തിരുവനന്തപുരം∙ സംസ്ഥാനത്തെ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് മിഠായി ക്ലിനിക്കുകൾ വഴി ഗുണമേന്മ കുറഞ്ഞ ഇൻസുലിനാണ് നൽകുന്നതെന്ന് പരാതി. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും പഠനം മുടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച് കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷന് കുട്ടികളുടെ മാതാപിതാക്കൾ കത്ത് നൽകി.
മുൻവർഷങ്ങളിൽ നൽകിയ ഗുണമേന്മയുള്ള ഇൻസുലിൻ നൽകാൻ ബാലാവകാശ കമ്മിഷൻ ഇടപെടണമെന്നും ഉത്തരവിറക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞവർഷവും അതിന് മുൻപത്തെ വർഷങ്ങളിലും മിഠായി പദ്ധതി വഴി നൽകിക്കൊണ്ടിരുന്ന ‘ഫിയാസ്പ്’ ഇൻസുലിൻ കുട്ടികൾക്ക് ഏറെ ആശ്വാസമായിരുന്നു. ഇത് നിർത്തലാക്കിയതിലൂടെ കുട്ടികളും മാതാപിതാക്കളും വളരെ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.
ഒരു പ്രതിസന്ധി വന്നപ്പോൾ ഒരു കുഞ്ഞുങ്ങൾക്ക് പോലും ഇൻസുലിൻ മുടങ്ങരുത് എന്ന് മനസ്സിലാക്കി കൊണ്ടാണ് ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്ന ഇൻസുലിൻ പ്രാവർത്തികമാക്കിയത്. എന്നാൽ സർക്കാർ പ്രതിസന്ധിയിൽ നിന്നെല്ലാം വളരെയധികം മുന്നോട്ടു പോയിരിക്കുന്നു.
നിർഭാഗ്യവശാൽ കുട്ടികൾ ഇപ്പോഴും ഈ മരുന്നിന്റെ ബുദ്ധിമുട്ടുകൾ പേറി ജീവിക്കുകയാണ്. കുട്ടികൾ എല്ലാദിവസവും നാലും അഞ്ചും പ്രാവശ്യം കുത്തിവയ്ക്കുന്ന ഇൻസുലിൻ ശരീരത്തിൽ വേണ്ടവിധം പ്രവർത്തിക്കാത്തത് കൊണ്ട് മരുന്നിന്റെ അളവ് കൂട്ടിയെടുക്കേണ്ട
സാഹചര്യം നിലനിൽക്കുന്നു. പലപ്പോഴും കുട്ടികൾ ഷുഗർ ലെവൽ കൂടി ഡികെഎ എന്ന സാഹചര്യത്തിലൂടെ കടന്നു പോകുന്നു.
ഈ സമയത്ത് ഭക്ഷണം പോലും കഴിക്കാൻ പറ്റില്ല എന്നത് സാഹചര്യം വഷളാക്കുന്നു. ഇൻസുലിൻ എടുത്ത് 45 മിനിറ്റിന് ശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ പറ്റൂ.
സ്കൂളിലെ ഭക്ഷണത്തിനുള്ള ഇടവേളയിൽ ഇൻസുലിൻ എടുക്കാനും ഭക്ഷണം കഴിക്കാനും സമയം തികയാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ വ്യക്തമാക്കി. ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

