തിരുവനന്തപുരം ∙ ‘അമ്മേ ശരണം, ദേവീ ശരണം…’ ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്റെ അംബ പുരസ്കാരം സ്വീകരിച്ചു കൊണ്ട് മോഹൻലാൽ ഉരുവിട്ട ആദ്യ വാക്കുകൾ ക്ഷേത്രസന്നിധിയിൽ തിങ്ങിക്കൂടിയ ആയിരങ്ങളുടെ മനസ്സിൽ ആത്മ നിർവൃതിയായി.
വാക്കുകൾ അപ്രസക്തമാകുന്ന വൈകാരിക തലത്തിലാണ് താൻ ആറ്റുകാലമ്മയുടെ മുന്നിൽ നിൽക്കുന്നതെന്ന് കൂപ്പുകൈകളോടെ ലാൽ പറഞ്ഞു. ‘ഈയിടെ എന്നെ വിട്ടുപോയ എന്റെ സ്വന്തം അമ്മയുടെ നിറവാർന്ന ഓർമകൾ മനസ്സു നിറഞ്ഞു നിൽക്കുന്നു.
അമ്മ ആറ്റുകാലമ്മയുടെ ഭക്തയായിരുന്നു. എത്രയോ വർഷങ്ങൾ പൊങ്കാലയിട്ടു.
ജീവിച്ചിരുന്നെങ്കിൽ താൻ ഈ പുരസ്കാരം സ്വീകരിക്കുന്നതു കാണുമ്പോൾ അമ്മ ഏറ്റവും സന്തോഷിക്കുമായിരുന്നു.’ –അദ്ദേഹം പറഞ്ഞു.
‘ജീവിതത്തിലെ നിർണായകമായ 2 കാര്യങ്ങൾ ആറ്റുകാലമ്മയ്ക്കു മുന്നിലായിരുന്നു. 1978 സെപ്റ്റംബർ 3ന് ‘തിരനോട്ട’ത്തിന്റെ പൂജ ഇവിടെയായിരുന്നു.
1988 ഏപ്രിൽ 28ന് സുചിത്രയെ താലി കെട്ടിയതും ഈ തിരുനടയിൽ വച്ചാണ്. ദാമ്പത്യം 36 വർഷം പിന്നിടുന്നു.
ഞങ്ങളുടെ സൗഭാഗ്യം അമ്മയുടെ അനുഗ്രഹമാണ്’. ‘തിരുവനന്തപുരത്തുകാർക്ക് ആറ്റുകാൽ ഒരു വികാരമാണ്.
പൊങ്കാല തലസ്ഥാനത്തിന്റെ തിരുവാഭരണമാണ്. ഏതൊരു തിരുവനന്തപുരത്തുകാരനെപ്പോലെയും തന്റെ കൗമാരവും ആറ്റുകാൽ ദർശനവും പൊങ്കാല അനുഭവവുമായി ബന്ധപ്പെട്ടതാണ്.
ബാല്യകാല ഓർമകളിൽ ആറ്റുകാൽ ഇന്നു കാണുന്ന പോലെ വികസിച്ചിട്ടില്ല. ചുറ്റും വയലുകൾ ആയിരുന്നു.’– ഓർമയിൽ പരതി ലാൽ പറഞ്ഞു.
പൊങ്കാല ദിവസമാകുമ്പോൾ നാടു മുഴുവൻ അടുപ്പുകളും ഭക്തരുമായിരിക്കും.
ആറ്റുകാലിലേക്ക് വന്നിരുന്ന വിളക്കുകെട്ട് ഘോഷയാത്രകൾ മുടവൻമുകളുകാർക്ക് ഉത്സവമായിരുന്നു. ഓരോ പ്രദേശത്തുനിന്നുമുള്ള ഘോഷയാത്രകൾക്ക് അന്നു ‘ചപ്രമെഴുന്നള്ളത്ത്’ എന്നാണ് പറഞ്ഞിരുന്നത്.
സപ്രമഞ്ചലിന്റെ പ്രാദേശിക രൂപമായിരിക്കാം അത്. ഇന്നത് ‘വിളക്കുകെട്ട്’ എന്നാണറിയപ്പെടുന്നത്.’
പൊങ്കാലയുടെ തലേന്ന് ശ്രീപത്മനാഭയിലും കിള്ളിപ്പാലം ശിവയിലും സെക്കൻഡ് ഷോയ്ക്ക് ശേഷം സ്പെഷ്യൽ തേർഡ് ഷോയുണ്ടാകും.
ഭക്തർക്ക് രാത്രി ഒന്നിച്ചിരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുണ്യപുരാണ സിനിമകൾ കാണിച്ചിരുന്നത്. തന്റെ അന്യഭാഷാ സിനിമാ സുഹൃത്തുക്കളോട് പൊങ്കാലയെപ്പറ്റി സംസാരിക്കാറുണ്ട്.
അതിന്റെ പ്രത്യേകകതൾ കേട്ട് അവർ അത്ഭുതപ്പെടുന്നതു കണ്ടിട്ടുണ്ട്. പല തലത്തിലുള്ള ബഹുമതികൾ സ്വീകരിക്കാൻ 48 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ സാധിച്ചു.
എങ്കിലും വളർന്ന മണ്ണിലെ, മനസ്സുകൊണ്ട് കുമ്പിടുന്ന ഭഗവതിയുടെ പേരിലുള്ള പുരസ്കാരം അതിന്റെ ആത്മീയ ചൈതന്യം കൊണ്ട് സവിശേഷമാണെന്നും മോഹൻലാൽ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാൽ അധ്യക്ഷനായി.
പ്രസിഡന്റ് വി.ശോഭ, ഭാരഹികളായ പി.കെ.കൃഷ്ണൻ നായർ, കെ.ശരത്കുമാർ, എ.അസ്. അനുമോദ്, എ.ഗീത കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

