
ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചു; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർക്ക് സസ്പെൻഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ താമരശ്ശേരി ചുരം കയറുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മേയ് 24ന് കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിന്റെ ഡ്രൈവർ ജെ.ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
മേയ് 25ന് രാവിലെ താമരശ്ശേരി ചുരം കയറുമ്പോൾ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാംവിധം വാഹനം ഓടിക്കുന്നതിന്റെ ദൃശ്യം ബസ്സിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടിയുണ്ടായത്. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജയേഷിന്റെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവൃത്തിയുമാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം കണ്ടെത്തി.
യാതൊരു തരത്തിലും നീതികരിക്കാനാകാത്ത പ്രവൃത്തിയിലൂടെ കെഎസ്ആർടിസിയുടെ സൽപേരിന് കളങ്കം വരുത്തിയ ജയേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യമേറിയതാണ്. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവൃത്തികൾ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.