
ടിഎസ് കനാലിന്റെ വശങ്ങളിൽ വീണ്ടും മണ്ണിടിച്ചിൽ; താഴെവെട്ടൂർ തീരപാതയിൽ വിള്ളൽ: ആശങ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെട്ടൂർ∙ ജലഗതാഗതത്തിനു കനാൽ വികസനം നടക്കുന്ന താഴെ വെട്ടൂർ തീരപാത വീണ്ടും മണ്ണിടിച്ചിൽ ഭീഷണിയിൽ. ഇവിടെ വൻതോതിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് കനാലിനോട് ചേർന്നുള്ള റോഡ് തകർന്നു ഗതാഗതം വർഷങ്ങളായി തടസ്സപ്പെട്ടു കിടക്കുകയാണ്. അതു പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് റോഡിൽ വീണ്ടും വിള്ളൽ വീണത്. തിരുവനന്തപുരം–കൊല്ലം തീരദേശ റൂട്ടിലെ പ്രധാന പാതയാണിത്. താഴെവെട്ടൂർ ജംക്ഷനിൽ നിന്ന് 200 മീറ്റർ മാറിയാണ് പുതിയ വിള്ളൽ പ്രത്യക്ഷമായത്. റോഡിന്റെ അടിഭാഗത്ത് മണ്ണൊലിപ്പ് ഉണ്ടാകാമെന്നു സംശയിക്കുന്നു. കനാലിൽ മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ (ഡ്രജിങ്) നടക്കുന്നുണ്ട്.
എട്ടു വർഷത്തിനിടെ താഴെവെട്ടൂർ മുതൽ ഒന്നാംപാലം വരെയുള്ള റോഡിൽ രണ്ടിടത്തായാണ് കനാലിനരികിലെ മണ്ണിടിഞ്ഞു റോഡുകൾ തകർന്നത്. റാത്തിക്കലിൽ 8 വർഷങ്ങൾക്കു മുൻപ് ഡ്രജിങ്ങിനിടെ റോഡ് അപകടാവസ്ഥയിലായി. മണ്ണിടിച്ചിൽ ശക്തമായതിനെത്തുടർന്ന് കനാലിന്റെ അരികിൽ പ്രത്യേകമായി കോൺക്രീറ്റ് ഭിത്തി നിർമിക്കേണ്ടതായി വന്നു.ഇവിടെ റോഡ് കോൺക്രീറ്റിങ് നടത്തി ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം നടക്കുകയാണ്.
നാലു വർഷം മുൻപ് വെട്ടൂർ തൈയ്ക്കാവിനു സമീപവും റോഡ് പാടേ കനാലിലേക്കു പതിച്ചിരുന്നു. അത് പൂർവ സ്ഥിതിയിലാക്കി. വെട്ടൂർ പാലത്തിനു സമീപത്ത് നിലനിന്നിരുന്ന ട്രാൻസ്ഫോമർ മണ്ണിടിച്ചിൽ കാരണം മാറ്റി സ്ഥാപിക്കേണ്ടി വന്നു.ടിഎസ് കനാൽ വികസനം അശാസ്ത്രീയമായതിനാലാണ് താഴെവെട്ടൂർ മുതൽ ഒന്നാം പാലം വരെയുള്ള റോഡിന്റെ കെട്ടുറപ്പ് അവതാളത്തിലായതെന്ന് തിരദേശ വികസന വേദി അധ്യക്ഷൻ എസ്.ബിനു വെട്ടൂർ ആരോപിച്ചു.