കൈമനം–പ്രാവച്ചമ്പലം ദേശീയപാത അപകടങ്ങൾ: റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കൈമനം മുതൽ പ്രാവച്ചമ്പലം വരെയുള്ള ദേശീയപാതയിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള പരിഹാരമാർഗങ്ങൾ ചേർത്ത് സമഗ്രമായ റിപ്പോർട്ട് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഓഗസ്റ്റ് 7ന് രാവിലെ 10ന് കമ്മിഷൻ ഓഫിസിൽ നടക്കുന്ന സിറ്റിങ്ങിൽ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ നേരിട്ട് ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സീബ്രാ ക്രോസിങ് അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ കാൽനടയാത്രക്കാർ അലക്ഷ്യമായി റോഡ് മുറിച്ച് കടക്കുന്ന സമയത്താണ് വാഹനമിടിച്ച് മരണം സംഭവിക്കുന്നതെന്ന് നേമം പൊലീസ് ഇൻസ്പെക്ടർ കമ്മിഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. ഹൈവേയിൽ ട്രാഫിക് സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടതും മേൽപാലങ്ങൾ നിർമിക്കേണ്ടതും സർക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
റോഡിൽ ഫെൻസിങ്ങും തെരുവുവിളക്കും പൂർണമായും സ്ഥാപിച്ചിട്ടുണ്ടോയെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈൻ വരച്ചിട്ടുണ്ടോ, ട്രാഫിക് സിഗ്നൽ കാര്യക്ഷമമാണോ തുടങ്ങിയ കാര്യങ്ങൾ എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധിക്കണം. സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമല്ലെങ്കിൽ അതിന് ചുമതലപ്പെട്ടവർ ആരൊക്കെയാണെന്നും അവരുടെ ഔദ്യോഗിക മേൽവിലാസം എന്താണെന്നും കമ്മിഷനെ അറിയിക്കണം. പൊതുപ്രവർത്തകനായ ശാന്തിവിള പത്മകുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.