
പിഎസ്സി ഇന്റർവ്യൂ: ആകെ മാർക്ക് മാത്രം രേഖപ്പെടുത്തിയാൽ പോരാ, ഇനംതിരിച്ച് എഴുതണം, പകർപ്പ് നല്കണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ഉദ്യോഗ നിയമനങ്ങളിലെ അഴിമതി തടയാൻ അഭിമുഖങ്ങളിൽ ഉദ്യോഗാർഥികൾക്ക് ലഭിക്കുന്ന മാർക്ക് ഇനം തിരിച്ച് രേഖപ്പെടുത്തണമെന്നും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ പകർപ്പ് നല്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കീം ഉത്തരവായി. ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ സ്കോർഷീറ്റ് മുഴുവനും പൂരിപ്പിക്കാതെ ആകെ മാർക്ക് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന വിശദീകരണങ്ങൾ തള്ളിയാണ് കമ്മിഷന്റെ നിർദ്ദേശം.
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിൽ ഓഫീസ് അസിസ്റ്റന്റ് നിയമനത്തിൽ ക്രമക്കേടുണ്ടായി എന്നാരോപിച്ചും ഇൻറർവ്യൂ സ്കോർ ഷീറ്റിന്റെ പകർപ്പ് ആവശ്യപ്പെട്ടും സമർപ്പിച്ച രണ്ടാം അപ്പീൽ തീർപ്പാക്കിയാണ് കമ്മിഷൻ എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ബാധകമാകുന്ന പൊതുഉത്തരവ് പുറപ്പെടുവിച്ചത്.
പത്തനംതിട്ട സ്വദേശി ശ്രീവൃന്ദ നായർക്ക് അസിസ്റ്റന്റ് പ്രൊഫസർ ജോലി നിഷേധിക്കാൻ എംജി സർവ്വകലാശാല അധികൃതർ പറഞ്ഞതും സ്കോർ ഷീറ്റിൽ വിശദാംശം ഇല്ലെന്നാണ്. ഇത് അനാസ്ഥയോ അഴിമതിക്ക് കൂട്ടുനില്ക്കലോ ആണ്. തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ നിയമിക്കാൻ വഴിയൊരുക്കലുമാണ്.
സ്കോർഷീറ്റിലെ എല്ലാ കോളങ്ങളും ഇന്റർവ്യൂ ബോഡ് അംഗങ്ങൾ പൂരിപ്പിക്കണമെന്നാണ് ചട്ടം. ഇത് കൃത്യമായി പാലിക്കാൻ ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് സെക്രട്ടേറിയറ്റിലെ പൊതുഭരണ സെക്രട്ടറി സർക്കുലർ പുറപ്പെടുവിക്കണം. അതിൽ ഇന്റർവ്യൂവിന് ഉദ്യോഗാർഥികൾ നേടുന്ന ആകെ മാർക്കും സ്കോർഷീറ്റിലെ കോളങ്ങളിൽ അവ ഇനം തിരിച്ചും രേഖപ്പെടുത്തുകയും അവയുടെ വിഭജിത വിശദാംശം വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാൻ പാകത്തിൽ സൂക്ഷിക്കുകയും വേണമെന്ന് നിർദ്ദേശിക്കണം.
ആ നിർദ്ദേശം എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളും സർവ്വകലാശാലകളും അഫലിയേറ്റഡ് /എയിഡഡ് കോളജുകളും സ്കൂളുകളും സമാന സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നടപ്പിലാക്കണം.
ഗ്രിഗോറിയോസ് കോളജിലെ നിയമനത്തിൽ ചട്ട ലംഘനവും ക്രമക്കേടും
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ 2024 ൽ നടത്തിയ ഓഫീസ് അസിസ്റ്റന്റ് നിയമനത്തിന് തയാറാക്കപ്പെട്ട റാങ്ക് ലിസ്റ്റ് നിശ്ചിത നിയമങ്ങളും ചട്ടങ്ങളും പാലിച്ചുള്ളതല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. ഓരോ ഉദ്യോഗാർഥിക്കും അഭിമുഖത്തിലെ ഓരോ ഏരിയയിലും സെഗ്മെൻറിലും ലഭിച്ച മാർക്കുകളുടെ വിഭജിത വിശദാംശവും ഇനംതിരിച്ച മാർക്കുകളും വ്യക്തമാക്കാത്ത നടപടി തെറ്റാണ്. ഈ ലിസ്റ്റിൽ നിന്ന് നടത്തിയ നിയമനങ്ങൾ റദ്ദാക്കി ചട്ടപ്രകാരം നിയമനം നടത്തണമെന്ന ഹർജി കക്ഷികളുടെ ആവശ്യത്തെ മാനിക്കുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവിൽ പറയുന്നു.
ഇല്ലാത്ത സ്കോർ ഷീറ്റും ഇനംതിരിച്ച കണക്കും ഉണ്ടെന്ന് കമ്മിഷനോടു പറയുകയും അവ കക്ഷിക്ക് നല്കാതെ നല്കിയെന്ന് എഴുതി അറിയിക്കുകയും ചെയ്ത കോളജിലെ വിവരാധികാരി റിനു സാം ആർടിഐ നിയമം വകുപ്പ് ഏഴ് ലംഘിച്ചു. കമ്മിഷനെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയും കമ്മിഷന്റെ ഉത്തരവിനെ ദുർവ്യഖ്യാനിക്കുകയും ചെയ്തു. വിവരങ്ങൾ ഹർജി കക്ഷികൾക്ക് നല്കുന്നതിന് നിരന്തരം തടസ്സം നിന്നു. വകുപ്പ് 20(1), 20(2) എന്നിവ പ്രകാരം വിവരാധികാരിക്കെതിരെ നടപടിയെടുക്കാൻ കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് നല്കി. ഇതിനുള്ള വിശദീകരണം ജൂൺ 23 നകം സമർപ്പിക്കണമെന്നും ജൂൺ 26 ന് കമ്മിഷൻ ആസ്ഥാനത്ത് നേരിൽ ഹാജരാകണമെന്നും ഉത്തരവുണ്ട്.