തിരുവനന്തപുരം ∙ തമ്പാനൂരിലെ ലോഡ്ജിൽ യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി കൊല്ലം പരവൂർ കോട്ടപ്പുറം ചമ്പാൻതൊടി വീട്ടിൽ പ്രവീണിന്(30) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതി ഉത്തരവിട്ടു. കാട്ടാക്കട
വീരണകാവ് അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ എസ്.ഗായത്രി(25)ആണു 2022 മാർച്ച് 5ന് കൊല്ലപ്പെട്ടത്. പിഴത്തുക ഗായത്രിയുടെ മാതാവിനു നൽകണമെന്നും ജഡ്ജി സിജു ഷെയ്ഖ് നിർദേശിച്ചു.
നഗരത്തിലെ ആഭരണക്കടയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീൺ ഗായത്രിയുമായി അടുപ്പത്തിലായി. പിന്നീട് ഗായത്രി ജോലി രാജി വച്ച് ജിംനേഷ്യത്തിൽ ഫിറ്റ്നസ് ട്രെയിനറായി. ഗായത്രിയെ ഭാവി ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പ്രവീൺ തീരുമാനിച്ചതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് കേസ്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്.രാജേഷ്, അഭിഭാഷകരായ എ.ബീനാകുമാരി, സെബിൻ തോമസ്, എം.എസ്.ലക്ഷ്മി എന്നിവർ ഹാജരായി.
‘107–ാം നമ്പർ മുറിയിൽ ഒരു സ്ത്രീ മരിച്ചു’: നിർണായകമായത് ഫോൺ കോൾ
തിരുവനന്തപുരം ∙ ‘107–ാം നമ്പർ മുറിയിൽ ഒരു സ്ത്രീ മരിച്ചു’– തമ്പാനൂരിലെ ലോഡ്ജിൽ എത്തിയ ഈ ഫോൺ സന്ദേശമാണ് എസ്.ഗായത്രിയുടെ കൊലപാതക വിവരം പുറത്തറിയാൻ ഇടയാക്കിയത്. മുറി പൂട്ടി പുറത്തിറങ്ങിയ പ്രവീൺ തലസ്ഥാന നഗരത്തിലുള്ള ചില സുഹൃത്തുക്കളെ കണ്ട
ശേഷം കൊല്ലത്തേക്കു പോയി. ഇതിനിടെയാണ് ഇയാൾ ലോഡ്ജിലേക്കു വിളിച്ച് യുവതി മരിച്ച വിവരം പറഞ്ഞത്.
പറഞ്ഞയുടൻ പ്രവീൺ കോൾ കട്ടാക്കി. പൊലീസെത്തി മുറി കുത്തിത്തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒളിവിൽ പോയ പ്രവീൺ കൊല്ലത്തെത്തി അഭിഭാഷകനെ കണ്ടു. വിവരം തമ്പാനൂരിലെ ഷാഡോ പൊലീസിനു ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊല നടന്ന 2022 മാർച്ച് 5 ന് സർട്ടിഫിക്കറ്റുകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ ഗായത്രി, രാത്രി 10 മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകുകയായിരുന്നു.
കൊലയ്ക്കു കാരണം ചിത്രങ്ങൾ പ്രചരിപ്പിച്ചത്
നഗരത്തിലെ പള്ളിയിൽ താലി കെട്ടിയതുൾപ്പെടെ ഗായത്രിയും പ്രവീണും ഒന്നിച്ചുള്ള ചിത്രങ്ങൾ ഗായത്രി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണു പ്രകോപനമുണ്ടാക്കിയതെന്ന് പ്രവീൺ പൊലീസിനു മൊഴി നൽകിയിരുന്നു. നിലവിലുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്നു ഉറപ്പു കൊടുത്തിരുന്നെങ്കിലും പ്രവീൺ അതിനു തയാറായിരുന്നില്ല.
രഹസ്യമായി ബന്ധം തുടരാനായിരുന്നു പദ്ധതി. ഗായത്രിയെ സമാധാനിപ്പിക്കാനായി 2021 ഫെബ്രുവരിയിൽ നഗരത്തിലെ പള്ളിയിൽ കൊണ്ടുപോയി താലി കെട്ടി. ചിത്രങ്ങൾ പുറത്തുവിടരുതെന്ന് ഇയാൾ നിർദേശിച്ചിരുന്നു. ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യയുടെ പരാതിയെത്തുടർന്നു ജ്വല്ലറി അധികൃതർ ഇയാളെ തമിഴ്നാട്ടിലെ തിരുവണ്ണാമലയിലേക്കു സ്ഥലംമാറ്റി.
തുടർന്നാണ് ചില കാര്യങ്ങൾ പറയാനായി നഗരത്തിലെ ലോഡ്ജിൽ എത്തണമെന്നു പ്രവീൺ ഗായത്രിയോട് ആവശ്യപ്പെട്ടത്.
ഇവിടെവച്ച് ഇരുവരും വഴക്കിടുകയും തർക്കത്തിനിടെ താലികെട്ടിന്റേതുൾപ്പെടെ ചിത്രങ്ങൾ ഗായത്രി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്നായിരുന്നു കൊലപാതകം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]