
സാമ്രാജ്യത്വവിരുദ്ധ നിലപാടിൽ നിന്ന് ഇന്ത്യ പിന്നാക്കം പോയി: മുഖ്യമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സാമ്രാജ്യത്വവിരുദ്ധ നിലപാടിൽ നിന്ന് ഇന്ത്യ പിന്നാക്കം പോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യ പൂർണമായും സാമ്രാജ്യത്വ വിരുദ്ധ നയമാണു സ്വീകരിച്ചത്. അതിനെ ലോകം ആദരവോടെ കണ്ടു. ഇപ്പോൾ ഇറാനെതിരെ നടന്ന ആക്രമണത്തിൽ പോലും ഇന്ത്യ പ്രതികരിച്ചിട്ടില്ല.മര്യാദകളൊന്നും ബാധകമല്ലെന്നു ചിന്തിക്കുന്ന രാജ്യമാണ് ഇസ്രയേൽ. ഇസ്രയേലിന്റെ ഏറ്റവും ക്രൂരമായ മുഖം കണ്ടത് പലസ്തീനു നേരെയാണ്. ഇപ്പോൾ ഇറാനു നേരെ ഏകപക്ഷീയമായ ആക്രമണം നടത്തുന്നു. ആണവ നിർവ്യാപന കരാറിന്റെ ഏതെങ്കിലും കാര്യത്തിൽ സഹകരിക്കാൻ ഇസ്രയേൽ തയാറായിട്ടില്ല.
ആ ഇസ്രയേലും അമേരിക്കയും കൂടിയാണ് ഇറാനെ ആക്രമിക്കുന്നത്– മുഖ്യമന്ത്രി പറഞ്ഞു. പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് തൊഴിലാളികൾ അവകാശങ്ങൾ നേടിയെടുത്തത്. എന്നാൽ കേന്ദ്ര സർക്കാർ പ്രത്യക്ഷമായി തന്നെ മുതലാളിമാർക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുകയാണ്. മാതൃകാപരമായി പ്രവർത്തിക്കുന്ന തൊഴിലാളികളെ തെറ്റായി ചിത്രീകരിക്കുന്ന പ്രവണതയുണ്ട്. തൊഴിലാളിവർഗ രാഷ്ട്രീയത്തോടുള്ള എതിർപ്പിന്റെ ഭാഗമാണ് ഇത്. തൊഴിലാളികളെ തിന്മയുടെ പ്രതീകമായും മുതലാളിമാരെ നന്മയുടെ പ്രതീകമായും ചിത്രീകരിക്കാനാണ് അവർക്കു താൽപര്യമെന്നും പിണറായി പറഞ്ഞു.
കത്തിയും വടിയുമായി നടന്ന് അങ്ങാടി പൂട്ടുന്നതല്ല തൊഴിലാളി സമരമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ എല്ലാവരും സമരത്തിന്റെ ഭാഗമാകും. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.