
മുങ്ങിയ കപ്പലിൽ 27 ടൺ ഉപയോഗശൂന്യമായ എണ്ണ; എത്തിച്ചത് വ്യാജ ഡീസൽ നിർമിക്കാനെന്ന് സൂചന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ മുങ്ങിയ കപ്പലിൽ, കേരളത്തിലേക്കു കൊണ്ടുവന്ന 27 ടണ്ണോളം ഉപയോഗശൂന്യമായ എണ്ണ ഉണ്ടായിരുന്നതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസിനു വിവരം. കണ്ടെയ്നറിൽനിന്നു പുറത്തേക്ക് ഒഴുകി ഇവ കടലിൽ പരന്നാൽ മത്സ്യങ്ങളെയും മറ്റും ദോഷകരമായി ബാധിക്കും. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഉപയോഗശൂന്യമായ എണ്ണ വൻതോതിൽ സംസ്ഥാനത്തേക്കു കടത്തുന്നുവെന്നാണ് ജിഎസ്ടി ഇന്റലിജൻസിന്റെ കണ്ടെത്തൽ നൽകുന്ന സൂചന. സംസ്ഥാന വ്യാപകമായി വ്യാജ ഡീസൽ നിർമാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെ, ഒരു ഡീലറുടെ വാട്സാപ് സന്ദേശത്തിൽനിന്നാണു നിർണായക വിവരം ലഭിച്ചത്.
സംഭവത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടത് കസ്റ്റംസ് അടക്കമുള്ള വിഭാഗങ്ങളാണ്. വർക്ക്ഷോപ്പുകളിൽനിന്നും മറ്റും ശേഖരിക്കുന്ന ഉപയോഗശൂന്യമായ എൻജിൻ ഓയിൽ അടക്കം ശേഖരിച്ച് സംസ്കരിച്ച് ബയോ ഡീസൽ എന്ന പേരിൽ വിൽക്കുന്ന ശൃംഖലയെ കഴിഞ്ഞ ദിവസം ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. വൻ നികുതി വെട്ടിപ്പ് ഇവർ നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പാലക്കാട്ട് അഞ്ചും കൊച്ചിയിൽ ഒൻപതും ചെറിയ റിഫൈനറികൾ സ്ഥാപിച്ചാണ് ഇവർ എണ്ണ സംസ്കരിക്കുന്നത്.
സസ്യ എണ്ണ, മൃഗക്കൊഴുപ്പ് തുടങ്ങിയവയിൽനിന്ന് ഉൽപാദിപ്പിക്കുന്ന പ്രകൃതി സൗഹൃദ എണ്ണയാണ് ബയോ ഡീസൽ. ഇതാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉപയോഗശൂന്യമായ എണ്ണ സംസ്കരിച്ച് സംസ്ഥാന വ്യാപകമായി വിൽക്കുന്നതാണ് രീതി. മത്സ്യബന്ധന ബോട്ടുകളിലും ക്വാറികളിലെ യന്ത്രങ്ങളിലും ടാറിങ്ങിന് ഉപയോഗിക്കുന്ന വാഹനങ്ങളിലുമാണ് ഇതു വ്യാപകമായി ഉപയോഗിക്കുന്നത്. തീരമേഖലയോടു ചേർന്നുള്ള ഇന്ധന പമ്പുകളിൽ ഡീസൽ ചെലവ് വൻതോതിൽ കുറയുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന.