
പാറശാല ∙തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ പ്രമുഖ വ്യാപാരികളായ യൂസഫ്, ജാഫിർ എന്നിവരെ കേരള പൊലീസ് ചമഞ്ഞ് തട്ടിയെടുത്ത് ക്രൂരമായി മർദിച്ച് ഉദിയൻകുളങ്ങരയിലെ വീട്ടിലെത്തിച്ചു പൂട്ടിയിട്ട സംഭവത്തിൽ 4 പേർ പിടിയിൽ.
ഉദിയൻകുളങ്ങര കരിക്കിൻവിള ഗ്രേസ് ഭവനിൽ സാമുവൽ തോമസ്, നെയ്യാറ്റിൻകര മുട്ടയ്ക്കാട് സ്വദേശി ബിനോയ് അഗസ്റ്റിൻ, നെയ്യാറ്റിൻകര സ്വദേശി അഭിറാം, കമുകിൻകോട് ചീനിവിള സ്വദേശി വിഷ്ണു എസ്. ഗോപൻ എന്നിവരാണ് അറസ്റ്റിലായത്.
നെയ്യാറ്റിൻകര സ്വദേശിയായ കൊലക്കേസ് പ്രതി അടക്കം രണ്ട് പേരെക്കൂടി പിടികൂടാനുണ്ട്. ഉദിയൻകുളങ്ങര കൊച്ചോട്ടുകോണം കരിക്കിൻവിളയിൽ പുറത്തു നിന്ന് വാതിൽ ആണിയടിച്ചുറപ്പിച്ച വാടക വീട്ടിൽ നിന്നാണ് ചങ്ങല കൊണ്ട് ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിൽ വ്യാപാരികളെ കണ്ടെത്തുന്നത്.
ഒാൺലൈൻ മാധ്യമത്തിലൂടെ പരിചയപ്പെട്ട
ആളിന്റെ നിർദേശപ്രകാരം വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ജാബിറും യൂസഫും ചൊവ്വാഴ്ച രാവിലെ കൃഷ്ണഗിരിയിൽ എത്തുന്നത്. അവിടെ പൊലീസ് വേഷത്തിൽ രണ്ട് കാറുകളിൽ എത്തിയ സംഘം കേരളത്തിൽ റജിസ്റ്റർ ചെയ്ത കേസിൽ ഇവർ പ്രതികളാണെന്നും എസ്പിയുടെ മുന്നിൽ ഹാജരാക്കണമെന്നും അറിയിച്ച് വിലങ്ങ് വച്ച് വാഹനത്തിൽ കയറ്റി.
യാത്രയിൽ ഇരുവരെയും ക്രൂരമായി മർദിച്ച് 50,000 രൂപയും വിലകൂടിയ വാച്ചും കവർന്നു.
രാത്രിയോടെ കരിക്കിൻവിളയിലെ വീട്ടിൽ എത്തിച്ച് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പൂട്ടിയിട്ടു. വീട്ടിൽ ലഹരി വിൽപന നടക്കുന്നതായി വിവരം ലഭിച്ച റൂറൽ ഡാൻസാഫ് പൊലീസ് ആണ് വാതിൽ പൊളിച്ചു കയറി ഇരുവരെയും രക്ഷപ്പെടുത്തുന്നത്.
വീടിനു സമീപം ഉണ്ടായിരുന്ന ഒരു പ്രതിയെ അപ്പോൾ തന്നെ പിടികൂടി. പാറശാല പൊലീസ് എത്തി കൂടുതൽ പ്രതികളെയും പിടിച്ചു.
തട്ടിക്കൊണ്ടു വരാൻ ഉപയോഗിച്ച കാർ, കേരള പൊലീസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ്, നക്ഷത്ര ചിഹ്നം പതിച്ച യൂണിഫോം, വ്യാജ നമ്പർ പ്ലേറ്റ്, തോക്ക്, തിരകൾ, വിലങ്ങ്, മൊബൈൽ ഫോൺ തുടങ്ങിയ കണ്ടെടുത്തു.ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായ സാമുവൽതോമസിന്റെ ബന്ധുവിന്റെ വീട്ടിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. കേസിൽ പിടികുടാനുള്ള പ്രധാന പ്രതി ബിജു വാടകയ്ക്കു താമസിക്കുന്ന വീടാണിത്.
പ്രതികളായ ബിനോയ് അഗസ്റ്റിൻ ജിംനേഷ്യത്തിലെ ട്രെയിനറും, അഭിറാം മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]