറച്ചിട്ടുണ്ട്. തീരത്ത് വൻ തോതിൽ അടിഞ്ഞു കയറിയ വ്യവസായിക ഉപയോഗത്തിനുള്ള അസംസ്കൃത വസ്തുവായ പോളിപ്രൊപ്പിലിൻ അടങ്ങിയ ചാക്കുകെട്ടുകൾ ഇനിയും മാറ്റിയിട്ടില്ല. ദുരന്ത നിവാരണ സേന എത്തി ചാക്കുകളും മറ്റു അവശിഷ്ടങ്ങളും മാറ്റുമെന്ന ഉറപ്പ് നാട്ടുകാർക്ക് ലഭിച്ചെങ്കിലും പാലിക്കപ്പെട്ടില്ല.